മഹാരാഷ്ട്രയിൽ ബിജെപിക്ക് വൻ തിരിച്ചടി, വീണ്ടും തോൽവി! വിജയക്കുതിപ്പിൽ മഹാ വികാസ് അഖാഡി!
പൂനെ: മഹാരാഷ്ട്രയില്‍ അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ ബിജെപിയെ പരാജയങ്ങൾ പിന്തുടരുന്നു. മറുവശത്ത് വിജയക്കുതിപ്പ് തുടരുകയാണ് കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി കൂട്ടുകെട്ടിന്റെ . തദ്ദേശ തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി തോൽവി ഏറ്റുവാങ്ങുകയാണ് എന്നത് ബിജെപിയെ പ്രതിസന്ധിയിലാക്കുന്നു.
ജില്ലാ പരിഷദ് തിരഞ്ഞെടുപ്പുകളിലെ തോൽവിയുടെ ക്ഷീണം മാറുന്നതിന് മുൻപേയാണ് മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് തുടർച്ചയായി തിരിച്ചടികൾ നേരിടുന്നത്. ലാത്തൂർ, നാസിക്, മലേഗാവ് അടക്കമുളള മുൻസിപ്പൽ കോർപ്പറേഷനുകളിലെ തിരഞ്ഞെടുപ്പുകളിൽ മഹാ വികാസ് അഖാഡി ബിജെപിയെ മലർത്തിയടിച്ചിരിക്കുകയാണ്.
ബിജെപിക്ക് തോൽവി
ലാത്തൂര്‍ മുന്‍സിപ്പല്‍ കോര്പ്പറേഷന് തിരഞ്ഞെടുപ്പില്‍ ബിജെപിയെ മലര്‍ത്തിയടിച്ചത് കോണ്‍ഗ്രസ് ആണ്. ലാത്തൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ 11 എ വാര്‍ഡിലാണ് കോണ്‍ഗ്രസ് ജയിച്ചത്. ഇത് ബിജെപി ഭരിച്ചിരുന്ന വാര്‍ഡായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ വികാസ് വാഗ്മാരെയാണ് 726 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ബിജെപി വാര്‍ഡ് പിടിച്ചെടുത്തത്.
തുടർച്ചയായി തോൽവി
ബിജെപിയുടെ ശിവകുമാര്‍ ആയിരുന്നു 11 എ വാര്‍ഡിലെ കൗണ്‍സിലര്‍. ശിവകുമാറിന്റെ മരണത്തെ തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ലാത്തൂര്‍ കൂടാതെ മുംബൈ, നാസിക്, മലേഗാവ് എന്നീ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളില്‍ നടന്ന തിരഞ്ഞെടുപ്പുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ തോറ്റു.
ശിവസേനയോട് തോറ്റു
കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ആറ് ജില്ലാ പരിഷദ് തിരഞ്ഞെടുപ്പുകളിലും ബിജെപി പരാജയപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലെ തോല്‍വി. തലേഗാവ്, നന്ദുറ എന്നീ മുന്‍സിപ്പല്‍ കൗണ്‍സിലുകളിലെ ഉപതിരഞ്ഞെടുപ്പുകളിലും മഹാ വികാസ് അഖാഡി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ 141ാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി ശിവസേനയോട് തോറ്റു.
1385 വോട്ടിന്റെ ഭൂരിപക്ഷം
ശിവസേന സ്ഥാനാര്‍ത്ഥിയായ വിദാല്‍ ലോക്റെ ബിജെപിയുടെ ദിനേശ് പഞ്ചാലിനെ ആണ് പരാജയപ്പെടുത്തിയത്. വിദാല്‍ ലോക്റെയ്ക്ക് 4427 വോട്ടുകള്‍ ലഭിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിക്ക് 3042 വോട്ടുകളേ നേടാനായുളളൂ. 1385 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ശിവസേന വിജയം കണ്ടത്. നേരത്തെ ഇവിടെ കോണ്‍ഗ്രസിന്റെ കോര്‍പ്പറേറ്റര്‍ ആയിരുന്ന ലോക്റെ ശിവസേനയില്‍ ചേര്‍ന്നതോടെയാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
ആശ്വാസ വിജയങ്ങൾ
പന്‍വേല്‍, നാഗ്പൂര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വിജയിക്കാനായി. കമലേശ്വര് മുന്‍സിപ്പല്‍ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ഒരു സീറ്റില്‍ വിജയിച്ചു. കനാന്‍ പിംപാരി മുന്‍സിപ്പല്‍ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി 6 സീറ്റില്‍ ജയിച്ചു. അതേസമയം കോണ്‍ഗ്രസ്, ശിവസേന, സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് ബാക്കി 11 സീറ്റില്‍ വിജയം കണ്ടത്.
എൻസിപിയോടും തോറ്റു
നാസികിലെ 22 എ വാര്‍ഡില്‍ എന്‍സിപിയുടെ ജഗ്ദീഷ് പവാര്‍ ബിജെപിയുടെ വിശാഖ ഷിര്‍സാത്തിനെ തോല്‍പ്പിച്ചു. ജഗ്ദീഷ് പവാറിന് 4913 വോട്ടുകളും ബിജെപിക്ക് 1525 വോട്ടുകളും ലഭിച്ചു. 26 എ വാര്‍ഡില്‍ ശിവസേന സ്ഥാനാര്‍ത്ഥി മധുകര്‍ ജാദവ് 5865 വോട്ടുകള്‍ നേടി വിജയിച്ചു. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന സ്ഥാനാര്‍ത്ഥി ദിലീപ് ദതിറിനെയാണ് ജാദവ് തോല്‍പ്പിച്ചത്.
പരിഹസിച്ച് ശിവസേന
ബിജെപിയുടെ തോല്‍വിയെ പരിഹസിച്ച് ശിവസേന രംഗത്ത് വന്നിട്ടുണ്ട്. ശിവസേന മുഖപത്രമായ സാംമ്നയിലാണ് പരിഹാസം. തിരഞ്ഞെടുപ്പില്‍ ജയിക്കാനും അധികാരം പിടിച്ചെടുക്കാനും ബിജെപി കഴിച്ചിരുന്ന മരുന്നിന്റെ ശക്തി അവസാനിച്ചിരിക്കുന്നു എന്നാണ് ശിവസേന കളിയാക്കുന്നത്. അതിനിടെ ദേവേന്ദ്ര ഫട്നാവിസിന്റെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ യോഗം ചേര്‍ന്ന് പാര്‍ട്ടിയുടെ പ്രകടനം മെച്ചപ്പെടുത്താനുളള ചര്‍ച്ച നടത്തി.