സ്വാതന്ത്ര്യലബ്ധിയുടെ നൂറാം വാർഷികത്തിൽ ബിജെപിക്ക് എന്ത് സംഭവിക്കും, 33 വർഷങ്ങൾ, പ്രവചനം ഇങ്ങനെ
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലെ വൻ വിജയത്തിന് പിന്നാലെ കൂടുതൽ അവകാശ വാദങ്ങളുമായി ബിജെപി നേതാക്കൾ രംഗത്ത്. തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ നടത്തിയ പ്രവചനങ്ങളുടെ പേരിൽ പുലിവാല് പിടിച്ച ബിജെപി ജനറൽ സെക്രട്ടറി റാം മാധവാണ് പുതിയ അവകാശവാദവുമായി രംഗത്ത് എത്തിയിരിക്കുന്നത്. 2047 വരെ തുടർച്ചയായി ബിജെപി തന്നെ രാജ്യം ഭരിക്കുമെന്നാണ് റാം മാധവ് പറയുന്നത്.
രാജി വയ്ക്കണമെങ്കിൽ രാഹുൽഗാന്ധിക്ക് മുമ്പിൽ കടമ്പകൾ ഏറെ; വലിയ വിലനൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ്
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന 2047 വരെ ബിജെപി അധികാരത്തിൽ ഇരിക്കുമെന്നാണ് റാം മാധവ് അവകാശപ്പെടുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ അധികാരത്തിലിരുന്നെന്ന കോൺഗ്രസിന്റെ റെക്കോർഡ് ബിജെപി തിരുത്തുമെന്നും റാം മാധവ് കൂട്ടിച്ചേർത്തു. അഗർത്തലയിൽ നടന്ന ബിജെപിയുടെ വിജയാഘോഷത്തിൽ സംസാരിക്കുകയയാിരുന്നു അദ്ദേഹം .
ബിജെപിയുടെ വിജയം
അഴിമതിയും വർഗീയ ലഹളകളും പൂർണമായും ഇല്ലാതാക്കി രാജ്യത്തെ കൂടുതൽ ശക്തിപ്പെടുത്താൻ ബിജെപിക്കായി എന്നതിന്റെ തെളിവാണ് ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം. ഇന്ത്യ സ്വാതന്ത്രലബ്ധിയുടെ നൂറാം വാർഷികം ആഘോഷിക്കുന്ന 2047 വരെ ബിജെപി തുടർച്ചായി രാജ്യം ഭരിക്കുമെന്നാണ് റാം മാധവ് അവകാശപ്പെട്ടത്.
റെക്കോർഡ് തകർക്കും
ഏറ്റവും കൂടുതൽ കാലം രാജ്യത്ത് ഭരണത്തിലിരുന്ന പാർട്ടിയെന്ന കോൺഗ്രസിന്റെ റെക്കോർഡ് ബിജെപി തകർക്കും. 1950 മുതൽ 1977 വരെയാണ് കോൺഗ്രസ് തുടർച്ചായായി അധികാരത്തിൽ ഇരുന്നത്. ഈ റെക്കോർഡ് ബിജെപി മറികടക്കുമെന്നാണ് റാം മാധവ് അവകാശപ്പെട്ടത്. മോദിയും ബിജെപിയുമാണ് ഇന്ത്യയുടെ ഭാവിയെന്നും റാം മാധവ് പറഞ്ഞു.
ബിജെപിക്ക് വോട്ട് ചെയ്തവർ
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 17 കോടി ഇന്ത്യക്കാരാണ് ബിജെപിക്ക് വോട്ട് ചെയ്തത്. ഈ വർഷം 23 കോടിയായി അത് ഉയർന്നു. നരേന്ദ്ര മോദി നയിക്കുന്ന ബിജെപി സർക്കാർ ഒറ്റക്കെട്ടാായി മുന്നോട്ട് പോകുമെന്നും റാം മാധവ് പറഞ്ഞു. 2022 ആകുമ്പോഴേക്കും ഭവന രഹിതർ ഇല്ലാത്ത, തൊഴിൽ രഹിതർ ഇല്ലാത്ത ഒരു ഇന്ത്യ തങ്ങൾ സൃഷ്ടിക്കുമെന്നും റാം മാധവ് കൂട്ടിച്ചേർത്തു.
ബിജെപി എന്നാൽ
ദേശീയതയാണ് ബിജെപിയുടെ ഡിഎൻഎ. തിരഞ്ഞെടുപ്പ് നടന്നാലും ഇല്ലെങ്കിലും ബിജെപിയെന്നാൽ ദേശീയത എന്ന് തന്നെയാണ് അർത്ഥം. അതാണ് പാർട്ടിയുടെ മുഖമുദ്രയെന്നും റാം മാധവ് അവകാശപ്പെട്ടു. ത്രിപുര മുഖ്യമന്ത്രി വിപ്ലവ് കുമാർ ദേവും ചടങ്ങിൽ പങ്കെടുത്തിരുന്നു. 3 വർഷം കൊണ്ട് ത്രിപുരയെ ഒരു മാതൃകാ സംസ്ഥാനമാക്കി മാറ്റാൻ ബിപ്ലവ് കുമാറിനായെന്ന് റാം മാധവ് പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രവചനം
ഇതാദ്യമായല്ല ബിജെപിയുടെ പ്രകടനത്തെക്കുറിച്ച് റാം മാധവ് പ്രവചനം നടത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാൻ സാധ്യതയില്ലെന്നായിരുന്നു റാം മാധവ് പറഞ്ഞത്. 271 സീറ്റുകൾ ലഭിക്കുകയാണെങ്കിൽ സന്തോഷം, ഘടകകക്ഷികളുടെ സഹായത്തോടെ വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു റാം മാധവ് പറഞ്ഞത്.
വിമർശനം
ബിജെപി അധ്യക്ഷൻ അമിത് ഷായും മറ്റ് നേതാക്കളും ബിജെപി 2014ലെ വിജയം മറികടക്കുമെന്നും മുന്നൂറിൽ അധികം സീറ്റുകൾ നേടുമെന്നും ആവർത്തിച്ച് പറയുന്നതിനിടെയായിരുന്നു റാം മാധവ് ഭൂരിപക്ഷം മറികടക്കുന്നതിൽ സംശയം പ്രകടിപ്പിപ്പിച്ചത്.
ആർഎസ്എസിന്റെ അഭിപ്രായം
ആർഎസ്എസിലൂടെ ബിജെപി നേതൃത്വത്തിലേക്കെത്തിയ നേതാവാണ് റാം മാധവ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ അഭിപ്രായം സംഘത്തിന്റെ അഭിപ്രായമായും വിലയിരുത്തപ്പെട്ടു. ഇതോടെ വിവിധ കോണുകളിൽ നിന്നും റാം മാധവിനെതിരെ വിമർശനങ്ങൾ ഉയർന്നു. 118 ലോക്സഭാ മണ്ഡലങ്ങളിലേക്ക് കൂടി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഞെട്ടിച്ച് ബിജെപി
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കേവലം ഭൂരിപക്ഷം മറി കടന്നുവെന്ന് മാത്രമല്ല 303 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിൽ എത്തിയത്. എൻഡിഎ 353 സീറ്റുകളും നേടിയതോടെ കൂടുതൽ കരുത്താർജ്ജിച്ചാണ് രണ്ടാ മോദി സർക്കാർ അധികാരത്തിൽ എത്തിയത്.