'കർണാടകയിൽ 106 സീറ്റുകൾ ബിജെപിക്ക് എളുപ്പം കിട്ടും'; ആത്മവിശ്വാസത്തിൽ ബൊമ്മി, പ്ലാൻ ബിയുമായി മോദിയും
ബെംഗളൂരു: ദക്ഷിണേന്ത്യയിൽ ബി ജെ പിക്ക് അധികാരമുള്ള ഏക സംസ്ഥാനമാണ് കർണാടക. ഈ വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനം എന്തു വിലകൊടുത്തും നിലനിർത്താനുള്ള തീവ്ര ശ്രമത്തിലാണ് ബി ജെ പി. അധികാര തുടർച്ച നേടുമെന്നും സംസ്ഥാനത്ത് ബി ജെ പിക്ക് 106 സീറ്റുകൾ വരെ തനിച്ച് നേടാൻ സാധിക്കുമെന്നുമാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മി അവകാശപ്പെടുന്നത്. ഇക്കാര്യം അദ്ദേഹം ദേശീയ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.

ലോക്സഭ തിരഞ്ഞെടുപ്പിനുള്ള തന്ത്രം മെനയുന്നതിന്റെ ഭാഗമായി ചേർന്ന ബി ജെ പി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിലാണ് മുഖ്യമന്ത്രി ബസവരാജും ബി ജെ പി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീലും നേതൃത്വത്തെ ഇക്കാര്യം അറിയിച്ചത്.സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ക്ഷേമപദ്ധതികൾ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിയെ സഹായിക്കുമെന്നും സ്ഥിതി മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പിൽ മറ്റാരുമായി സഖ്യം ഉണ്ടാക്കേണ്ടതില്ലെന്നും തനിച്ച് പോരാടണമെന്നും ബൊമ്മി യോഗത്തെ അറിയിച്ചു. നേരത്തേ ജെ ഡി എസുമായി ബി ജെ പി സഖ്യത്തിന് ശ്രമിക്കുന്നുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സഖ്യം ഉണ്ടാകില്ലെന്നായിരുന്നു മുൻ ദേശീയ അധ്യക്ഷൻ കൂടിയായ ജെപി നദ്ദ അറിയിച്ചത്. ബൂത്ത് തലത്തിൽ സംഘടനയെ ശക്തിപ്പെടുത്താൻ ആരംഭിച്ച പ്രവർത്തനങ്ങൾ കട്ടീൽ യോഗത്തിൽ വിശദീകരിച്ചു. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ദേശീയ നേതാക്കളെ ഉൾപ്പെടുത്തി കൊണ്ടുള്ള റാലികൾ ആരംഭിക്കണമെന്നും നേതാക്കൾ യോഗത്തിൽ അഭ്യർത്ഥിച്ചു.

224 അംഗ നിയമസഭയിൽ 2018 ൽ നടന്ന തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് ലഭിച്ചത് 108 സീറ്റുകളായിരുന്നു. ഇത്തവണ 136 സീറ്റുകളാണ് അമിത് ഷാ നൽകിയിരിക്കുന്ന ടാർഗറ്റ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത് നേടിയെടുക്കുക ബി ജെ പിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരിക്കും. കടുത്ത ഭരണ വിരുദ്ധ വികാരം സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്. അഴിമതി ആരോപണങ്ങളാണ് ബി ജെ പിക്ക് കടുത്ത വെല്ലുവിളി തീർക്കുന്നത്. മാത്രമല്ല മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പ പാർട്ടിയുമായി തുടരുന്ന അകൽച്ചയും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന ആശങ്ക നേതൃത്വത്തിന് ഉണ്ട്.

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയത് മുതൽ ബി ജെ പി പരിപാടികളിൽ നിന്നടക്കം വിട്ടു നിൽക്കുകയാണ് യെഡിയൂരപ്പ. നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള പാർട്ടിയുടെ സങ്കൽപ് യാത്രയിൽ നിന്നും യെദ്യൂരപ്പ വിട്ട് നിന്നിരുന്നു. പിന്നീട് ദേശീയ നേതൃത്വം ഇടപെട്ട് സമ്മർദ്ദം ചെലുത്തിയതോടെയായിരുന്നു പരിപാടിയുടെ ഭാഗമായത്. യെഡ്ഡിയുടെ പിണക്കം തീർക്കുകയെന്ന ഉദ്ദേശത്തോടെ ബി ജെ പിയുടെ ഉന്നതാധികാര സമിതിയായ പാർലമെന്റി ബോർഡിൽ യെഡ്ഡിയെ ഉൾപ്പെടുത്തിയിരുന്നു.

സംസ്ഥാനത്തെ പ്രബല സമുദായമായ ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള ശക്തനായ നേതാവാണ് യെഡ്ഡി. അദ്ദേഹത്തെ പിണക്കിയാൽ വലിയ തിരിച്ചടി നേരിടുമെന്ന ഭയത്തിലാണ് ബി ജെ പി നേതൃത്വം. ഈ സാഹചര്യത്തിൽ യെഡ്ഡിയെ അനുനയിപ്പിക്കാനായി കഴിഞ്ഞ ദിവസം ദേശീയ എക്സിക്യൂട്ടീവ് യോഗത്തിനിടെ പ്രധാനമന്ത്കി നരേന്ദ്ര മോദി യെഡ്ഡിയുമായി 15 മിനിറ്റ് നേരം കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി ബൊമ്മിക്കെതിരെ ആർ എസ് എസ് അടക്കം രംഗത്തെത്തിയ സാഹചര്യത്തിൽ കൂടിയാണ് കൂടിക്കാഴ്ചയെന്നതാണ് ശ്രദ്ധേയം. യെഡ്ഡിയെ വീണ്ടുമിറക്കി പ്ലാൻ ബി പയറ്റാൻ ബി ജെ പി നേതൃത്വം തയ്യാറാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.












Click it and Unblock the Notifications