ലഡാക്കിൽ കരുത്ത് കാട്ടി ബിജെപി, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുളള ആദ്യ തിരഞ്ഞെടുപ്പിൽ വിജയം
ശ്രീനഗര്‍: ലഡാക്ക് സ്വയംഭരണ കൗണ്‍സിലിലേക്ക് നടന്ന നിർണായക തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയം. 2019ൽ ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റിയതിന് ശേഷം നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പാണിത്. അതുകൊണ്ട് തന്നെ ബിജെപിക്ക് വിജയം അനിവാര്യവുമായിരുന്നു.
ലഡാക്കിന്റെ ഭരണകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത് ലഡാക്ക് ഓട്ടോണമസ് ഹില്‍ ഡെവലപ്പ്മെന്റ് കൗണ്‍സില്‍ ആണ്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ കുറഞ്ഞ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ വിജയം. വിശദാംശങ്ങളിങ്ങനെ..
ബിജെപിക്ക് 5 സീറ്റ് കുറവ്
പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടിയും തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചിരുന്നു. 26 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 15 എണ്ണത്തിലാണ് ബിജെപിയുടെ വിജയം. ഇത് കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ 5 സീറ്റുകള്‍ കുറവാണ്. അതേസമയം കോണ്‍ഗ്രസ് 9 സീറ്റുകളില്‍ വിജയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 6 സീറ്റുകളില്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന്റെ വിജയം. ലേ ടൗണിലെ ലോവര്‍ ലേയും അപ്പര്‍ ലേയും ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് തിരിച്ച് പിടിച്ചു.
ആം ആദ്മിയും മത്സര രംഗത്ത്
അവശേഷിക്കുന്ന രണ്ട് സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. 23 സീറ്റുകളിലേക്കാണ് സ്വതന്ത്രര്‍ മത്സരിച്ചിരുന്നത്. ആം ആദ്മി പാരര്ട്ടിയും മത്സരിക്കാനിറങ്ങിയിരുന്നു. 19 സീറ്റുകളിലാണ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചത്. ഒരു വര്‍ഷം മുന്‍പ് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമായിരുന്നു.
നന്ദി പറഞ്ഞ് അമിത് ഷാ
ലഡാക്കിലെ വിജയത്തിന് വോട്ടര്‍മാര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നന്ദി പറഞ്ഞു. ലേ സ്വയംഭരണ കൗണ്‍സിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ഉജ്ജ്വല വിജയം പ്രധാനമന്ത്രിയിലും ബിജെപിയിലും ജനങ്ങള്‍ക്കുളള ഉറച്ച വിജയത്തെ ചൂണ്ടിക്കാട്ടുന്നു. വികസനവും സമൃദ്ധിയും തിരഞ്ഞെടുത്തതിന് ലഡാക്കിലെ ജനങ്ങള്‍ക്ക് നന്ദി പറയുന്നു. ലഡാക്കിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നന്ദി എന്നാണ് അമിത് ഷായുടെ ട്വീറ്റ്.
കാടിളക്കിയുളള പ്രചാരണം
കാടിളക്കിയുളള പ്രചാരണമാണ് തിരഞ്ഞെടുപ്പില്‍ ബിജെപി ലഡാക്കില്‍ നടത്തിയത്. കേന്ദ്ര മന്ത്രിമാര്‍ അടക്കമുളളവര്‍ പ്രചാരണത്തിന് എത്തി. ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി, ആഭ്യന്തര സഹമന്ത്രി ജി കിഷന് റെഡ്ഡി, സാമ്പത്തിക വകുപ്പ് സഹമന്ത്രി അനുരാഗ് താക്കൂര്‍, കായിക വകുപ്പ് മന്ത്രി കിരണ്‍ റിജിജു, എന്നിവര്‍ ലഡാക്കില്‍ പ്രചാരണത്തിന് എത്തിയിരുന്നു.
നുബ്ര താഴ്വര ബിജെപി തൂത്തുവാരി
കൂടാതെ ബിജെപി നേതാക്കളായ രാം മാധവ്, അരുണ്‍ സിംഗ് അടക്കമുളളവരും ലഡാക്കില്‍ പ്രചാരണത്തിന് എത്തിയിരുന്നു. സംഘടനാ ജനറല്‍ സെക്രട്ടറി അശോക് കൗളിന്റെ നേതൃത്വത്തിലുളള മുതിര്‍ന്ന നേതാക്കളുടെ സംഘം ലഡാക്കില്‍ തങ്ങിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. നുബ്ര താഴ്വര ബിജെപി തൂത്തുവാരി.
സക്തിയില്‍ തോൽവി
നുബ്രയിലെ 5 സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയം കണ്ടു. ഇന്ത്യയും ചൈനയും തമ്മിലുളള അതിര്‍ത്തി സംഘര്‍ഷം നടക്കുന്ന കിഴക്കന്‍ ലഡാക്കിലെ ചുഷുളിലും നിയോമയിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ആണ് വിജയിച്ചത്. സക്തിയില്‍ കഴിഞ്ഞ കൗണ്‍സിലിലെ ചീഫ് എക്സിക്യൂട്ടീവ് കൗണ്‍സിലര്‍ ആയിരുന്ന ഗ്യാല് പി വാന്ഗ്യാല് കോണ്‍ഗ്രസിന്റെ റിഗ്സിന് സെരിംഗിനോട് തോറ്റത് ബിജെപിക്ക് തിരിച്ചടിയായി.
Recommended Video