മധ്യപ്രദേശ് പിടിക്കാന്‍ ബിജെപിക്ക് പഴയ തുറുപ്പുച്ചീട്ട്.... ഉമാ ഭാരതിയെ കളത്തിലിറക്കുന്നു!!
ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പകരം ചോദിക്കാന്‍ ബിജെപി ഇറങ്ങുന്നു. ഇത്തവണ പഴയ നേതാക്കളെയൊക്കെ രംഗത്തിറക്കാനാണ് തീരുമാനം. പ്രധാന ദൗത്യം ദിഗ്വിജയ് സിംഗിന്റെ തോല്‍വി ഉറപ്പിക്കലാണ്. സംസ്ഥാനത്ത് നഷ്ടപ്പെട്ട മോദി തരംഗം തിരിച്ചുകൊണ്ടുവരിക എന്നതാണ് മറ്റൊരു ലക്ഷ്യം. തീവ്ര ഹിന്ദുത്വ നേതാക്കളെല്ലാം ഇതിനായി കളത്തില്‍ ഇറങ്ങുന്നുണ്ട്.
അതേസമയം മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ഉമാ ഭാരതി, പ്രജ്ഞാ താക്കൂര്‍ എന്നിവരെല്ലാം ബിജെപിക്കായി ഇത്തവണ ഇറങ്ങുന്നുണ്ട്. മുഖ്യമന്ത്രി കമല്‍നാഥിനെ ലക്ഷ്യമിട്ടാണ് പ്രധാന നീക്കങ്ങളെല്ലാം നടക്കുന്നത്. അദ്ദേഹത്തെ അഴിമതിക്കാരനായി കാണിച്ച് വലിയ നേട്ടമുണ്ടാക്കാനാണ് ബിജെപിയുടെ നീക്കം. കഴിഞ്ഞ തവണത്തെ ഫലം ഇത്തവണ ആവര്‍ത്തിക്കണമെന്നാണ് നിര്‍ദേശം.
മധ്യപ്രദേശില്‍ തിരിച്ചുവരവ്?
മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടത് വലിയ പ്രതിസന്ധിയാണെന്ന് ബിജെപി ദേശീയ നേതൃത്വം വിലയിരുത്തിയിരുന്നു. ആര്‍എസ്എസിന് ഏറ്റവും നല്ല വേരോട്ടമുള്ള സംസ്ഥാനത്ത്, ഭരണം മോശമായത് തന്നെയാണ് പ്രതിസന്ധിയുണ്ടാക്കിയതെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ ആര്‍എസ്എസിന്റെ സഹായം തേടിയിട്ടുണ്ട് ബിജെപി. എല്ലാ സീറ്റിലും ബിജെപിയെ വിജയിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രമുഖര്‍ ഇറങ്ങുന്നു
ശിവരാജ് സിംഗ് ചൗഹാനെ മുന്‍നിര്‍ത്തിയുള്ള തന്ത്രങ്ങളാണ് ബിജെപി ഒരുക്കുന്നത്. ചൗഹാനെ മുഖ്യപ്രചാരകാനാക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. കമല്‍നാഥ് സര്‍ക്കാരിനെതിരെ ചൗഹാന്‍ തന്റെ പ്രചാരണം തുടങ്ങി കഴിഞ്ഞു. സംസ്ഥാന വ്യാപകമായി വന്‍ പ്രതിഷേധത്തിന് ശിവരാജ് സിംഗ് ചൗഹാനാണ് നേതൃത്വം നല്‍കുന്നത്. അദ്ദേഹത്തിന്റെ തിരിച്ചുവരവായിട്ടാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ബിജെപി അവതരിപ്പിക്കുന്നത്.
സംസ്ഥാനം ഇളക്കിമറിക്കും
സംസ്ഥാനത്തെ ഇളക്കിമറിക്കാന്‍ ഉമാ ഭാരതിയെയും പ്രജ്ഞാ സിംഗ് താക്കൂറിനെയും കളത്തില്‍ ഇറക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. ഇവര്‍ തീവ്രഹിന്ദുത്വത്തിന്റെ വക്താക്കളും സംസ്ഥാനത്ത് വലിയ വേരോട്ടവുമുള്ള നേതാക്കളാണ്. ആര്‍എസ്എസാണ് ഇവരുടെ പേരുകള്‍ നിര്‍ദേശിച്ചത്. ബൂത്ത് തലം തൊട്ടുള്ള നിര്‍ദേശങ്ങളില്‍ ഏറ്റവുമധികം പേര്‍ ആവശ്യപ്പെട്ടത് ഈ നേതാക്കളെ കളത്തില്‍ ഇറക്കണമെന്നാണ്. തുടര്‍ന്ന് ദേശീയ നേതൃത്വുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്.
ഉമാ ഭാരതി തിരിച്ചുവരുമോ?
ഉമാ ഭാരതിയെ ഇത്തവണ ഭോപ്പാലില്‍ മത്സരിപ്പിക്കാനാണ് ബിജെപി തീരുമാനിക്കുന്നത്. ആര്‍എസ്എസ് ഇതിനെ ശക്തമായി പിന്തുണയ്ക്കുന്നു. എന്നാല്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് ഉമാ ഭാരതി വ്യക്തമാക്കിയതാണ്. എന്നാല്‍ ആര്‍എസ്എസിന്റെ ഇടപെടലോടെ അവര്‍ ഈ തീരുമാനം മാറ്റാനുള്ള സാധ്യതയാണ് ഉള്ളത്. മുന്‍ മുഖ്യമന്ത്രി എന്ന പരിവേഷവും ഉമാ ഭാരതിക്കുണ്ട്. അതേസമയം ഇവിടെ ദിഗ്വിജയ് സിംഗാണ് ഉമാ ഭാരതിക്ക് എതിരാളിയായി വരിക.
രണ്ട് പേരുകള്‍
ഭോപ്പാലില്‍ ഉമാ ഭാരതി അല്ലെങ്കില്‍ പ്രജ്ഞാ സിംഗ് താക്കൂര്‍ എന്നിവരെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി കാണുന്നത്. മാലേഗാവ് സ്‌ഫോടന കേസില്‍ വിചാരണ നേരിടുന്ന നേതാവാണ് പ്രജ്ഞാ സിംഗ്. എന്നാല്‍ തീവ്ര ഹിന്ദുത്വ പയറ്റുന്ന പ്രജ്ഞ ദിഗ്വിജയ് സിംഗിനെ മലര്‍ത്തിയടിക്കുമെന്നാണ് സൂചന. പ്രധാനമായും ഇവിടെ ഭൂരിപക്ഷ വോട്ടര്‍മാരാണ് കൂടുതല്‍. പക്ഷേ ദിഗ്വിജയ് സിംഗ് അതി ശക്തനായ സ്ഥാനാര്‍ത്ഥിയാണ്. ആര്‍എസ്എസിലെ കുറച്ച് നേതാക്കളും അദ്ദേഹത്തെ പിന്തുണയ്ക്കുന്നുണ്ട്.
ബിജെപിയുടെ കുത്തക
ഭോപ്പാല്‍ 1989 മുതല്‍ ബിജെപിയുടെ കുത്തകയായ മണ്ഡലമാണ്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ മൂന്ന് നിയമസഭാ സീറ്റുകള്‍ കോണ്‍ഗ്രസ് നേടിയത് ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്. അതുകൊണ്ടാണ് പരീക്ഷണങ്ങള്‍ക്കില്ലാതെ പഴയ നേതാക്കളെ മണ്ഡലത്തിലേക്ക് കൊണ്ടുവരുന്നത്. ഇവിടെ 4.5 ലക്ഷം മുസ്ലീം വോട്ടര്‍മാരെ കൈയ്യിലെടുക്കാനുള്ള ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട. എന്നാല്‍ ദിഗ്വിജയ് സിംഗിനെ വീഴ്ത്താന്‍ ഇവരല്ലാതെ മറ്റ് സ്ഥാനാര്‍ത്ഥികള്‍ ബിജെപിക്കില്ല.
മണ്ഡലം ആര്‍ക്കൊപ്പം
ഭോപ്പാലില്‍ നിന്ന് മുമ്പ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചിട്ടുണ്ട് ഉമാ ഭാരതി. 1999ല്‍ മുന്‍ കേന്ദ്ര മന്ത്രിയായ സുരേഷ് പച്ചൗരിയെ 1.68 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമാ ഭാരതി പരാജയപ്പെടുത്തിയത്. മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് പ്രജ്ഞാ സിംഗും പറഞ്ഞിട്ടുണ്ട്. അതേസമയം മണ്ഡലത്തില്‍ ദിഗ്വിജയ് സിംഗും തീവ്ര ഹിന്ദുത്വമാണ് പയറ്റുന്നത്. അതുകൊണ്ട് ഭോപ്പാല്‍ പോരാട്ടം മതത്തിന്റെ പേരിലായിരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
ഭോപ്പാൽ ലോക്സഭ തിരഞ്ഞെടുപ്പ് ഫലം
രാഹുലിനെതിരെ കച്ചമുറുക്കി ഇടത് മുന്നണി.... 7 നിയമസഭാ സീറ്റുകളില്‍ നീക്കങ്ങള്‍ ഇങ്ങനെ