ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയായിരിക്കും: 400 സീറ്റ് ഉറപ്പെന്നും നരേന്ദ്ര മോദി
ഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ സഖ്യം 400 ലേറെ സീറ്റുകള്‍ നേടുമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സഖ്യം 400 ലേറെ സീറ്റുകള്‍ നേടുന്നതിന് ഒപ്പം തന്നെ ദക്ഷിണേന്ത്യയിലും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും അദ്ദേഹം പറഞ്ഞു. ജുലൈ നാലിന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റകക്ഷി ബി ജെ പി ആയിരിക്കുമെന്നും പ്രധാനമന്ത്രി അവകാശപ്പെടുന്നു. വാർത്താ ഏജന്‍സിയായ പിടിഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബി ജെ പിക്ക് ശക്തിയോ സാന്നിധ്യമോ ഇല്ലെന്ന മിഥ്യാധാരണയാണ് എതിരാളികൾ സൃഷ്ടിച്ചിരിക്കുന്നതെന്നും മോദി പറഞ്ഞു. '2019ലെ തിരഞ്ഞെടുപ്പ് നോക്കൂ. അന്നും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റകക്ഷി ബി ജെ പിയായിരുന്നു. വീണ്ടും ഞാൻ പറയുകയാണ്, ഇത്തവണയും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റകക്ഷി ബി ജെ പി ആയിരിക്കും, ബി ജെ പി മാത്രമല്ല സഖ്യ കക്ഷികളും കൂടുതല്‍ സീറ്റ് നേടും' അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടിക്കൊണ്ടായിരിക്കും ബി ജെ പി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുക. ആളുകളുടെ മനസ്സിലെ മാറ്റങ്ങള്‍ ഞങ്ങള്‍ കണ്ടു. മേഖലയിലുടനീളമുള്ള സീറ്റ് വിഹിതത്തിലും വോട്ട് വിഹിതത്തിലും വലിയ കുതിച്ചുചാട്ടം ബി ജെ പി ഇത്തവണയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
543 ലോക്‌സഭാ സീറ്റുകളിൽ 131 എണ്ണമാണ് ദക്ഷിണേന്ത്യയില്‍ നിന്നുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ സ്വതന്ത്രയമായി വിജയിച്ച സുമതലയെ കൂട്ടാതെ തന്നെ 29 അംഗങ്ങളെ വിജയിപ്പിക്കാന്‍ ബി ജെ പിക്ക് സാധിച്ചിരുന്നു. ഇത്തവണ കേരളം, തമിഴ്നാട്, തെലങ്കാന ഉള്‍പ്പെടേയുള്ള സംസ്ഥാനങ്ങളില്‍ നിന്നും ബി ജെ പി കൂടുതല്‍ സീറ്റ് പ്രതീക്ഷിക്കുന്നുണ്ട്.
അതേസമയം, കിഴക്കൻ ഇന്ത്യയിൽ പോലും ജനങ്ങളുടെ പിന്തുണയില്‍ വൻ കുതിച്ചുചാട്ടത്തിന് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നുവെന്നും മോദി പറഞ്ഞു. ഇത് ഭുവനേശ്വറിലും കൊൽക്കത്തയിലും ഡൽഹിയിലും പോലും ചില മാധ്യമങ്ങളുടെയും രാഷ്ട്രീയത്തിൻ്റെയും വിഭാഗങ്ങളിലെ ആളുകൾക്ക് ഉറക്കമില്ലാത്ത രാത്രികൾ നൽകുന്നു. ജനങ്ങളുടെ അനുഗ്രഹം ഞങ്ങളെ റെക്കോർഡ് ഭേദിക്കുന്ന ജനവിധിയിലേക്ക് കൊണ്ടുപോകും. രാജ്യത്തിൻ്റെ എല്ലാ ഭാഗങ്ങളിൽ നിന്നും, പ്രത്യേകിച്ച് തെക്ക്, കിഴക്ക് എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ സീറ്റുകൾ ഞങ്ങൾക്ക് ലഭിക്കുമെന്നും മോദി പറഞ്ഞു.
തെരഞ്ഞെടുപ്പിൻ്റെ കഴിഞ്ഞ ഘട്ടങ്ങളിലെ എല്ലാ വിലയിരുത്തലുകളും കാണിക്കുന്നത് എൻഡിഎ മികച്ച മുന്നേറ്റത്തിലാണെന്നും കോൺഗ്രസും അതിൻ്റെ ഇന്ത്യൻ സഖ്യവും ചില സംസ്ഥാനങ്ങളിൽ അക്കൗണ്ട് തുറക്കാൻ പോലും പാടുപെടുകയാണെന്നുമാണ്. നമ്മുടെ ഭൂമിശാസ്ത്രപരമായ സാന്നിധ്യത്തിൽ മാത്രമല്ല, പ്രത്യയശാസ്ത്രത്തിലും ബിജെപി യഥാർത്ഥത്തിൽ ഒരു ദേശീയ പാർട്ടിയാണെന്നും മോദി പറഞ്ഞു.












Click it and Unblock the Notifications