അമേഠിയിൽ സ്മൃതി ഇറാനിയുടെ അനുയായിയുടെ കൊലപാതകത്തിന് പിന്നിൽ ബിജെപി പ്രവർത്തകർ; 3 പേർ അറസ്റ്റിൽ
Recommended Video
അമേഠി: ഉത്തർപ്രദേശിലെ അമേഠിയിൽ സ്മൃതി ഇറാനിയുടെ അടുത്ത അനുയായിയുടെ കൊലപാതകത്തിന് പിന്നിൽ ബിജെപി പ്രവർത്തകർ തന്നെയെന്ന് പോലീസ്. കൊലപാതകത്തിന് പിന്നിൽ പ്രാദേശിക രാഷ്ട്രീയ വൈരാഗ്യമാണെന്ന് സംസ്ഥാന പോലീസ് മേധാവി ഒപി സിംഗ് വ്യക്തമാക്കി. കഴിഞ്ഞ ഞായറാഴ്ചയാണ് അമേഠി എംപിയായ സ്നൃതി ഇറാനിയുടെ അടുത്ത അനുയായി സുരേന്ദ്ര സിംഗ് കൊല്ലപ്പെടുന്നത്. സുരേന്ദ്ര സിംഗിനെ വീട്ടിൽ വെടിയേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു.
അന്തരിച്ച ഗോവാ മുഖ്യമന്ത്രി മനോഹർ പരീക്കർ ദത്തെടുത്ത ബരോലി ഗ്രാമത്തിന്റെ തലവനായിരുന്നു സുരേന്ദ്ര സിംഗ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്മൃതി ഇറാനിയുടെ പ്രചാരണത്തിനായി സുരേന്ദ്ര സിംഗ് സ്ഥാനമൊഴിയുകയായിരുന്നു. രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിൽ സ്മൃതി ഇറാനി ഇക്കുറി വിജയിക്കുകയും ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് 3 ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 2 പേർ ഒളിവിലാണെന്ന് സംസ്ഥാന പോലീസ് മേധാവി വ്യക്തമാക്കി. രാമചന്ദ്ര, ധർമനാഥ്, നസീം എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ ഒരാളിൽ നിന്ന് പോലീസ് നാടൻ തോക്ക് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞടെുപ്പിൽ മത്സരിക്കാൻ പ്രതികളിൽ ഒരാൾ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ സുരേന്ദ്ര സിംഗിന്റെ പിന്തുണ മറ്റൊരാൾക്കായിരുന്നു. ഇതാണ് ശത്രുതയ്ക്ക് കാരണമെന്നാണ് കരുതുന്നത്.
അമേഠിയിൽ സ്മൃതി ഇറാനിയുടെ പ്രചാണത്തിന് ചുക്കാൻ പിടിച്ചത് സുരേന്ദ്ര സിംഗായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് സുരേന്ദ്ര സിംഗിനെ കൊലപ്പെടുത്തിയതെന്നാണ് സ്മൃതി ഇറാനി നേരത്തെ ആരോപിച്ചത്. സുരേന്ദ്ര സിംഗിനെ കൊലപ്പെടുത്തിയവർക്കും കൊലപാതകത്തിന് ആഹ്വാനം ചെയ്തവർക്കും ജീവപര്യന്തം ശിക്ഷ ഉറപ്പാക്കാൻ താൻ ഏതറ്റം വരെയും പോകുമെന്ന് സ്മൃതി ഇറാനി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications