ഗുജറാത്തിൽ ബിജെപിയെ കാത്തിരിക്കുന്നത് വൻ തകർച്ച.. വിജയം കൈയ്ക്കും! കാൽക്കീഴിലെ മണ്ണിളകുന്നു
Recommended Video
അഹമ്മദാബാദ്: രാജ്യത്തെ ബിജെപിയുടെ ഉറച്ച കോട്ടകളിലൊന്നാണ് ഗുജറാത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനം എന്ന നിലയ്ക്ക് കൂടിയാണത്. എന്നാല്‍ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കാര്യങ്ങള്‍ അത്ര പന്തിയല്ല. ജാതിക്കാര്‍ഡ് ഇറക്കിയാണ് യുപിയിലും ഗുജറാത്തിലും ബിജെപി പിടിച്ച് നില്‍ക്കാറുള്ളത്. എന്നാല്‍ പശുരാഷ്ട്രീയം ഉൾപ്പെടെ ഉള്ള വർഗീയ തന്ത്രങ്ങൾ ഗുജറാത്തില്‍ അപ്പാടെ പാളിയ മട്ടാണ്. ദളിതരും മറ്റ് പിന്നോക്ക വിഭാഗങ്ങളും ഒന്നാകെ ബിജെപിക്കെതിരെ തിരിയുന്ന കാഴ്ചയാണ് ഇന്ന് ഗുജറാത്തിലേത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍വ്വേകളൊന്നും ബിജെപിക്ക് ആശ്വാസം പകരുന്നവയല്ല.
പാളിപ്പോയ പശുരാഷ്ട്രീയം
ഗുജറാത്തില്‍ കാല്‍ക്കീഴിലെ മണ്ണ് ബിജെപിക്ക് നഷ്ടമാകുകയാണ്. പിന്നോക്ക സമുദായ പ്രീണനമെന്ന തുറുപ്പ് ചീട്ടിറക്കി കളിച്ചിരുന്ന കളികളൊന്നും വിലപ്പോകാതെ വരുന്നു. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട ഗുജറാത്തിലെ ദളിതര്‍ ഉനയില്‍ നടത്തിയ സ്വാതന്ത്ര്യ പ്രഖ്യാപനം സംസ്ഥാനത്തെ ബിജെപിക്കുള്ള വലിയ സന്ദേശമാണ്. രാജ്യത്തെങ്ങും പരീക്ഷിക്കുകയും പലയിടത്തും വലിയ വിജയം കാണുകയും ചെയ്ത സംഘപരിവാറിന്റെ പശുരാഷ്ട്രീയത്തെ ഗുജറാത്തിലെ ദളിതന് പുറംകാല് കൊണ്ട് തൊഴിച്ചെറിഞ്ഞു.
വിജയം ഒട്ടും മധുരിക്കില്ല
സംസ്ഥാനത്തെ ബിജെപിയുടെ വലിയ വോട്ട് ബാങ്ക് ആയിരുന്ന പിന്നോക്ക വിഭാഗങ്ങള്‍. ദളിതരും പട്ടേല്‍ സമുദായക്കാരും അടക്കം ബിജെപിയ്ക്കെതിരെ തിരിഞ്ഞു കഴിഞ്ഞു. പ്രീണനത്തിന് വന്‍ പദ്ധതി പ്രഖ്യാപനങ്ങള്‍ അടക്കമുള്ള തന്ത്രങ്ങള്‍ മോദി പയറ്റിയെങ്കിലും ഒരു ഫലവും ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ഒരു പക്ഷേ ബിജെപി ഗുജറാത്തില്‍ തോല്ക്കില്ലായിരിക്കാം. പക്ഷേ തോല്‍വിയേക്കാള്‍ ഒട്ടും കുറയാത്ത തിരിച്ചടി ബിജെപിയെ കാത്തിരിക്കുന്നു.
ഇന്ത്യാ ടുഡെ സര്‍വ്വേ
രണ്ട് ഘട്ടങ്ങളിലായി ഡിസംബര്‍ ഒന്‍പത്, 14 തിയ്യതികളിലായാണ് ഗുജറാത്തിലെ തെരഞ്ഞെടുപ്പ്. ഇന്ത്യാ ടുഡെ സര്‍വ്വേ പ്രവചിച്ചത് ബിജെപി 115 മുതല്‍ 125 വരെ സീറ്റ് നേടി ഭരണം നിലനിര്‍ത്തുമെന്നാണ്. അതേസമയം വോട്ട് ശതമാനത്തില്‍ വലിയ കുറവുണ്ടാകും. ഇത്തവണ ഗുജറാത്തില്‍ വലിയ പ്രതീക്ഷകളുമായി മത്സരിക്കാനിറങ്ങുന്ന രാഹുല്‍ ഗാന്ധിയുടെ കോണ്‍ഗ്രസ് 57 മുതല്‍ 65 വരെ സീറ്റുകള്‍ നേടുമെന്നും ഇന്ത്യ ടുഡെ പ്രവചിച്ചിരുന്നു.
സെമി ഫൈനല്‍ ഗുജറാത്തിൽ
2019 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനല്‍ എന്ന നിലയ്ക്കണ് ഗുജറാത്തിലെ തിരഞ്ഞെടുപ്പിനെ രാജ്യം ഉറ്റുനോക്കുന്നത്. വിജയത്തില്‍ കുറഞ്ഞതൊന്നും ബിജെപി പ്രതീക്ഷിക്കുന്നില്ല. വോട്ട് ശതമാനം കുറയുന്നത് ബിജെപിക്ക് തോല്‍വിക്ക് സമാനമാണ്. ഏറ്റവും ഒടുവിലായി പുറത്ത് വന്ന എബിപി ന്യൂസ്-ലോക്നീതി-സിഎസ്ഡിഎസ് സര്‍വ്വേ ഫലം ബിജെപിയ്ക്ക് ചില തിരിച്ചറിവുകള്‍ കൂടി മുന്നോട്ട് വെയ്ക്കുന്നതാണ്. സംസ്ഥാനത്തെ സാധാരണക്കാര്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് നല്കുന്ന ഗുണപാഠങ്ങളാണവ.
ഗുജറാത്തിലെ കാലാവസ്ഥ മാറി
സംസ്ഥാനത്തെ ബിജെപിയുടെ വോട്ട് ശതമാനത്തില്‍ വലിയ ചോര്‍ച്ചയുണ്ടാകുമെന്നാണ് എബിപി ന്യൂസ് സര്‍വ്വേ പ്രവചിക്കുന്നത്. 113-121 സീറ്റുകള്‍ നേടി ബിജെപി തന്നെയാണ് വിജയം കാണുക. എന്നാല്‍ വോട്ട് ശതമാനം 47 ശതമാനം മാത്രമായിരിക്കും. എബിപി ന്യൂസ് ഓഗസ്റ്റില്‍ നടത്തിയ ആദ്യം സര്‍വ്വേയില്‍ ബിജെപിക്ക് 59 ശതമാനം വോട്ട് ലഭിക്കുമെന്നായിരുന്നു പ്രവചിച്ചിരുന്നത്. എന്നാല്‍ ഗുജറാത്തിലെ രാഷ്ട്രീയ കാലാവസ്ഥ നിലവില്‍ ഓഗസ്റ്റില്‍ നിന്നും തികച്ചും വ്യത്യസ്തവും ബിജെപി വിരുദ്ധവുമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
പട്ടേൽ പിന്തുണ തകർന്നു
മുഖ്യശത്രുവായ കോണ്‍ഗ്രസ് 41 ശതമാനമായി വോട്ട് ശതമാനം ഉയര്‍ത്തും. 58 മുതല്‍ 64 വരെ സീറ്റുകളും കോണ്‍ഗ്രസ് നേടിയേക്കുമെന്നാണ് സര്‍വ്വേ ഫലം. ഗുജറാത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ്സുമായി കൈകോര്‍ക്കാന്‍ പട്ടേല്‍ സമുദായം അടക്കം തീരുമാനമെടുത്തിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ സംസ്ഥാനത്തെ 58 ശതമാനത്തോളം പട്ടേലുകള്‍ ബിജെപിക്ക് ഒപ്പമായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അത് 20 ശതമാനമായി കുറഞ്ഞിരിക്കുന്നതായും സര്‍വ്വേ കണ്ടെത്തിയിരിക്കുന്നു. രണ്ട് മാസം കൊണ്ട് പിന്തുണയില്‍ വന്ന തകര്‍ച്ച 38 ശതമാനം.
പ്രതിപക്ഷം ആവേശത്തിൽ
ഹാര്‍ദിക് പട്ടേലിനേയും അല്‍പേഷ് താക്കൂറിനേയും ജിഗ്നേഷ് മേവാനിയേയും പോലുള്ള യുവനേതാക്കള്‍ ബിജെപിക്ക് കനത്ത വെല്ലുവിളിയാണ് ഗുജറാത്തില്‍ ഉയര്‍ത്തുന്നത്. മാത്രമല്ല കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധി ഇത്തവണ മുന്‍പെങ്ങും ഇല്ലാത്ത ഒരോളം സൃഷ്ടിച്ചിരിക്കുന്നു മോദിയുടെ സ്വന്തം മണ്ണില്‍. ബുള്ളറ്റ് ട്രെയിനും കോടികളുടെ പദ്ധതി പ്രഖ്യാപനങ്ങളും മോദി മാജിക്കുമെല്ലാം ഇത്തവണ ഗുജറാത്തില്‍ എത്ര കണ്ട് വിജയിക്കും എന്നറിയാന്‍ കാത്തിരിക്കുക തന്നെ വേണം.