ഛത്തീസ്ഗഡിൽ അറ്റകൈ പ്രയോഗവുമായി ബിജെപി; മുഴുവൻ സീറ്റിലും പുതുമുഖങ്ങൾ
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളിൽ ബിജെപിക്ക് ഏറ്റവും വലിയ തിരിച്ചടി നേരിടേണ്ടി വന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡ്. 15 വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചാണ് സംസ്ഥാനത്ത് കോൺഗ്രസ് അധികാരത്തിൽ വന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി ആവർത്തിക്കാതിരിക്കാൻ കരുതലോടെയാണ് കേന്ദ്ര നേതൃത്വം സ്ഥാനാർത്ഥി നിർണയത്തെ സമീപിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ 10 സിറ്റിംഗ് എംപിമാർക്ക് ഇക്കുറി സീറ്റ് നൽകേണ്ടന്നാണ് നേതൃത്വത്തിന്റെ തീരുമാനം. ദില്ലിയിൽ ചേർന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് തീരുമാനം. മുൻ മുഖ്യമന്ത്രി രമൺ സിംഗ് രാജ്നന്ദ് ഗാവിൽ നിന്ന് മത്സരിച്ചേക്കുമെന്നാണ് സൂചന.
സംസ്ഥാന സർക്കാരിനെതിരെ ഉയർന്ന ശക്തമായ ഭരണ വിരുദ്ധ വികാരമാണ് ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്. എംപിമാരുടെ പ്രകടനവും ജയസാധ്യതയും വിലയിരുത്തിയ ശേഷമാണ് തീരുമാനം. സംസ്ഥാനത്തെ 11 ലോക്സഭാ മണ്ഡലങ്ങളിലും ഇക്കുറി പുതുമുഖങ്ങളെ ഇറക്കാനാണ് ബിജെപിയുടെ തീരുമാനം. കഴിഞ്ഞ വട്ടം സംസ്ഥാനത്തെ 10 സീറ്റുകളിലും ബിജെപിയാണ് വിജയിച്ചത്. 1989 മുതൽ 7 വട്ടം റായ്പ്പൂർ എംപിയായിരുന്ന മുതിർന്ന നേതാവ് രമേശ് ബയിസിനും ഇക്കുറി സീറ്റ് നിഷേധിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട മധ്യപ്രദേശിലും രാജസ്ഥാനിലും എല്ലാ സിറ്റിംഗ് എംപിമാർക്കും സീറ്റ് നൽകേണ്ടെന്നാണ് ബിജെപിയുടെ തീരുമാനം. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനേയും രാജസ്ഥാൻ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധെയേയും ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന
ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷ് ആദ്യ ലോക്പാൽ; വിരാമമായത് 5 വർഷത്തെ കാത്തിരിപ്പിന്...