കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയില്‍ തൂത്തുവാരി ബിജെപി, 32 സീറ്റില്‍ തേരോട്ടം, കോണ്‍ഗ്രസ് മൂന്നില്‍, സര്‍പ്രൈസായി എഎപി!!

Google Oneindia Malayalam News

പനാജി: ഗോവയില്‍ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തേരോട്ടം. സുപ്രധാന സീറ്റുകളെല്ലാം അവര്‍ തൂത്തുവാരി. അതേസമയം ആംആദ്മി പാര്‍ട്ടി ഗോവയില്‍ സര്‍പ്രൈസ് ഉണ്ടാക്കിയിരിക്കുകയാണ്. ഇത്തവണ അവര്‍ അക്കൗണ്ട് തുറന്നു. രാജ്യവ്യാപകമായി യൂണിറ്റുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് എഎപി. അവര്‍ക്ക് വലിയ ഊര്‍ജമാണ് ഈ വിജയം നല്‍കുന്നത്. അതേസമയം കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായി എന്ന് പറയാതിരിക്കാനാവില്ല. മൂന്നാം സ്ഥാനത്താണ് അവര്‍ നില്‍ക്കുന്നത്.

ഗോവയിലെ തേരോട്ടം

ഗോവയിലെ തേരോട്ടം

അടുത്ത കാലത്തൊരു നേതാവിന്റെ കുറവുണ്ടായിരുന്നു ഗോവയില്‍ ബിജെപിക്ക്. എന്നാല്‍ അതെല്ലാം മറികടന്ന് വമ്പന്‍ നേട്ടമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി സ്വന്തമാക്കിയിരിക്കുന്നത്. മത്സരിച്ച 49 സീറ്റില്‍ 32 എണ്ണവും ബിജെപി സ്വന്തമാക്കി. കോണ്‍ഗ്രസിന് വെറും നാല് സീറ്റാണ് ലഭിച്ചത്. അതിലുപരി മൂന്നാം സ്ഥാനമെന്ന നാണക്കേടും അവരെ തേടിയെത്തി. ഏഴ് സീറ്റുകള്‍ നേടിയ സ്വതന്ത്രര്‍ രണ്ടാം സ്ഥാനത്തെത്തി. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനാണ് ഈ തിരിച്ചടി നേരിട്ടിരിക്കുന്നത്.

കരുത്ത് കാണിച്ച് എഎപി

കരുത്ത് കാണിച്ച് എഎപി

ആംആദ്മി പാര്‍ട്ടി ചരിത്രത്തില്‍ ആദ്യമായി ഗോവയില്‍ ഒരു സീറ്റ് സ്വന്തമാക്കി. എന്‍സിപിയും ഒരു സീറ്റ് നേടി. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മത്സരിക്കാനാണ് എഎപിയുടെ നീക്കം. അതിനിടെയാണ് ഒരു സീറ്റ് അവര്‍ നേടുന്നത്. ഇത് വെറും തുടക്കം മാത്രമാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ദക്ഷിണ ഗോവയിലെ ബെനോലിമിലാണ് എഎപി വിജയിച്ചത്. ഇവിടെ ഹന്‍സല്‍ ഫെര്‍ണാണ്ടസാണ് മത്സരിച്ചത്. മത്സരിച്ച പലര്‍ക്കും ഉയര്‍ന്ന വോട്ടിംഗ് ശതമാനമാണ് ലഭിച്ചത്. അടുത്ത തവണ എല്ലാവരെയും എഎപി ഞെട്ടിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.

ബിജെപിയുടെ കരുത്ത്

ബിജെപിയുടെ കരുത്ത്

ഗോവയില്‍ കോണ്‍ഗ്രസിനെ തരിപ്പണമാക്കുന്ന പ്രകടനം തന്നെയാണ് ബിജെപി നടത്തിയിരിക്കുന്നത്. ദക്ഷിണ ഗോവ ജില്ലാ പഞ്ചായത്തുകളിലും ബിജെപിയുടെ കരുത്താണ് പ്രകടമായത്. ഇവിടെ 24 സീറ്റുകളില്‍ 14 എണ്ണവും ബിജെപി സ്വന്തമാക്കി. നോര്‍ത്ത് ഗോവയില്‍ 25 സീറ്റില്‍ 19 എണ്ണവും ബിജെപി സ്വന്തമാക്കി. അതേസമയം നോര്‍ത്ത് ഗോവയില്‍ ആകെ ഒരു സീറ്റും ദക്ഷിണ ഗോവയില്‍ മൂന്ന് സീറ്റുമാണ് കോണ്‍ഗ്രസ് നേടിയത്. മനോഹര്‍ പരീക്കറുടെ വിയോഗത്തിന് ശേഷവും ബിജെപി ഇവിടെ അതിശക്തമാണെന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം.

മുഖ്യമന്ത്രിയുടെ വിജയം

മുഖ്യമന്ത്രിയുടെ വിജയം

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ വിജയമാണ് ശരിക്കും പ്രകടമായത്. നിരവധി പ്രതിസന്ധികള്‍ അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്നു. ജനങ്ങളുടെ പ്രതിഷേധം, വര്‍ധിച്ച് വരുന്ന തൊഴിലില്ലായ്മ, എന്നിവ ഇതില്‍ പ്രധാനമായിരുന്നു. എന്നാല്‍ സാവന്തിന്റെ പ്രവര്‍ത്തന ശൈലി അംഗീകരിക്കപ്പെട്ടെന്ന് തിരഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമായിരിക്കുകയാണ്. പരീക്കറുടെ അസാന്നിധ്യത്തില്‍ ബിജെപി വിജയിക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. അതേസമയം കോണ്‍ഗ്രസിലെ തമ്മിലടിയും ബിജെപിക്ക് കൂടുതലായി ഗുണം ചെയ്തു.

കൂട്ട കൂറുമാറ്റം ഗുണകരം

കൂട്ട കൂറുമാറ്റം ഗുണകരം

കോണ്‍ഗ്രസില്‍ നിന്ന് പത്തും മഹാരാഷ്ട്രവാദി ഗോമന്ദക് പാര്‍ട്ടിയില്‍ നിന്നും രണ്ട് എംഎല്‍എമാരും ബിജെപിയിലേക്ക് പോയിരുന്നു. ഇതാണ് തിരഞ്ഞെടുപ്പില്‍ ഗുണകരമായത്. സല്‍സെറ്റില്‍ കല്‍ക്കരി വിരുദ്ധ പ്രക്ഷോഭം നടന്നെങ്കിലും ഇത് കോണ്‍ഗ്രസിന് മുതലെടുക്കാനായില്ല. കടുത്ത ജനവിരുദ്ധ വികാരം ഇവിടെയുണ്ടായിരുന്നു. എന്നാല്‍ ഇവര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തില്ല. അതേസമയം കൂറുമാറിയവരെ കൊണ്ട് ഈ മേഖലയില്‍ കാര്യമായ നേട്ടം ബിജെപിക്കുണ്ടായിട്ടില്ല.

നിയമസഭ മാറും

നിയമസഭ മാറും

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി പ്രബല ശക്തിയാണ്. അത് സാവന്തിന് നേതൃത്വത്തിനും ഗുണം ചെയ്യും. എന്നാല്‍ സീനിയര്‍ നേതാക്കള്‍ അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലം വ്യത്യസ്തമായിരിക്കുമെന്നാണ് ഇവര്‍ പറയുന്നത്. താഴെ തട്ടിലുള്ള പ്രക്ഷോഭങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കപ്പെട്ടില്ലെങ്കില്‍ അത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ശക്തമാകും. അതേസമയം അമിത് ഷാ അടക്കമുള്ള ദേശീയ നേതാക്കള്‍ ഇപ്പോഴും സാവന്തിന്റെ നേതൃത്വത്തെ പൂര്‍ണ വിശ്വാസത്തിലെടുത്തിട്ടില്ല.

അസമിലും നേട്ടം

അസമിലും നേട്ടം

ബിജെപി അസമിലെ ബോഡോലാന്‍ഡ് ടെറിടോറിയല്‍ കൗണ്‍സിലിലും വിജയം നേടിയിരുന്നു. ഒമ്പത് സീറ്റുകളാണ് ബിജെപി നേടിയത്. ബിജെപി യുനൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറലുമായും ഗണ സുരക്ഷ പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കിയിട്ടുണ്ട്. യുപിപിഎല്‍ 12 സീറ്റും ജിഎസ്പി ഒരു സീറ്റും നേടി. അതേസമയം ബിജെപിയുടെ സഖ്യകക്ഷിയായ ബിപിഎഫ് 17 സീറ്റും നേടി. ഇരുവരും ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കാനായിരുന്നു തീരുമാനിച്ചത്. അതേസമയം കോണ്‍ഗ്രസ് എഐയുഡിഎഫ് സഖ്യം ആകെ ഒരു സീറ്റാണ് നേടിയത്. കോണ്‍ഗ്രസ് മാത്രമാണ് ആകെയുള്ള സീറ്റ് നേടിയത്.

English summary
bjp sweeps goa local body election, aap opens their account
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X