യുപിയിൽ മുസ്ലീം വോട്ടുകൾ ഉന്നമിട്ട് ബിജെപി നീക്കം.. മുത്തലാഖ് വഴി മുസ്ലീം സ്ത്രീകളിലേക്ക് ബിജെപി
ദില്ലി: മുത്തലാഖ് ബില്‍ ന്യൂനപക്ഷ വോട്ടുകളിലേക്കുളള ഏണിയായാണ് ബിജെപി കണക്ക് കൂട്ടുന്നത്. പ്രത്യേകിച്ച് ഉത്തര്‍ പ്രദേശില്‍ മുസ്ലീം സ്ത്രീകളെ കാര്യമായി തന്നെ സ്വാധീനിക്കാന്‍ മോദി സര്‍ക്കാരിന്റെ മുത്തലാഖ് ബില്‍ നീക്കത്തിന് സാധിച്ചിട്ടുണ്ട് എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍. ജൂലൈ 6ന് ആരംഭിച്ച ബിജെപിയുടെ അംഗത്വ ക്യാംപെയ്‌നില്‍ ഉത്തര്‍ പ്രദേശില്‍ നിന്ന് നിരവധി മുസ്ലീം സ്ത്രീകളെ പാര്‍ട്ടിയിലെത്തിക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടുമുണ്ട്,.
ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നായി പത്ത് ലക്ഷം അംഗത്വമാണ് ബിജെപി ഉന്നമിടുന്നത്. അതില്‍ തന്നെ മുസ്ലീംങ്ങളില്‍ നിന്ന് 5 ലക്ഷം പേരെ അംഗങ്ങളായി പാര്‍ട്ടിയില്‍ ചേര്‍ക്കാനും ബിജെപി ലക്ഷ്യമിടുന്നു. ഇതുവരെ ഒരു ലക്ഷം മുസ്ലീംകളെ പോലും പാര്‍ട്ടിയില്‍ ചേര്‍ക്കാന്‍ യുപിയില്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ 5 ലക്ഷം എന്നത് പാര്‍ട്ടിക്ക് വന്‍ കടമ്പയാണ്..
മുത്തലാഖ് ബില്ലിലൂടെ സാധാരണക്കാരായ മുസ്ലീം സ്ത്രീകളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് ബിജെപി കരുതുന്നത്. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന മുസ്ലീം യുവതിയായ ഗുലിസ്ഥാന പറയുന്നത് നിക്കാഹ് ഹലാലയ്ക്കും മുത്തലാഖിനും എതിരെ നടപടിയെടുത്ത ബിജെപി മുസ്ലീം സമൂഹത്തിന് വലിയ സേവനമാണ് ചെയ്യുന്നത് എന്നും അതുകൊണ്ടാണ് താന്‍ ബിജെപിക്കൊപ്പം നില്‍ക്കുന്നത് എന്നുമാണ്. മുത്തലാഖ് വിഷയത്തില്‍ ഒട്ടനവധി മുസ്ലീം സ്ത്രീകളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ബിജെപി അവകാശപ്പെടുന്നു.
മുസ്ലീം സ്ത്രീകളെ കൂടെ നിര്‍ത്തുക എന്നത് ബിജെപിയുടെ ഭാവി പരിപാടികളിലേക്കുളള താക്കോലാണെന്ന് പേര് വെളിപ്പെടുത്താത്ത പ്രാദേശിക ബിജെപി നേതാവ് പറയുന്നു. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളില്‍ സഞ്ചരിച്ച് ബിജെപി നേതാക്കള്‍ പ്രചാരണം നടത്തുന്നുണ്ട്. 19 ശതമാനം മുസ്ലീംകളാണ് ഉത്തര്‍ പ്രദേശിലുളളത്. മുസാഫര്‍നഗര്‍, കൈരാന, ശംലി, അംറോഹ പോലുളള മണ്ഡലങ്ങളില്‍ മുസ്ലീം വോട്ടുകള്‍ നിര്‍ണായകമാണ്. ഇക്കുറി ബിജെപിക്ക് സംസ്ഥാനത്ത് രണ്ട് മുസ്ലീം എംപിമാരുണ്ട്. മുസ്ലീം വോട്ടുകള്‍ ലക്ഷ്യമിട്ടുളള ബിജെപി നീക്കത്തെ എസ്പിയും ബിഎസ്പിയും ആശങ്കയോടെയാണ് നോക്കുന്നത്.