ഡിഎംകെയെ വശത്തക്കാൻ ബിജെപി? ദേശീയ തലത്തിൽ നിർണായക നീക്കമെന്ന് സൂചന
ചെന്നൈ: ഡിഎംകെ-കോണ്‍ഗ്രസം ബന്ധത്തിലെ അകൽച്ച മുതലെടുക്കാൻ ബിജെപി. പാർലമെന്റിൽ അംഗബലം വർധിപ്പിക്കാനുള്ള അവസരമായി ഈ സംഭവവികാസങ്ങളെ ബിജെപി കാണുന്നതായാണ് ദേശീയ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചില ദേശീയ വിഷയങ്ങളിൽ ഡിഎംകെയുമായി സഹകരിക്കാനുള്ള സാധ്യതകൾ ബിജെപി പരിശോധിക്കുന്നുണ്ടെന്നാണ് വിവരം.
കോണ്‍ഗസ് ടിവികെയുമായി സഖ്യത്തിലെത്തിയത് ഡിഎംകെയിൽ വലിയ അതൃപ്തിക്കാണ് വഴിവെച്ചത്. വിജയ് സർക്കാരിനെ പുറത്ത് നിന്ന് പിൻവലിക്കുകയല്ല കോണ്‍ഗ്രസ് ചെയ്തത്, മറിച്ച് ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ ടിവികെയുമായി സഹകരിക്കാനാണ് തീരുമാനമെന്ന് നേതൃത്വം പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പിന്നാലെ കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി ഡിഎംകെ രംഗത്തെത്തി. കോണ്‍ഗ്രസ് തങ്ങളെ പിന്നിൽ നിന്നും കുത്തി എന്നാണ് ഡിഎംകെ നേതാക്കൾ തുറന്നടിച്ചത്.

സഖ്യകക്ഷി ബന്ധം അവസാനിച്ചതന് പിന്നാലെ ലോക്‌സഭയിൽ കോൺഗ്രസ് എംപിമാരോടൊപ്പം ഇരിക്കില്ലെന്ന് വ്യക്തമാക്കി സ്പീക്കർ ഒം ബിർലയ്ക്ക് പ്രത്യേക ഇരിപ്പിട ക്രമീകരണം ആവശ്യപ്പെട്ട് ഡിഎംകെ കത്തയച്ചിരുന്നു. ഇതോടെയാണ് ബിജെപി വൃത്തങ്ങളിൽ പുതിയ രാഷ്ട്രീയ സാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായത്.
തമിഴ്നാട്ടിലെ രാഷ്ട്രീയത്തിൽ വിജയിയുടെ ടിവികെ സൃഷ്ടിച്ച സ്വാധീനം ഡിഎംകെയെ സമ്മർദത്തിലാക്കിയെന്നാണ് വിലയിരുത്തൽ. ദ്രാവിഡ കക്ഷികളുടെ പതിറ്റാണ്ടുകളായ ആധിപത്യത്തിന് വെല്ലുവിളി ഉയർന്ന സാഹചര്യത്തിൽ, സംസ്ഥാനത്തും കേന്ദ്രത്തും ഒരേസമയം കടുത്ത പ്രതിപക്ഷ നിലപാട് തുടരുന്നത് ഡിഎംകെയ്ക്ക് പ്രയാസകരമാകാമെന്നാണ് ബിജെപി കരുതുന്നത്.
ബിജെപിയുമായി സഹകരിച്ച ചരിത്രം ഡിഎംകെയ്ക്കുണ്ട്. അടൽ ബിഹാരി വാജ്പേയി നയിച്ച എൻഡിഎ സർക്കാരിന്റെ ഭാഗമായിരുന്നു ഡിഎംകെ. പിന്നീട് അവർ കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യത്തിലേക്ക് മാറുകയായിരുന്നു. പഴയ ബന്ധം വീണ്ടും ശക്തിപ്പെടുത്താനാകുമോ എന്ന ചർച്ചകളും രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാണ്.
എന്നാൽ ഇരു പാർട്ടികളും തമ്മിലുള്ള ആശയപരമായ ഭിന്നതകൾ ഇപ്പോഴും ശക്തമാണ്. മണ്ഡല പുനർനിർണയ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ ഡിഎംകെ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കാനുള്ള നീക്കമാണിതെന്നാണ് പാർട്ടി ആരോപിച്ചത്. എം.കെ. സ്റ്റാലിൻ നേതൃത്വം നൽകുന്ന പാർട്ടി ഈ വിഷയം തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമായും ഉപയോഗിച്ചിരുന്നു.
സനാതന ധർമ്മവുമായി ബന്ധപ്പെട്ട വിവാദങ്ങളും ബിജെപി-ഡിഎംകെ ബന്ധത്തിലെ പ്രധാന തടസ്സങ്ങളിലൊന്നാണ്. മുൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയ പരാമർശങ്ങൾ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതോടെ ഇരു പാർട്ടികളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. എന്നിരുന്നാലും ഇപ്പോഴത്തെ സാഹചര്യത്തിൽ തുനിഞ്ഞിറങ്ങിയാൽ അത് തങ്ങൾക്ക് ഗുണകരമാകുമെന്ന് ബിജെപി കരുതുന്നുണ്ട്.
ലോക്‌സഭയിലെ ഡിഎംകെയുടെ 22 എംപിമാരുടെ പിന്തുണ ലഭിച്ചാൽ നിർണായക ബില്ലുകൾ പാസാക്കിയെടുക്കാൻ ബിജെപിക്ക് സാധിക്കും. ബിജു ജനതാദൾ, വൈഎസ്ആർ കോൺഗ്രസ് പാർട്ടി, ഭാരത് രാഷ്ട്ര സമിതി തുടങ്ങിയ പാർട്ടികളുമായി ബിജെപി പുലർത്തുന്ന വിഷയാധിഷ്ഠിത സഹകരണ മാതൃക ഡിഎംകെയുമായും ഉണ്ടാകുമോ എന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയ ചർച്ച. അടുത്ത രാഷ്ട്രപതി തെരഞ്ഞെടുപ്പും ഭാവിയിലെ പാർലമെന്ററി നീക്കങ്ങളും മുന്നിൽ കണ്ടാണ് ബിജെപി ഈ സാധ്യതകൾ പരിശോധിക്കുന്നതെന്നാണ് സൂചന.












Click it and Unblock the Notifications