ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ തേരോട്ടം..ഒരിടവേളയ്ക്ക് ശേഷം യാദവമണ്ണില് കാവിക്കൊടി പാറും..
ഉത്തർപ്രദേശിൽ നേരിയ ഭൂരിപക്ഷത്തിന് ബിജെപി ജയിക്കുമെന്ന് ടൈംസ് നൌ സർവ്വേ ഫലം
ലക്നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ് പുറത്തുവരുന്ന സര്‍വ്വേ ഫലങ്ങളെല്ലാം.ബിജെപിയുടെ വിജയമാണ് പലരും പ്രവചിക്കുന്നത്. ഉത്തര്‍പ്രദേശില്‍ തൂക്കുസഭ പ്രചവിക്കുന്ന സഭകള്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പറയുന്നു.
ഏറ്റവും പുതുതായി പുറത്തുവന്നിരിക്കുന്ന ടൈംസ് നൗ-വിഎംആര്‍ സര്‍വ്വേയും ഉത്തര്‍പ്രദേശില്‍ കാവിക്കൊടി പാറുമെന്നാണ് പ്രവചിക്കുന്നത്. നേരിയ ഭൂരിപക്ഷത്തിനാവും ബിജെപിയുടെ വിജയം.
403 നിയമസഭാ മണ്ഡലങ്ങളാണ് ഉത്തര്‍പ്രദേശിലുള്ളത്. ഇതില്‍ 202 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വെന്നിക്കൊടി പാറിക്കുമെന്ന് ടൈംസ് സര്‍വ്വേ പറയുന്നു. ആകെ പോള്‍ ചെയ്തതിന്റെ 34 ശതമാനം വോട്ടുകളാണ് ബിജെപിക്ക് ലഭിക്കുക.
ഏറെ പ്രതീക്ഷയോടെ രൂപീകരിച്ച സമാജ് വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തിന് 403ല്‍ 147 സീറ്റ് ലഭിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ചതില്‍ നിന്നും 105 സീറ്റുകളുടെ കുറവ്. സഖ്യം 31 ശതമാനം വോട്ടുകള്‍ നേടും.
മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയാണ് മൂന്നാം സ്ഥാനത്ത് വരിക. ബിഎസ്പിക്ക് 47 സീറ്റുകള്‍ മാത്രമാണ് ലഭിക്കുക. 2012ലെ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ 33 സീറ്റുകളുടെ കുറവ്.
അജിത് സിംഗിന്റെ രാഷ്ട്രീയ ലോക് ദള്‍ അടക്കമുളള മറ്റു ചെറുകക്ഷികള്‍ക്ക് വെറും 7 സീറ്റുകള്‍ മാത്രമാണ് ടൈംസ് സര്‍വ്വേ പ്രവചിക്കുന്നത്. പോള്‍ ചെയ്ത വോട്ടിന്റെ പതിനൊന്ന് ശതമാനം ഈ പാര്‍ട്ടികള്‍ക്ക് ലഭിക്കും.
നിലവിലെ മുഖ്യമന്ത്രിയായ അഖിലേഷ് യാദവ് തന്നെയാണ് ജനങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. സര്‍വ്വേയില്‍ പങ്കെടുത്ത 39 ശതമാനം ആളുകളും അഖിലേഷ് മുഖ്യമന്ത്രിയായി തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ്.
23 ശതമാനം ആളുകളുടെ പിന്തുണയുമായി ബിഎസ്പിയുടെ മായാവതിയാണ് രണ്ടാം സ്ഥാനത്ത്. ബിജെപിയുടെ യോഗി ആദിത്യനാഥ് 16 ശതമാനം ആളുകളുടെ പിന്തുണയുമായി മൂന്നാമതുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനത്തോട് ഉത്തര്‍പ്രദേശിലെ വോട്ടര്‍മാര്‍ക്ക് അനുകൂല നിലപാടാണ്. 63.4 ശതമാനം ആളുകളും നോട്ട് നിരോധനം രാജ്യത്തിന്റെ നന്മയ്ക്കാണെന്ന് പറയുന്നു. 31.9 ശതമാനം പേര് നോട്ട് നിരോധനത്തെ എതിര്‍ക്കുന്നു.
ഇത്തവണത്തെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മറ്റാരെക്കാളും ബിജെപിക്ക് അഭിമാന പോരാട്ടമാണ്. 14 വര്‍ഷത്തോളം യുപിയില്‍ അധികാരത്തിലെത്താന്‍ ബിജെപിയ്ക്ക് കഴിഞ്ഞിട്ടില്ല. നോട്ട് നിരോധനത്തിന്റെ ക്ഷീണം തീര്‍ക്കാന്‍ മോദിക്ക് യുപി പിടിച്ചേ പറ്റൂ.