ബിഹാറിൽ ബിജെപിയുടെ മഹാ പരീക്ഷണം, അധികാരം പിടിക്കാൻ 'സപ്തര്‍ഷി' ! കണക്ക് കൂട്ടി നീക്കങ്ങൾ!
പാറ്റ്‌ന: കൊവിഡ് കാലം കഴിഞ്ഞാല്‍ ബിജെപിയെ കാത്തിരിക്കുന്നത് നിര്‍ണായക തിരഞ്ഞെടുപ്പുകളാണ്. ബിജെപി-ജെഡിയു സഖ്യം ഭരിക്കുന്ന ബീഹാറില്‍ സര്‍ക്കാരിന്റെ കാലാവധി നവംബറില്‍ അവസാനിക്കാനിരിക്കുകയാണ്.
കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്കിടെ തന്നെ ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുളള ഒരുക്കങ്ങളും ബിജെപി സംസ്ഥാനത്ത് തുടങ്ങിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് ജയിക്കാന്‍ സപ്തര്‍ഷി സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ബിജെപി.
എൻഡിഎയ്ക്ക് 131 സീറ്റുകൾ
ബീഹാര്‍ നിയമസഭയിലെ 243 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കാനുളളത്. നിലവില്‍ എന്‍ഡിഎയ്ക്ക് 131 സീറ്റുകളുടെ ഭൂരിപക്ഷമാണുളളത്. ബിജെപിക്ക് 54 സീറ്റുകളും ജെഡിയുവിന് 70 സീറ്റുകളുമുണ്ട്. രണ്ട് എല്‍ജെപി എംഎല്‍എമാരുടേയും 5 സ്വതന്ത്രരുടേയും പിന്തുണ കൂടി സര്‍ക്കാരിനുണ്ട്. പ്രതിപക്ഷത്ത് ആര്‍ജെഡിക്ക് 80 സീറ്റുകളും കോണ്‍ഗ്രസിന് 26 സീറ്റുകളുമാണ് സ്വന്തമായുളളത്.
200ന് മുകളില്‍ സീറ്റുകള്‍
വരുന്ന തിരഞ്ഞെടുപ്പില്‍ 200ന് മുകളില്‍ സീറ്റുകള്‍ നേടി എന്‍ഡിഎ അധികാരം നിലനിര്‍ത്തും എന്നാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ കണക്ക് കൂട്ടുന്നത്. ആര്‍ജെഡി നേതാവ് തേജസ്വി യാദവുമായി നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തിയത് ചില അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍ ബിജെപിയുമായി സഖ്യം ചേര്‍ന്ന് തന്നെ മത്സരിക്കുമെന്നും എന്‍ഡിഎയില്‍ വിളളല്‍ ഇല്ലെന്നും നിതീഷ് കുമാര്‍ തന്നെ വിശദീകരിച്ചു.
സംഘടനാ സംവിധാനം ശക്തിപ്പെടുത്താൻ
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംസ്ഥാനത്ത് സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുളള നീക്കത്തിലാണ് ബിജെപി. 243 നിയമസഭാ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ഓരോ നേതാക്കള്‍ക്ക് ചുമതല ഏല്‍പ്പിച്ച് നല്‍കിയിരിക്കുകയാണ് ബിജെപി നേതൃത്വം. ബൂത്ത് തലത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം.
ബൂത്ത് തലത്തില്‍ ഊന്നൽ
ചിലരെ ഒഴിച്ച് നിര്‍ത്തിയാല്‍ ഭൂരിപക്ഷം നേതാക്കളും ആ മണ്ഡലങ്ങളില്‍ ഉളളവരല്ല എന്നത് ശ്രദ്ധേയമാണ്. കൊവിഡ് കാലത്ത് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയാല്‍ അത് തിരിച്ചടിക്കും എന്ന് ബിജെപി നേതൃത്വം വിലയിരുത്തുന്നു. അതുകൊണ്ട് തന്നെ ബൂത്ത് തലത്തില്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുക എന്നതിലേക്കാണ് ഇപ്പോള്‍ പാര്‍ട്ടി ഊന്നല്‍ കൊടുത്തിരിക്കുന്നത്.
സപ്തര്‍ഷി സംവിധാനം
സപ്തര്‍ഷി സംവിധാനമാണ് ബൂത്തുകളില്‍ പാര്‍ട്ടി നടപ്പിലാക്കുന്നത്. മണ്ഡലത്തിന്റെ ചുമതലയുളള നേതാക്കളാണ് സപ്തര്‍ഷി സംവിധാനം നടപ്പിലാക്കേണ്ടത്. മെയ് 15 വരെയാണ് അതിനായി പാര്‍ട്ടി നേതാക്കള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയം. ഓരോ ബൂത്തില്‍ നിന്നും 7 ബിജെപി പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിക്കൊണ്ടുളള പ്രവര്‍ത്തനമാണ് സപ്തര്‍ഷി സംവിധാനം കൊണ്ട് പാര്‍ട്ടി ഉദ്ദേശിക്കുന്നത്.
62,000 ബൂത്ത് കമ്മിറ്റികള്‍
സമൂഹത്തിന്റെ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്നവരാകും ഇവര്‍. ഒരു സ്ത്രീ, ദളിത്, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍, യുവാക്കള്‍ എന്നിങ്ങനെയുളളവരെ പ്രതിനിധീകരിക്കുന്നവരാകും 7 പേര്‍. ബൂത്ത് പ്രസിഡണ്ടും സപ്തര്‍ഷി സംവിധാനത്തിന്റെ ഭാഗമായിരിക്കും. 62,000 ബൂത്ത് കമ്മിറ്റികള്‍ക്ക് ഇതിനകം പ്രസിഡണ്ടുമാരെ പാര്‍ട്ടി നിയോഗിച്ച് കഴിഞ്ഞിട്ടുണ്ട്.
5 മുതല്‍ 6 വരെ മണ്ഡല്‍ കമ്മിറ്റികൾ
പ്രചാരണ സമയത്തുളള എല്ലാ പാര്‍ട്ടി പരിപാടികളിലും ബൂത്ത് കമ്മിറ്റികളെ ഉള്‍പ്പെടുത്തും. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സോണല്‍ കമ്മിറ്റികളുണ്ടാക്കിയിട്ടുണ്ട്. എല്ലാ മണ്ഡലങ്ങളിലും 5 മുതല്‍ 6 വരെ മണ്ഡല്‍ കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. 60 ബൂത്ത് കമ്മിറ്റികളാണ് ഒരു മണ്ഡല്‍ കമ്മിറ്റിയിലുണ്ടാവുക. കൊവിഡ് കാലത്തെ പ്രശ്‌നങ്ങളില്‍ സജീവ ഇടപെടലുകള്‍ നടത്താന്‍ ബൂത്ത് കമ്മിറ്റികളോട് നേതൃത്വം ആവശ്യപ്പെട്ടിരിക്കുകയാണ്.
അഞ്ച് പെൺകുട്ടികൾക്കെതിരെ പരാതിയുമായി 8 വയസ്സുകാരൻ, അമ്പരന്ന് കസബ പോലീസ്, സംഗതി ഇങ്ങനെ!
'പണം കൊടുത്തത് സോണിയാ ഗാന്ധി', ബിജെപിയെ വെല്ലുന്ന പ്രചാരണ തന്ത്രവുമായി കോൺഗ്രസ്!
മഹാരാഷ്ട്രയിലെ 'രാഗ ഗെയിം'! കോൺഗ്രസിനുളളിൽ രാഹുൽ ഗാന്ധിക്ക് നേരെ അതൃപ്തി, അമ്പരപ്പിച്ച നീക്കം!