കോടികളിലേക്ക് സ്വത്ത് വളർച്ച! രാഹുലിനെതിരെ അനധികൃത സ്വത്ത് സമ്പാദന ആരോപണവുമായി ബിജെപി
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസും ബിജെപിയും പരസ്പര ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. മോദി സര്‍ക്കാര്‍ അഴിമതി രഹിതമാണ് എന്ന പ്രതിച്ഛായയാണ് ബിജെപി വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നത്. ചൗക്കിദാര്‍ ചോര്‍ ഹെ ക്യാംപെയ്നുമായാണ് ഈ നീക്കത്തിന് രാഹുല്‍ ഗാന്ധി തടയിടുന്നത്.
പകരം തങ്ങളെല്ലാവരും കാവല്‍ക്കാരാണ് എന്ന ക്യാംപെയ്ന് ബിജെപിയും തുടങ്ങി. മോദി അഴിമതിക്കാരനാണ് എന്ന് ആരോപിക്കുന്ന രാഹുലിനെ അതേ നാണയത്തില്‍ തന്നെ തിരിച്ച് ആക്രമിക്കുകയാണ് ബിജെപി. കോണ്‍ഗ്രസ് അധ്യക്ഷന്‍ കോടികളുടെ അനധികൃത സമ്പാദ്യമുണ്ട് എന്നാണ് ബിജെപി ആരോപിച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ നോക്കാം
കോടികളിലേക്ക് വളർച്ച
കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വരുമാനത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട് എന്നാണ് ബിജെപി ചൂണ്ടിക്കാണിക്കുന്നത്. ലക്ഷത്തില്‍ നിന്നും കോടികളിലേക്കാണ് ആ ഉയര്‍ച്ച. ഇത് അനധികൃത സ്വത്ത് സമ്പാദനത്തിലൂടെയാണ് എന്നാണ് ബിജെപി ആരോപിക്കുന്നത്.
2004നും 2014നും ഇടയിൽ
2004ല്‍ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്ക കാലഘട്ടത്തില്‍ രാഹുല്‍ ഗാന്ധിയുടെ വരുമാനം 55 ലക്ഷം രൂപയായിരുന്നു.. കൃത്യമായി പറഞ്ഞാല്‍ 55,83,123 രൂപ. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം 2009ല്‍ എത്തിയപ്പോള്‍ ഇത് കോടിയായി ഉയര്‍ന്നു. 2 കോടിയാണ് 2009ലെ രാഹുല്‍ ഗാന്ധിയുടെ വരുമാനം.
9 കോടിയിലേക്ക് ഉയർന്നു
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് എത്തിയപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ വരുമാനം പിന്നെയും ഉയര്‍ന്നുവെന്ന് ബിജെപി ആരോപിക്കുന്നു. 9 കോടിയായാണ് വരുമാനം ഉയര്‍ന്നത്. 2014ല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ നല്കിയ സത്യവാങ്മൂലത്തില്‍ വരുമാനം രേഖപ്പെടുത്തിയിരിക്കുന്നത് 92,46,973 കോടി രൂപയാണ്.
എങ്ങനെ വരുമാനം വർധിച്ചു
2014ല്‍ സോണിയ ഗാന്ധിയുടെ സ്വത്തും പത്ത് കോടിക്ക് അടുത്ത് ആയിരുന്നു. രാഹുല്‍ ഗാന്ധിക്ക് പ്രത്യേകിച്ച് തൊഴിലോ വരുമാനമോ ഇല്ല. രാഹുല്‍ ഒരു ലോക്സഭാംഗം മാത്രമാണ്. ഗാന്ധി കുടുംബത്തിനും പ്രത്യേകിച്ച് വരുമാന മാര്‍ഗങ്ങളില്ല. പിന്നെ എങ്ങനെ 15 വര്‍ഷം കൊണ്ട് ഇത്രയും വരുമാനം വര്‍ധിച്ചുവെന്ന് ബിജെപി ചോദിക്കുന്നു.
സത്യവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങള്‍
2014ല്‍ രാഹുല്‍ ഗാന്ധി നല്കിയ സത്യാവാങ്മൂലത്തിലെ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെയാണ്. കയ്യിലുളള പണം 35000 രൂപ. വിവിധ ബാങ്കുകളിലെ നിക്ഷേപം 9,50,575 രൂപ. മ്യൂച്ചല്‍ ഫണ്ട്സ്, ഷെയറുകള്‍ എന്നിവയില്‍ നിക്ഷേപിച്ചിരിക്കുന്നത് 1,90,000 രൂപ. 81, 28,153 രൂപ മ്യൂച്യല്‍ ഫണ്ട്സിലും 20,70,146 രൂപ പോസ്റ്റല്‍ അക്കൗണ്ടിലും നാഷണല്‍ സേവിംഗ്സ് സ്കീമിലും നിക്ഷേപിച്ചിരിക്കുന്നു.
ദില്ലിയിലെ ഫാം ഹൗസ്
2,87,917 രൂപ വില വരുന്ന 330 ഗ്രാം സ്വര്‍ണമാണ് രാഹുല്‍ ഗാന്ധിക്കുളളത്. 1,81,803 രൂപ വില വരുന്ന മറ്റ് വസ്തുക്കളുമുണ്ട്. 4.692 ഏക്കര്‍ വരുന്ന ഫാം ഹൗസ് രാഹുല്‍ ഗാന്ധിയ്ക്കും പ്രിയങ്ക ഗാന്ധിക്കുമായുണ്ട്. ദില്ലിയിലെ സുല്‍ത്താന്‍ പൂരിലാണ് ഇന്ദിരാ ഗാന്ധി ഫാം ഹൗസുളളത്. ഏക്കറിന് വില 53 ലക്ഷം രൂപയാണ്.
ബാധ്യത 18 ലക്ഷം
1,32,48,284 കോടി രൂപ മൂല്യമുളള ഒരു ഫാം ഹൗസില്‍ രാഹുല്‍ ഗാന്ധിക്ക് 50 ശതമാനം പങ്കാളിത്തമുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 18 ലക്ഷം രൂപയാണ് ആകെയുളള ബാധ്യത. അതില്‍ 9 ലക്ഷം രൂപ അമ്മ സോണിയാ ഗാന്ധിയില്‍ നിന്നും കടമെടുത്തതാണ് എന്നും സത്യാവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കോടികൾ വരുമാനം
എന്നാല്‍ വരുമാന വര്‍ധനവും വരുമാന സ്രോതസ്സും രാഹുല്‍ ഗാന്ധി മറച്ച് വെച്ചിരിക്കുകയാണ് എന്നാണ് ബിജെപിയുടെ ആരോപണം. 9 കോടി രൂപ വരുമാനമുണ്ട് എന്നതിനുളള സ്രോതസ്സായി കാണിച്ചിരിക്കുന്നത് ഇന്ദിരാ ഗാന്ധി ഫാം ഹൗസിന്റെ വാടകയാണ്. എന്നാല്‍ ഇവിടെ നിന്നും കോടികള്‍ രാഹുലിന് ലഭിക്കുന്നുവെന്ന് ബിജെപി ആരോപിച്ചു.
ക്രമക്കേടില്‍പ്പെട്ട സ്ഥാപനം
രാഹുലിന്റെയും പ്രിയങ്കയുടെയും പേരിലുളള ദില്ലിയിലെ ഫാം ഹൗസ് ഫിനാന്‍ഷ്യല്‍ ടെക്നോളജീസ് എന്ന സ്ഥാപനത്തിന് വാടകയ്ക്ക് കൊടുത്തിരിക്കുകയാണ്. എന്നാല്‍ ക്രമക്കേടില്‍പ്പെട്ട സ്ഥാപനമാണ് ഇതെന്ന് ബിജെപി ആരോപിക്കുന്നു. നാഷണല്‍ സ്പോട്ട് എക്സ്ചേഞ്ച് ലിമിറ്റഡുമായി ബന്ധപ്പെട്ട് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച സ്ഥാപനമാണെന്ന് ബിജെപി പറയുന്നു.
2 കോടി കൈക്കൂലി
മാത്രമല്ല ടുജി അഴിമതിയില്‍ ഉള്‍പ്പെട്ട യൂണിടെക് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്ന് 7 കോടി വിലയുളള വസ്തുക്കള്‍ വാങ്ങിയിട്ടുണ്ടോ എന്ന് രാഹുല്‍ വ്യക്തമാക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ഈ സ്വത്തുക്കള്‍ക്ക് 4 കോടി രാഹുല്‍ നല്‍കിയെന്നും ബാക്കിയുളള പണത്തിലെ രണ്ട് കോടി ജയിലില്‍ പോയ യൂണിടെക് ഡയറക്ടറെ പുറത്തിറക്കാനുളള കൈക്കൂലി ആണെന്നും ബിജെപി ആരോപിച്ചു.
Recommended Video
ആരോപണങ്ങളുമായി ബിജെപി
ബിജെപി ദേശീയ വക്താവ് സാംബിത് പത്രയാണ് കഴിഞ്ഞ ദിവസം ദില്ലിയില്‍ വാര്‍ത്താ സമ്മേളനം വിളിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. കുംഭകോണങ്ങളിലൂടെയും വിവിധ ഇടപാടുകളിലൂടെയും സമ്പാദിച്ച പണത്തിന്റെ കണക്ക് രാഹുല്‍ മറച്ച് വെച്ചിരിക്കുന്നുവെന്ന് പത്ര ആരോപിച്ചു. കോണ്‍ഗ്രസ് ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.