മൗനം വെടിഞ്ഞ് രാഹുൽ; പണമെറിഞ്ഞ് ബിജെപി സർക്കാരുകളെ അട്ടിമറിക്കുന്നു, കോൺഗ്രസ് സത്യത്തിനൊപ്പം
ദില്ലി: കർണാടകയിലെ ഭരണ പ്രതിസന്ധിയിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി. പണവും അധികാരവും ഉപയോഗിച്ച് ബിജെപി സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കുകയാണെന്ന് രാഹുൽ ആരോപിച്ചു. ആദ്യം ഗോവയിലും പിന്നീട് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഇത് കണ്ടതാണ്. ഇപ്പോൾ കർണാടകയിലും ഇതാണ് നടക്കുന്നത്. പണം വാരിയെറിഞ്ഞ് ബിജെപി ഇതര സർക്കാരുകളെ താഴെയിറക്കാൻ അവർ ശ്രമിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
ഗോവയ്ക്കും കർണാടകയ്ക്കും ശേഷം മഹാരാഷ്ട്ര! കുത്തഴിഞ്ഞ് കോൺഗ്രസ്, ബിജെപിക്ക് കാര്യങ്ങൾ എളുപ്പം!
ബിജെപിയുടെ കൈയ്യിൽ പണവും അധികാരവുമുണ്ട്. സർക്കാരുകളെ താഴെയിറക്കാൻ അവർ അത് ഉപയോഗിക്കുന്നു രാഹുൽ ഗാന്ധി മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഗോവയിലും കർണാടകയിലും നടക്കുന്ന വിമത നീക്കങ്ങൾ തിരിച്ചറിയാൻ കഴിയാതിരുന്നതിന് രാഹുൽ ഗാന്ധി സംസ്ഥാന നേതാക്കളെ ശാസിച്ചെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഈ വിഷയത്തിൽ ഇതാദ്യമായാണ് രാഹുൽ ഗാന്ധി പരസ്യ പ്രതികരണം നടത്തുന്നത്.
16 വിമത എംഎൽഎമാരാണ് രാജിക്കത്ത് സമർപ്പിച്ചത്. ഇവരിൽ 13പേർ കോൺഗ്രസ് എംഎൽഎമാരാണ്. കോൺഗ്രസ് സത്യത്തിന് വേണ്ടിയാണ് പോരാടുന്നതെന്നും സത്യം കോൺഗ്രസിനെ കൂടുതൽ ശക്തമാക്കുമെന്നും പാർട്ടിയുടെ തുടർ നടപടികൾ എന്താണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് രാഹുൽ ഗാന്ധി പ്രതികരിച്ചു. അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കും ചെയ്ർമാൻ അജയ് പട്ടേലും നൽകിയ മാനനഷ്ടക്കേസിൽ കോടതിയിൽ ഹാജരാകാൻ എത്തിയതായിരുന്നു രാഹുൽ ഗാന്ധി. കേസിൽ രാഹുലിന് കോടതി ജാമ്യം അനുവദിച്ചു.
നേരത്തെ കർണാടകയിലെ പ്രതിസന്ധിക്ക് പിന്നിൽ ബിജെപിയാണെന്നും എംഎൽഎമാരെ മുംബൈയിലേക്ക് മാറ്റിയത് ബിജെപി ആണെന്ന് ആരോപിച്ച് പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ നടത്തിയ പ്രതിഷേധത്തിൽ രാഹുൽ ഗാന്ധി പങ്കെടുത്തിരുന്നു. വിഷയം പാർലമെന്റിലുംം വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കർണാടകയിലെ എംഎൽഎമാരുടെ രാജിക്കാര്യത്തിലും അയോഗ്യരാക്കുന്നത് സംബന്ധിച്ചും ചൊവ്വാഴ്ചയ്ക്ക് ശേഷം തീരുമാനം എടുക്കാനാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനിടെ വിശ്വാസ വോട്ട് തേടാൻ തയാറാണെന്ന് മുഖ്യമന്ത്രി കുമാസ്വാമി അറിയിച്ചിട്ടുണ്ട്.