10ൽ പത്തും നേടി ഹരിയാന, താമര വിരിഞ്ഞത് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്‍റെ അസമാന്യ മികവിനാല്‍
ചണ്ഡീഗഡ്: പത്തില്‍ പത്തും നേടി ഹരിയാനയില്‍ മോദി തരംഗത്തിന് ആക്കം കൂട്ടിയത് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന് മാത്രം അവകാശപ്പെടാവുന്ന നേട്ടമാണ്. 2014ല്‍ ഏഴ് സീറ്റ് നേടിയ ബിജെപി ഇത്തവണ മുഴുവന്‍ മാര്‍ക്കും നേടി. മോദി തരംഗം തന്നെയാണ് ഇത്തവണയും ബിജെപിക്ക് ഹരിയാനയില്‍ തിളക്കമേറിയ വിജയം സമ്മാനിച്ചത്.
മോദിയുടെ വ്യക്തി പ്രഭാവം തന്നെയാണ് ഹരിയാനയുടെ വിജയത്തിലെ ആദ്യ ഘടകം. മോദിയുടെ തീവ്ര ദേശീയ നിലപാടുകളും പ്രചാരണ തന്ത്രങ്ങളും സംസ്ഥാനത്ത് താമര വിരിയിച്ചു എന്ന് വേണം കരുതാന്‍. പുല്‍വാമയ്ക്ക് ശേഷം ബാലക്കോട്ട് ആക്രമണം എന്നിവയെല്ലാം വോട്ടായി മാറുകയായിരുന്നു.
ബിജെപിക്ക് അനുകൂലമല്ലാതിരുന്ന ജാട്ട് ഇതര വോട്ട് സമാഹരിക്കാന്‍ 2014ല്‍ നടത്തി വന്ന ശ്രമങ്ങള്‍ വിജയിച്ചത് ഇത്തവണയാണ്. അല്ലെങ്കില്‍ അത് ഫലപ്രാപ്തിയിലെത്തിയത് ഇത്തവണയായിരുന്നു. ജാട്ട് സംവരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ബിജെപിക്ക് നേട്ടമുണ്ടാക്കാനായി. ഒപ്പം ജാട്ട് വോട്ട് ഏറെയുള്ള ഇന്ത്യന്‍ നാഷണല്‍ ലോക്ദളില്‍ ഉണ്ടായ ഭിന്നതയും മുതല്‍കൂട്ടാക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചു. ദള്‍ വിഭജിച്ച് ജനനായക് ജനത പാര്‍ട്ടിയായത് ജാട്ട് വോട്ടുകളെ വിഭജിച്ചു.
എടുത്ത് പറയേണ്ടത് മനോഹര്‍ ലാല്‍ ഖട്ടറിന്‍റെ ഭരണ നേട്ടമാണ്. കേന്ദ്ര പദ്ധതികള്‍ ഒന്നൊഴിയാതെ നടപ്പിലാക്കാന്‍ ഖട്ടര്‍ ശ്രമിക്കുകയും ഈ ശ്രമം മോദിയെ ജനങ്ങള്‍ക്കിടയിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ സാധിക്കയും ചെയ്തു.ഒപ്പം മുഖ്യമന്ത്രിയായ ഖട്ടറിന്‍റെ സുതാര്യമായ സത്യസന്ധമായ മുഖം ബിജെപിക്ക് നേട്ടമായി.
ബിജെപിയില്‍ ഉണ്ടായ അച്ചടക്കമാണ് മറ്റൊരു വിജയ ഘടകം. ഹരിയാനയില്‍ കോണ്‍ഗ്രസ് വഴക്കടിച്ചപ്പോള്‍ ബിജെപി അച്ചടക്കത്തോടെ ഒരുമിച്ച് പാര്‍ട്ടിയെ വിജയത്തിലെത്തിക്കയായിരുന്നു. സംസ്ഥാന പ്രസിഡന്‍റ് സുഭാഷ് ബറാലയുടെ കീഴില്‍ ഐക്യത്തോടെ പ്രവര്‍ത്തിച്ചാണ് ബിജെപി ചരിത്ര വിജയം നേടിയത്. 2014ല്‍ വിജയിച്ച 7 പേരില്‍ 5 പേര്‍ ഇത്തവണയും മത്സരിച്ചതും ഭരണനേട്ടം വോട്ടായി മാറാന്‍ ഇടയാക്കി.