''രാഹുൽ ഗാന്ധിയുടെ അമേഠിയിൽ ഇക്കുറി ബിജെപി വിജയിക്കും''; മോദി ഉത്തർപ്രദേശിലേക്ക്
Recommended Video
ലക്നൗ: ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാസം ശേഷിക്കെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഭരണ-പ്രതിപക്ഷ പാർട്ടികൾ. തിരഞ്ഞെടുപ്പടുത്തിരിക്കെ രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണവും ഇന്ത്യ പാകിസ്താന് നൽകിയ തിരിച്ചടിയുമെല്ലാം പ്രധാന തിരഞ്ഞെടുപ്പ് വിഷയങ്ങളാകുമെന്ന കാര്യത്തിൽ സംശയം ഇല്ല. കുറച്ച് മാസങ്ങളായി രാജ്യത്തെ പ്രധാന ചർച്ചാ വിഷയങ്ങളായിരുന്ന പ്രതിപക്ഷ പാർട്ടികളുടെ വിശാല സഖ്യവും പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനവുമെല്ലാം ഇപ്പോൾ ഇന്ത്യാ-പാക് സംഘർഷങ്ങളെ കുറിച്ചുള്ള ചർചച്ചകൾക്ക് വഴിമാറിയിരിക്കുകയാണ്.
ലോക്സഭാ തിരഞ്ഞടെുപ്പിൽ ഏറ്റവും നിർണായകമായ സംസ്ഥാനമാണ് ഉത്തർപ്രദേശ്. 80 ലോക്സഭാ സീറ്റുകളുള്ള ഉത്തർപ്രദേശ് ഭരണം പിടിക്കാൻ നിർണായകമാണ്. 2014ൽ തകർന്നടിഞ്ഞ കോൺഗ്രസ് പ്രിയങ്കയുടെ വരവോടെ തികഞ്ഞ ആത്മവിസ്വാസത്തിലാണ്. എന്നാൽ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിൽ പോലും ഇക്കുറി വിജയം ബിജെപിക്കായിരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതിനുള്ള കാരണങ്ങളും അദ്ദേഹം മുന്നോട്ട് വയ്ക്കുന്നുണ്ട്.
പാക് യുദ്ധവിമാനങ്ങൾ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം എത്തിയതായി റിപ്പോർട്ട്; സൈനിക ആസ്ഥാനവും
2014ൽ ഇങ്ങനെ
ഉത്തർപ്രദേശിലെ 80 സീറ്റുകളിൽ 2014ൽ 71 സീറ്റുകളിലും ബിജെപിയാണ് വിജയിച്ചത്. കോൺഗ്രസാകട്ടെ ആകെ രണ്ട് സീറ്റുകളിൽ ഒതുങ്ങി. സോണിയാ ഗാന്ധിയുടെ റായ്ബറേലിയും രാഹുൽ ഗാന്ധിയുടെ അമേഠിയുമാണ് ഉത്തർപ്രദേശിലെ കോൺഗ്രസിന്റെ രണ്ട് മണ്ഡലങ്ങൾ. 2004 മുതല്‍ രാഹുല്‍ ഗാന്ധി ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ തവണ ഭൂരിപക്ഷം കാര്യമായി തന്നെ കുറഞ്ഞിരുന്നു.
സ്ഥാനാർത്ഥികളെ നിർത്തില്ല
പ്രാദേശിക പാർട്ടികളെ ഒപ്പം നിർത്തി തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാമെന്ന കോൺഗ്രസിൻറെ പ്രതീക്ഷകൾക്ക് എസ്പി- ബിഎസ്പി സഖ്യം തിരിച്ചടി നൽകി. കോൺഗ്രസിനെ പുറത്ത് നിർത്തി ഇരുവരും സഖ്യത്തിലായി. എങ്കിലും കോൺഗ്രസിന്റെ ശക്തി കേന്ദ്രങ്ങളായ അമേഠിയിലും റായബറേലിയും സ്ഥാനാർത്ഥികളെ നിർത്തില്ലെന്നാണ് എസ്പി-ബിഎസ്പി സഖ്യം പറയുന്നത്.
അമേഠി പിടിക്കും
വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ശക്തി കേന്ദ്രമായ അമേത്തി പിടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി പ്രവർത്തകർ മണ്ഡലത്തിൽ നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. പ്രവർത്തകരുടെ കഠിനാധ്വാനത്തിന് തിരഞ്ഞെടുപ്പിൽ ഫലം ലഭിക്കുമെന്നാണ് യോഗി ആദിത്യനാഥ് പറയുന്നത്. 2014ലെ വിജയം ബിജെപി ആവർത്തിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
ബിജെപി നേടിയ അമേത്തി
1998ലാണ് അമേത്തി സീറ്റ് അവസാനമായി ബിജെപി നേടിയത്. അതിന് ശേഷം അമേത്തിയിൽ മികച്ചപ്രകടനം നടത്താൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല. ഉറച്ച് തീരുമാനത്തോടെ ഒന്നിച്ച് പ്രവർത്തിച്ചാൽ വിജയം ഉറപ്പാണെന്ന് യോഗി ആദിത്യനാഥ് അണികളോട് ആഹ്വാനം ചെയ്തു. ബിജെപിയുടെ സജ്ഞയ് സിംഗായിരുന്നു അമേത്തിയിലെ അവസാനത്തെ ബിജെപി എംപി
മോദിയെ വരവേൽക്കാൻ
തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കാിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഉത്തർപ്രദേശിൽ എത്തുന്നുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനം വൻ വിജയമാക്കാനൊരുങ്ങുകയാണ് ബിജെപി നേതൃത്വം. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലെ പൊതു പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഇവിടെ വെച്ച് വിവിധ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും.
വികസന പ്രവർത്തനങ്ങൾ
മോദി സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വ്യക്തമാക്കുന്ന വലിയ ഫ്ലക്സുകൾ വേദിയ്ക്കരികിൽ സ്ഥാപിക്കാൻ യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. യുപി സർക്കാരിന്റെ വിവിധ പ്രവർത്തനങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള ബോർഡുകളും സ്ഥാപിക്കും. ആയുഷ്മാൻ ഭാരത് പദ്ധതിയും കിസാൻ സമ്മാൻ നിധിയുമെല്ലാം രാജ്യത്തെ ജനങ്ങളുടെ ജീവിതം മാറ്റി മറിച്ച പദ്ധതകളാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. കേന്ദ്ര പദ്ധതികളെകുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രതീക്ഷയോടെ കോൺഗ്രസും
പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ പ്രതീക്ഷയോടെയാണ് കോൺഗ്രസ് കേന്ദ്രങ്ങൾ നോക്കി കാണുന്നത്. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് പ്രിയങ്കാ ഗാന്ധി, മോദിയുടെ വാരണാസിയും യോഗി ആദിത്യനാഥിന്റെ ഗൊരുഖ്പൂരും ഉൾപ്പെടുന്ന പ്രദേശമാണ് കിഴക്കൻ ഉത്തർപ്രദേശ്. പ്രിയങ്കാ ഗാന്ധിയുടെ വരവ് കോൺഗ്രസിന് ഗുണം ചെയ്യുമെന്ന് പ്രവചിക്കുന്ന ചില അഭിപ്രായ സർവേകളും ഇതിനോടകം പുറത്ത് വന്നുകഴിഞ്ഞു.