കളി മാറ്റി ബിജെപി; തെരഞ്ഞെടുപ്പിന് പൊതുറാലികളും യോഗങ്ങളും നടത്തില്ല; ചരിത്രം;പിന്നെ എന്ത്?
ദില്ലി: ബീഹാര്‍ ഒരു തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള നിലവിലെ സര്‍ക്കാരിന്റെ കാലാവധി 2020 നവംബര്‍ 29ന് അവസാനിക്കും. അതിന് മുമ്പായി ഒക്ടോബറിലാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കേണ്ടത്.
Recommended Video
കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും രാജ്യത്തെ കൊറോണ വൈറസ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടക്കുമോയെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. എന്നാല്‍ കൊറോണ വൈറസ് പ്രതിസന്ധിക്ക് ശേഷവും തെരഞ്ഞെടുപ്പ് നടത്തുകയാണെങ്കിലും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തില്ലെന്ന തീരുമാനത്തിലാണ് ബിജെപി.
20 ലക്ഷം കോടിയുടെ പാക്കേജ്; കാർഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് 1 ലക്ഷം കോടി
തെരഞ്ഞെടുപ്പ്
243 സീറ്റുകളിലേക്കാണ് ബീഹാറില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബറില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനായി ബിജെപി നേരത്തെ തന്നെ കരുക്കള്‍ നീക്കി തുടങ്ങിയിരുന്നു. സംസ്ഥാനത്തെ ഓരോ ബൂത്തിലും സപ്തര്‍ഷി സംവിധാനം നടപ്പിലാക്കാനാണ് ബിജെപി തീരുമാനം.
ഏഴ് പേര്‍ വീതം
സപ്തര്‍ഷി സംവിധാനത്തിന് കീഴില്‍ ഏഴ് പേരെ തെരഞ്ഞെടുത്ത് സംഘടനാ സംവിധാനം ശക്തിപ്പെടുത്താനാണ് മണ്ഡലങ്ങളുടെ ഉത്തരവാദിത്തമുള്ള നേതാക്കളോട് പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. ഓരോ ബൂത്തിലേയും ബിജെപി പ്രവര്‍ത്തകരില്‍ നിന്നാണ് ഏഴ് പേരെ തെരഞ്ഞെടുക്കുക.
ബൂത്ത് തലത്തില്‍
ബൂത്ത് തല പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് ബിജെപി തീരുമാനം. ഇത്തരത്തില്‍ തെരഞ്ഞെടുക്കുന്ന 7 പേരില്‍ ഒരാള്‍ സ്ത്രീയും ബാക്കി ആറ് പേരില്‍ ദളിത്, പിന്നാക്കകാര്‍, യുവജനങ്ങള്‍ തുടങ്ങിയവരും ഉണ്ടായിരിക്കണം. കൊറോണ കാലത്ത് ഉയര്‍ന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട് വേണം ബൂത്ത് കമ്മിറ്റികള്‍ മൂന്നോട്ട് പോകണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചരിത്രത്തില്‍ ആദ്യം
കൊറോണ വൈറസ് മൂലമുണ്ടാകുന്ന നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് സാധാരണ രീതിയിലുള്ള ഒരു രാഷ്ട്രീയ പ്രചാരണത്തം സംസ്ഥാനത്ത് നടന്നേക്കില്ല. ഒരു പക്ഷെ ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ ഇത് ആദ്യമായായിരിക്കും വലിയ പൊതു റാലികളും യോഗങ്ങളും ഇല്ലാത്ത ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ ബിജെപി ഒരുങ്ങുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണം
കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സാമൂഹിക അകലം പാലിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ വലിയ റാലികളു യോഗങ്ങളും സംഘടിപ്പ് രാഷ്ട്രീയ നേട്ടങ്ങള്‍ പറയുകയും പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിക്കുകയും ചെയ്യുന്ന തെരഞ്ഞെടുപ്പ് ശൈലി ഇനി ചരിത്രമായേക്കാം. കുറച്ച് കാലത്തേക്കെങ്കിലും.
1980 ന് ശേഷം
കൃത്യസമയത്ത് ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി റാലികളും പൊതുയോഗങ്ങളും സംഘടിപ്പക്കില്ലെന്ന് ബിജെപി വ്യക്തമാക്കിയിരിക്കുകയാണ്. പശ്ചിമ ബംഗാളിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ വര്‍ഗിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 1980 ന് ശേഷം ബിജെപിയുടെ ചരിത്രത്തില്‍ ആദ്യമായി ഞങ്ങള്‍ തെരഞ്ഞെടുപ്പ് യോഗങ്ങളോ പൊതുറാലികളോ നടത്തുകയില്ലെന്നായിരുന്നു വിജയവര്‍ഗിയ പറഞ്ഞത്.
വാട്‌സ് ആപ്പ്
കൊറോണ വൈറസ് രോഗം കാരണം പൊതു സ്ഥലത്ത് ഒത്തു ചേരുന്നതില്‍ പരിമിതികള്‍ ഉണ്ടെന്നും സാധാരണ രീതിയിലുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പകരം വോട്ടര്‍മാരെ ബന്ധപ്പെടാന്‍ സാങ്കേതിക വിദ്യയുടെ സഹായം ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചുള്ള കാര്യങ്ങളും പ്രകടനപത്രികയുമെല്ലാം ജനങ്ങളിലേക്കെത്തേണ്ടതുണ്ട്. ഇതിനായി വാട്‌സ് ആപ്പ് പോലുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താനാണ് തീരുമാനം.
ഡിജിറ്റല്‍ മാധ്യമങ്ങള്‍
ഓണ്‍ലൈന്‍ മാധ്യമങ്ങളേയും ടിവി ചാനലുകളേയും ഇതിനായി ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പദ്ധതികളെല്ലാം ബിജെപി നേരത്തെ തന്നെ ആരംഭിച്ചു കഴിഞ്ഞുവെന്നും വിജയവര്‍ഗിയ പറഞ്ഞു. കൊറോണ വൈറസ് രോഗം ഇതേ സാഹചര്യത്തില്‍ തുടരുകയാണെങ്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഓണ്‍ലൈന്‍, ടെലിവിഷന്‍, റെഡിയോ പോലുള്ള ഡിജിറ്റല്‍ മാധ്യമങ്ങളെ ഉപയോഗപ്പെടുത്താനാണ് തീരുമാനമെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു.
പാശ്ചാത്യ രാജ്യങ്ങള്‍
സാധാരണ പ്രചാരണ രീതികളില്‍ നിന്നും മാറി ഓണ്‍ലൈന്‍ മാധ്യമം, ടെലിവിഷന്‍, റേഡിയോ തുടങ്ങിയവയ്ക്ക് മുന്‍ഗണന നല്‍കുന്നത് അസാധാരണമായൊരു കാര്യമല്ല. പാശ്ചാത്യ രാജ്യങ്ങളെല്ലാം നോക്കുമ്പോള്‍ അവിടെ തെരഞ്ഞെടുപ്പ് റാലികള്‍ സംഘടിപ്പിക്കുന്നതും പൊതുയോഗങ്ങള്‍ വെക്കുന്നതുമെല്ലാം കുറഞ്ഞ് വരികയാണ്. അതിനൊക്കെ വ്യത്യസ്ത കാരണങ്ങളാണെങ്കില്‍ കൂടി. അമിത് മാളവ്യ പറഞ്ഞു.
ദില്ലി തെരഞ്ഞെടുപ്പ്
ഇക്കഴിഞ്ഞ ദില്ലി തെരഞ്ഞെടുപ്പും അദ്ദേഹം സൂചിപ്പിച്ചു. ദില്ലി തെരഞ്ഞെടുപ്പ് കാലത്ത് സംഘടിപ്പിച്ച റാലികളിലെല്ലാം തന്നെ 6000 പേര്‍ വരെ മാത്രമെ പങ്കെടുത്തുള്ളു. കാരണം ആളുകള്‍ മറ്റു തിരക്കുകളിലാണെന്നും ഈ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ഡിജിറ്റള്‍ മാധ്യമങ്ങളെ കാര്യമായി ആശ്രയിക്കാമെന്നും അദ്ദേഹം പറഞ്ഞു.