എംഎല്‍എ മത്സരിക്കാന്‍ പഞ്ചാബില്‍ പോയി..!! ആപ്പിന്റെ സിറ്റിംഗ് സീറ്റ് ബിജെപി കൊണ്ടുപോയി..!!
ദില്ലി: പഞ്ചാബിനും ഗോവയ്ക്കും പുറമേ ഭരിക്കുന്ന ദില്ലിയിലും ആംആദ്മി പാര്‍ട്ടിയ്ക്ക് തോല്‍വി. ദില്ലിയിലെ രജൗരി ഗാര്‍ഡനില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ദയനീയ തോല്‍വിയേറ്റുവാങ്ങി. ബിജെപി- അകാലിദള്‍ സഖ്യത്തോടാണ് ആപ്പിന്റെ തോല്‍വി. സിറ്റിംഗ് സീറ്റാണ് കെട്ടിവെച്ച കാശ് പോലും ഇല്ലാതെ ആപ്പിന് നഷ്ടമായത്.
ഒരു കാലത്തെ കോൺഗ്രസ്സ് ശക്തികേന്ദ്രം
ഒരു കാലത്ത് കോണ്‍ഗ്രസ്സിന്റെ ഉറച്ച മണ്ഡലമായിരുന്നു രജൗറി ഗാര്‍ഡന്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദില്ലിയില്‍ ആംആദ്മി പാര്‍ട്ടി തരംഗത്തില്‍ കോണ്‍ഗ്രസ്സ് തകര്‍ന്നടിയുകയും രജൗറി ഗാര്‍ഡനില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥി ജര്‍ണയില്‍ സിംഗ് വിജയിക്കുകയും ചെയ്തു.
മണ്ഡലം വിട്ട് പഞ്ചാബിലേക്ക്
അടുത്തിടെ നടന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായാണ് രജൗറി ഗാര്‍ഡനില്‍ നിന്ന് ജര്‍ണയില്‍ സിംഗ് രാജിവെച്ചത്. ഇതോടെ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. ഹര്‍ജീത് സിംഗിനെ ആണ് പകരം ആപ് കളത്തിലിറക്കിയത്.
പഞ്ചാബിലും കാശ് പോയി
പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന പ്രകാശ് സിംഗ് ബാദലിനെതിരെ ലാംബി മണ്ഡലത്തിലായിരുന്നു ജര്‍ണയില്‍ സിംഗ് മത്സരിച്ചത്. ഇരുട്ടടിയെന്ന പോലെ കെട്ടിവെച്ച കാശ് പോലും കിട്ടാതെ ലാംബിയില്‍ തോറ്റു
മണ്ഡലം സ്വന്തമാക്കി ബിജെപി
ബിജെപി സ്ഥാനാര്‍ത്ഥി മജീന്ദര്‍ സിംഗ് 14, 652 വോട്ടുകളുടെ ഭൂരിപക്ഷവുമായാണ് രജൗറി മണ്ഡലം ആപ്പില്‍ നിന്നും പിടിച്ചെടുത്തത്. ആംആദ്മിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ള് കോണ്‍ഗ്രസ്സ് ഇവിടെ രണ്ടാമത് എത്തി. മീനാക്ഷി ചന്ദേലയാണ് കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി.
ആപ്പിന് കെട്ടിവെച്ച കാശില്ല
മൂന്നാം സ്ഥാനം മാത്രം നേടാനായ ആം ആദ്മി പാര്‍്ട്ടിയുടെ ഹര്‍ജീത് സിംഗിന് കെട്ടിവെച്ച കാശുപോലും കിട്ടിയില്ല എന്നതാണ് തോല്‍വിയുടെ ആഴം കൂട്ടുന്നത്. ദില്ലി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആപ്പിന്റെ ദയനീയ തോല്‍വി.
കെജ്രിവാളിന് വൻ തിരിച്ചടി
അരവിന്ദ് കെജരിവാള്‍ സർക്കാര്‍ ഈ വര്‍ഷത്തോടെ അധികാരത്തിലെ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. ഈ സന്ദര്‍ഭത്തിലെ ദയനീയ തോല്‍വി ആപിന് വന്‍ തിരിച്ചടിയാണ്. കെജ്രിവാള്‍ ഭരണത്തിന്റെ വിലയിരുത്തലെന്നാണ് ബിജെപി ജയത്തെ വിലയിരുത്തുന്നത്.
പ്രതീക്ഷ കൈവിടാതെ ആപ്
സന്ത്ം എംഎല്‍എ പഞ്ചാബിലേക്ക് പോയ്ത് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്നും അതാണ് തോല്‍വിക്ക് കാരണമെന്നുമാണ് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പ്രതികരണം. വരാനിരിക്കുന്ന മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിക്കുമെന്നും സിസോദിയ പറഞ്ഞു.