ആറാം ഘട്ടത്തിൽ ഭൂരിപക്ഷം കടന്നു; അവസാന ഘട്ടത്തിൽ 300ൽ ഉറച്ച് ബിജെപി, സാധ്യത തള്ളി സഖ്യകക്ഷികൾ
ദില്ലി: എഴ് ഘട്ടമായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇനി ഒരു ഘട്ടം കൂടിയാണ് ബാക്കിയുള്ളത്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയും യോഗിയുടെ ഗൊരഖ്പൂരും ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ എഴാം ഘട്ടത്തിലാണ് പോളിംഗ് ബൂത്തിൽ എത്തുന്നത്. ആദ്യ ആറ് ഘട്ടങ്ങൾ മറി കടന്നപ്പോൾ തന്നെ ബിജെപി ഭൂരിപക്ഷം മറികടന്നതായി ബിജെപി അധ്യക്ഷൻ അമിത് ഷാ. അവസാന ഘട്ടം കൂടി പൂർത്തിയാകുമ്പോൾ സീറ്റ് നേട്ടം 300 കടക്കുമെന്നും അമിത് ഷാ മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യം മുഴുവൻ സഞ്ചരിച്ച് ജനവികാരം മനസിലാക്കിയാണ് താൻ പ്രതികരിക്കുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ എത്തുമെന്ന് അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക മാത്രമാണ് ഇനി പ്രതിപക്ഷത്തിന്റെ ജോലിയെന്നും അമിത് ഷാ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ താരമായി വീണ്ടുമൊരു പോളിംഗ് ഉദ്യോഗസ്ഥ; ആരാണ് യോഗേശ്വരി ഗോഗിത്
300 കടക്കും
ആദ്യ 6 ഘട്ടങ്ങൾ പൂർത്തിയായപ്പോൾ തന്നെ ഭരിക്കാനുള്ള ഭൂരിപക്ഷം ബിജെപി നേടിയെന്നാണ് അമിത് ഷാ അവകാശപ്പെടുന്നത്. ഏഴാം ഘട്ടത്തിൽ ഇത് 300 കടക്കും. വോട്ടെണ്ണൽ പൂർത്തായ ശേഷം പ്രതിപക്ഷ പാർട്ടികൾ ചേരാനിരിക്കുന്ന യോഗം പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാൻ വേണ്ടിയുള്ളതാണെന്നും അമിത് ഷാ പരിഹസിച്ചു.
2014ൽ
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷമായി 271 ബിജെപി ഒറ്റയ്ക്ക് മറി കടന്നിരുന്നു. 543 അംഗ സഭയിൽ 283 സീറ്റുകളാണ് ബിജെപി നേടിയത്. 30 വർഷങ്ങൾക്ക് ശേഷമായിരുന്നു ഒരു രാഷ്ട്രീയ പാർട്ടി ഭരിക്കാനുള്ള ഭൂരിപക്ഷം ഒറ്റയ്ക്ക് നേടുന്നത്. എൻഡിഎ മുന്നണിക്ക് ആകെ ലഭിച്ചത് 336 സീറ്റുകളാണ്.
ബിജെപി വിരുദ്ധ മുന്നണി
പ്രതിപക്ഷ പാർട്ടികൾ വോട്ടെണ്ണലിന് മുമ്പ് ബിജെപി വിരുദ്ധ മുന്നണിക്ക് രൂപം നൽകാനുള്ള ശ്രമം നടത്തുന്നതിനെയും അമിത് ഷാ പരിഹസിച്ചു. ബിജെപിയുടെ സീറ്റുകളുടെ എണ്ണം കുറഞ്ഞാൽ മാത്രമെ അതിന്റെ ആവശ്യമുള്ളുവെന്നും മുന്നൂറിൽ അധികം സീറ്റുകൾ നേടി ബിജെപി വിജയിക്കാൻ പോവുകയാണെന്നും അമിത് ഷാ പറഞ്ഞു, മൂന്നാം മുന്നണി രൂപികരിക്കാനുള്ള പ്രാദേശിക പാർട്ടികളുടെ നീക്കവും ബിജെപിയെ ബാധിക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കി.
പ്രതിപക്ഷ നേതാവും ഇല്ല
പ്രതിപക്ഷ പാർട്ടികൾക്ക് അവരുടെ പ്രതിപക്ഷ നേതാവിനെ പോലും തിഞ്ഞെടുക്കാനുള്ള അംഗബലം കിട്ടില്ലെന്നും അമിത് ഷാ പരിഹസിച്ചു. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് 2014ൽ വെറും 44 സീറ്റുകളാണ് നേടിയത്. എന്നാൽ 543അംഗ സഭയിൽ പ്രതിപക്ഷ പദവിക്ക് 55 അംഗങ്ങളുള്ള പാർട്ടിക്ക് മാത്രമാണ് പ്രതിപക്ഷ പദവിക്ക് യോഗ്യതയുള്ളത്. കോൺഗ്രസിന്റെ സീറ്റ് നേട്ടം ഇക്കുറി 40നും താഴെയാകുമെന്നാണ് പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ പറയുന്നത്.
300ന്റെ കണക്കിൽ ബിജെപി
ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പുറത്ത് വന്ന ഭൂരിപക്ഷം അഭിപ്രായ സർവേകളും ബിജെപി അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചിരുന്നതെങ്കിലും ഭൂരിപക്ഷം കുറയുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ 2014ൽ നേടിയതിനേക്കാൾ സീറ്റുകൾ നേടുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി നേതാക്കൾ.
350 പ്ലസ്
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള മുതിർന്ന ബിജെപി നേതാക്കൾ ബിജെപി 300 കടക്കുമെന്നാണ് ആത്മവിശ്വസം പ്രകടിപ്പിക്കുന്നത്. ബിജെപി മൂന്നൂറ് സീറ്റുകൾ നേടുമെന്നും എൻഡിഎ മുന്നണി 350ൽ അധികം സീറ്റുകൾ നേടുമെന്നുമാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ അവകാശപ്പെടുന്നത്.
സഖ്യകക്ഷികൾക്ക് സംശയം
എന്നാൽ ബിജെപിയുടെ സീറ്റ് നേട്ടത്തിൽ സഖ്യകക്ഷികൾക്ക് സംശയമുണ്ട്. ശിരോമണി അകാലിദൾ നേതാവും രാജ്യസഭാ എംപിയുമായ നരേഷ് ഗുജ്രാൾ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടില്ലെന്നാണ് അവകാശപ്പെടുന്നത്. ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം കടക്കില്ല, പക്ഷെ കേന്ദ്രത്തിൽ എൻഡിഎ മുന്നണി തന്നെ അധികാരത്തിൽ എത്തുമെന്നാണ് നരേഷ് ഗുജ്രാൽ അഭിപ്രായപ്പെട്ടത്.
ശിവസേനയ്ക്കും എതിർപ്പ്
മറ്റൊരു സഖ്യകക്ഷിയായ ശിവസേനയും സമാനമായ ആശങ്കയാണ് പങ്കുവച്ചത്. ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ എത്തും, ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. ബിജെപിയുടെ സീറ്റ് നേട്ടം 280ന് മുകളിൽ പോകാൻ യാതൊരു സാധ്യതയുമില്ലെന്നാണ് ശിവസേനാ നേതാവ് സഞ്ജയ് റൗട്ട് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ