യുപിയിൽ ബിജെപി 80 ൽ 70 ഉം നേടും; ബിഹാറിലും ജാർഖണ്ഡിലും കൂറ്റൻ വിജയം..സർവ്വേ
ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ യുപിയിലും ജാർഖണ്ഡിലും ബിഹാറിലും എൻഡിഎ കൂറ്റൻ വിജയം നേടുമെന്ന് സർവ്വേ. ഇന്ത്യ ടുഡെ-മൈ ആക്സിസ് സർവ്വേയിലാണ് പ്രവചനം. ലോക്സഭ തിരഞ്ഞെടുപ്പുകളിൽ ഏറ്റവും നിർണായകമായ സംസ്ഥാനങ്ങളിലൊന്നായ ഉത്തർപ്രദേശിൽ മാത്രം 70 സീറ്റുകൾ ബിജെപിക്ക് ലഭിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. യുപിയിൽ ആകെ 80 സീറ്റുകളാണ് ഉള്ളത്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ 62 സീറ്റുകളായിരുന്നു ബി ജെ പിക്ക് ലഭിച്ചത്.സഖ്യകക്ഷിയായ അപ്നാദളിന് 2 സീറ്റുകളും ലഭിച്ചു. ഇക്കുറി 52 ശതമാനം വോട്ടെടെ ബി ജെ പി ജയിക്കുമെന്നാണ് സർവ്വേ പറയുന്നത്. അതേസമയം ഇന്ത്യ സഖ്യത്തിന് കനത്ത തിരിച്ചടിയാണ് സർവ്വേ പ്രവചിക്കുന്നത്. വെറും 10 സീറ്റുകളിൽ സഖ്യം ഒതുങ്ങും. 7 സീറ്റുകൾ സമാജ്വാദി പാർട്ടിക്ക് ലഭിക്കും. കോൺഗ്രസിന് ഒരു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും സർവ്വേ പ്രവചിക്കുന്നു. ഇത്തവണയും മായാവതിയുടെ ബി എസ് പി സംപൂജ്യരാകുമെന്നും സർവ്വേ പ്രവചിക്കുന്നു.

അതേസമയം പ്രതിപക്ഷ സഖ്യം ഭരിക്കുന്ന ജാർഖണ്ഡിലും ബി ജെ പിയുടെ കൂറ്റൻ വിജയമാണ് സർവ്വേ പ്രവചിക്കുന്നത്. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ അറസ്റ്റോ മറ്റോ രാഷ്ട്രീയ സാഹചര്യങ്ങളോ ബി ജെ പിക്ക് തിരിച്ചടിയാകില്ലെന്ന് സൂചിപ്പിക്കുന്നതാണ് കണക്കുകൾ. ആകെയുള്ള 14 സീറ്റുകളിൽ 12 ഇടത്തും ബി ജെ പി ജയിക്കുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. 56 ശതമാനം സീറ്റുകൾ പാർട്ടി നേടും. ഇന്ത്യ സഖ്യം രണ്ട് സീറ്റുകളിൽ ഒതുങ്ങുമെന്നും സർവ്വേ പ്രവചിക്കുന്നു. 2019 ൽ ബിജെപി-എജെഎസ്യു സഖ്യം 12 സീറ്റുകൾ നേടിയിരുന്നു.
എൻ ഡി എ ഭരിക്കുന്ന ബിഹാറിൽ ഇത്തവണയും സഖ്യത്തിന് അനുകൂലമായിരിക്കും ഫലം എന്നാണ് സർവ്വേ പ്രവചിക്കുന്നത്. എന്നിരുന്നാലും സീറ്റുകൾ കുറയുമെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു. 40 സീറ്റുകളിൽ 32 ഇടത്താണ് വിജയം പ്രവചിക്കുന്നത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ 40 ൽ 39 ഇടത്തായിരുന്നു ബി ജെ പി-ജെ ഡി യു സഖ്യം വിജയിച്ചത്. ബി ജെ പിക്ക് 17 സീറ്റുകളും ജെ ഡി യുവിന് 16 സീറ്റുകളും എൽ ജെ പി ആറ് സീറ്റുകളും നേടി. പ്രതിപക്ഷത്ത് കോൺഗ്രസിന് 1 സീറ്റായിരുന്നു ലഭിച്ചത്. ആർ ജെ ഡി സംപൂജ്യരായി.
എന്നാൽ ഇത്തവണ പ്രതിപക്ഷ സഖ്യം വോട്ട് ശതമാനവും സീറ്റും ഉയർത്തുമെന്നാണ് സർവ്വേ പറയുന്നത്. നിതീഷ് കുമാറിന്റെ രാഷ്ട്രീയ ചുവടുമാറ്റം എൻ ഡി എയ്ക്ക് വലിയ ക്ഷീണം വരുത്തില്ലെന്നാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications