മഹാരാഷ്ട്രയിൽ കരുനീക്കങ്ങളുമായി ബിജെപി; സർക്കാർ രൂപീകരിക്കുമെന്ന് മുൻ മുഖ്യമന്ത്രി
മുംബൈ: മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാനുള്ള കരുനീക്കങ്ങളുമായി ബിജെപിയും. സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിക്കുമെന്നും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ നാരായൺ റാണെ അവകാശപ്പെട്ടു. ഞാൻ ഇപ്പോൾ ബിജെപിയോടൊപ്പമാണ്. ബിജെപിയെ ഭരണത്തിലെത്തിക്കാൻ സാധ്യമായ എല്ലാ വഴികളും തേടുമെന്നും നാരായൺ റാണെ വ്യക്തമാക്കി.
വാക്കു പാലിക്കാത്തത് ഹിന്ദുത്വമല്ല; സഖ്യ സാധ്യതകൾ അടഞ്ഞിട്ടില്ലെന്ന് ഉദ്ധവ് താക്കറെ
തുടക്കത്തിൽ ശിവസേനയ്ക്കൊപ്പമായിരുന്നു നാരായൺ റാണെ പിന്നീട് കോൺഗ്രസിലേക്കും അവിടെ നിന്ന് ബിജെപിയിലേക്കും എത്തുകയായിരുന്നു. കോൺഗ്രസ്- എൻസപി സഖ്യത്തിന്റെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്ന് കരുതുന്നില്ലെന്ന് നാരായൺ റാണെ പറഞ്ഞു. മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് നാരായൺ റാണെയുടെ പ്രതികരണം.
അതേ സമയം കോൺഗ്രസ്-എൻസിപി നേതാക്കൾ നടത്തിയ ചർച്ചയിൽ ശിവസേനയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയില്ല. തിടുക്കം വേണ്ടെന്ന നിലപാടിലാണ് ഇരുപക്ഷവും. ശിവസേനയെ പിന്തുണയ്ക്കണമെങ്കിൽ തുടർ നടപടികളും നയങ്ങളും എങ്ങനെ വേണമെന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതുണ്ടെന്ന് കോൺഗ്രസ്-എൻസിപി നേതാക്കൾ സംയുക്ത വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. എൻസിപി-കോൺഗ്രസ് സഖ്യത്തിന്റെ പിന്തുണ തേടിയിട്ടുണ്ടെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി.
സർക്കാർ രൂപീകരണത്തിനായി 145 എംഎൽഎമാരുടെ പിന്തുണ ഉറപ്പിച്ച് ബിജെപി ഗവർണറെ കാണുമെന്ന് നാരായൺ രാണെ അവകാശപ്പെട്ടു. ബിജെപിക്കെതിരായ ശിവസേനയുടെ നിലപാട് അനീതിയാണെന്നും റാണെ പ്രതികരിച്ചു. കോൺഗ്രസും എൻസിപിയും ശിവസേനയെ വിഢ്ഠികളാക്കുകയാണ്. ഇത്രയും നാൾ രാഷ്ട്രീയത്തിൽ തുടർന്നിട്ടും കോൺഗ്രസ് നേതാക്കളെ മനസിലാക്കാൻ ശിവനേയ്ക്ക് കഴിയാതെ പോയല്ലോയെന്നും റാണെ പരിഹസിച്ചു.