ലോക റെക്കോർഡ് ലക്ഷ്യമിട്ട് ബിജെപി; അമിത് ഷായുടെ റാലിയിൽ പാചക പരീക്ഷണം, ലക്ഷ്യം ദളിത് വോട്ടുകൾ
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി രാഷ്ട്രീയ പാർട്ടികൾ സജീവമായിക്കഴിഞ്ഞു. 2019ൽ രാജ്യം കണ്ട മോദിതരംഗത്തിന് മങ്ങലേറ്റുവെന്നാണ് പാർട്ടിക്കുള്ളിൽ നിന്നു പോലും അഭിപ്രായം ഉയരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകളഇലേറ്റ തിരിച്ചടിയും ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്.
ബിജെപി ദളിത് വിരുദ്ധ പാർട്ടിയാണെന്ന ആക്ഷേപം പലപ്പോഴായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഉന്നയിച്ചിട്ടുണ്ട്. അഞ്ചു വർഷത്തെ മോദി ഭരണത്തിന് കീഴിൽ നിരവധി ദളിത് പ്രക്ഷോഭങ്ങളും രാജ്യം കണ്ടു. തിരഞ്ഞെടുപ്പിന് മുൻപായി ദളിത് ബന്ധം ശക്തിപ്പെടുത്താൻ ചില പൊടിക്കൈകൾ ശ്രമിക്കുകയാണ് ബിജെപി. ഒപ്പം ഒരു ഗിന്നസ് റെക്കോർഡും ലക്ഷ്യമിടുന്നുണ്ട്.
വമ്പൻ കിച്ച്ടി
മൂവായിരം കിലോയുടെ കൂറ്റൻ കിച്ച്ടി നിർമിച്ച് ലോക റെക്കോർഡ് സൃഷ്ടിക്കാനൊരുങ്ങുകയാണ് ബിജെപി. അരി, പരിപ്പ് , പച്ചക്കറികൾ തുടങ്ങിയവ ഉപയോഗിച്ചാണ് ഉത്തരേന്ത്യക്കാരുടെ പ്രിയ വിഭവമായ കിച്ച്ടി ഉണ്ടാക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നോടിയായി ബിജെപി അധ്യക്ഷൻ അമിത് ഷാ നയിക്കുന്ന ഭിം മഹാസംഘം വിജയ് സങ്കൽപ്പ് റാലിക്കിടയിലാണ് ലോക റെക്കോർഡ് ലക്ഷ്യമിട്ട് കിച്ച്ടി പാകം ചെയ്യുന്നത്.
വെറും കിച്ച്ടിയല്ല
കിച്ച്ടി ഉണ്ടാക്കി റെക്കോർഡ് ഇടാനാണ് ബിജെപിയുടെ ലക്ഷ്യം എന്ന് കരുതിയാൽ തെറ്റി. കിച്ച്ടിയിലും രാഷ്ട്രീയമുണ്ട്. കൂറ്റൻ കിച്ച്ടി പാകം ചെയ്യാനായി അരിയും പരിപ്പും ശേഖരിച്ച് ദളിതരിൽ നിന്നുമാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ വിഭാഗം ആളുകളെയും പാർട്ടിയിലേക്ക് അടുപ്പിക്കുകയാണ് ലക്ഷ്യം. അമിത് ഷാ നയിക്കുന്ന റാലിയിൽ പങ്കെടുക്കാനെത്തുന്ന പ്രവർത്തകർക്ക് കിച്ച്ടി വിതരണം ചെയ്യുകയും ചെയ്യും. ദില്ലി രാംലീല മൈതാനത്താണ് കിച്ച്ടി പാചകവും വിതണവും.
50000 പ്രവർത്തകർ
നാഗ്പൂർ സ്വദേശിയായ പാചക വിദഗ്ദൻ വിഷ്ണു മനോഹറാണ് കൂറ്റൻ കിച്ച്ടി നിർമിക്കുന്നതെന്ന് ദില്ലി ബിജെപി എസ് സി മോർച്ച പ്രസിഡന്റ് മോഹൻലാൽ ഗിഹാര വ്യക്തമാക്കി. അമ്പതിനായിരത്തോളം പ്രവർത്തകർ രാം ലീല മൈതാനത്ത് സംഘടിപ്പിച്ചിരിക്കുന്ന റാലിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്രസർക്കാർ പിന്നോക്ക വിഭാഗങ്ങൾക്കായി നടപ്പിലാക്കിയ ക്ഷേമപ്രവർത്തനങ്ങൾ പാർട്ടി അധ്യക്ഷൻ അമിത് ഷാ ചടങ്ങിൽ വിശദീകരിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കുന്നു.
മുൻ റെക്കോർഡ്
ദില്ലിയിൽ പാകം ചെയ്ത 918 കിലോ വരുന്ന കൂറ്റൻ കിച്ച്ടിയാണ് നിലവിൽ ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. പ്രമുഖ പാചക വിദഗ്ധൻ സജ്ഞീവ് കപൂറിന്റെ നേതൃത്വത്തിൽ 50 പാചക വിദഗ്ദർ ചേർന്നായിരുന്നു പാചകം. ആഗോള തലത്തിൽ ഇന്ത്യൻ വിഭവങ്ങളുടെ പ്രചാരണാർത്ഥമായിരുന്നു 2017ൽ 918 കിലോയുടെ കുറ്റൻ കിച്ച്ടി നിർമിച്ചത്. കേന്ദ്ര ഭക്ഷ്യ വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.
ദളിത് വിരുദ്ധ ഭരണം
മോദി സർക്കാരിന്റെ കീഴിൽ നടക്കുന്നത് ദളിത് വിരുദ്ധ ഭരണമാണെന്ന് പ്രതിപക്ഷം ആവർത്തിച്ച് ആരോപണം ഉന്നയിക്കുന്നതിന് പിന്നാലെയാണ് ഇത്രം പൊടിക്കെകളുമായി ബിജെപി രംഗത്ത് വരുന്നത്. ദളിതർ എന്നും പിന്നോക്കം നിൽക്കാനാണ് പ്രധാനമന്ത്രി ആഗ്രഹിക്കുന്നത്. ദളിതർക്ക് വേണ്ടി സർക്കാർ ഒന്നും ചെയ്യുന്നില്ല. ദളിത് വിരുദ്ധത ബിജെപിയുടെ ഡിഎൻഎയിലുള്ളതാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.
മമതാ ബാനര്ജി പ്രധാനമന്ത്രിയാകുമെന്ന് ബിജെപി നേതാവ്; ഞെട്ടലോടെ ബിജെപി കേന്ദ്ര നേതൃത്വം