കൊൽക്കത്തയിൽ മുസ്ലീം വേഷം ധരിച്ച് ട്രെയിനിന് കല്ലെറിഞ്ഞു, ബിജെപി പ്രവര്‍ത്തകർ അറസ്റ്റിൽ!
Recommended Video
മൂർഷിദാബാദ്: പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്താകമാനം പ്രതിഷേധം ആളി കത്തുകയണ്. കഴിഞ്ഞ ദിവസം മംഗളൂരുവിൽ പ്രതിഷേധക്കാർക്കെതിരെ പോലീസ് വെടിയുതിർത്തിരുന്നു. സംഭവത്തിൽ രണ്ട് പേർ മരണപ്പെടുകയും ചെയ്തു. പോസ്റ്റ്മോർട്ടം നടക്കുന്ന ആശുപത്രിക്ക് മുന്നിൽ നിന്ന് റിപ്പോർട്ട് ചെയ്യുകയായിരുന്ന കേരള മാധ്യമപ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ രാജ്യത്താകമാനം പ്രതിഷേധം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മുർഷിദാബാദിൽ നിന്ന് ഞെട്ടിക്കുന്ന വാർത്ത പുറത്ത് വന്നിരിക്കുന്നത്.
ലുങ്കിയും തൊപ്പിയും ധരിച്ച് ട്രെയിന്‍ എഞ്ചിന് കല്ലെറിഞ്ഞ ബിജെപി പ്രവര്‍ത്തകനും അഞ്ച് കൂട്ടാളികളെയും ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ബുധനാഴ്ചയാണ് ട്രെയിന്‍ എഞ്ചിന് കല്ലെറിഞ്ഞ ബിജെപി പ്രവര്‍ത്തകനായ അഭിഷേക് സര്‍ക്കാര്‍ എന്ന 21 വയസുകാരനും അഞ്ച് കൂട്ടാളികളും മൂര്‍ഷിദാബാദ് പോലീസിന്റെ പിടിയിലായത്.
മമതയുടെ പ്രസ്താവന
സില്‍ദഹിനും-ലാല്‍ഗോലയ്ക്കും ഇടയില്‍ ഓടുന്ന ട്രെയിന്‍ എഞ്ചിന് സില്‍ദാഹില്‍ വച്ചാണ് ഇവര്‍ കല്ലെറിഞ്ഞതെന്നാണ് പോലീസ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ബിജെപി പ്രവര്‍ത്തകര്‍ മുസ്ലീം വേഷം ധരിച്ച് ആക്രമണം നടത്തി അത് ഒരു സമുദായത്തിന്റെ മുകളിൽ ചാർത്താൻ ശ്രമിക്കുന്നുവെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത്തരത്തിൽ റിപ്പോർടട് പുറത്ത് വരുന്നത്.
അങ്ങിനെയൊരു യൂട്യൂബ് ചാനലില്ല
എന്നാൽ തങ്ങളുടെ യൂട്യൂബ് ചാനലിന് വേണ്ടിയാണ് ട്രെയിന്‍ കല്ലെറിയുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്നാണ് അറസ്റ്റിലായ യുവാക്കൾ പറയുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ യുവാക്കൾ പറഞ്ഞതുപോലൊരു യുട്യൂബ് ചാനൽ ഇല്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മുര്‍ഷിദാബാദിലെ രാധാമധാബട്വ സ്വദേശിയായ അഭിഷേക് സര്‍ക്കാര്‍ പ്രദേശത്തെ ബിജെപി പ്രവര്‍ത്തനങ്ങളുടെ മുന്നിലുണ്ടാകുന്ന വ്യക്തിയാണെന്നാണ് നാട്ടുകാർ പറയുന്നതെന്ന് ടെലഗ്രാഫ് പത്രം റിപ്പോർട്ട് ചെയ്യുന്നത്.
ഏഴോളം പേർ ഓടി രക്ഷപ്പെട്ടു
അഭിഷേക് അടക്കമുള്ള സംഘം റെയില്‍വേ ലൈന് സമീപം മുസ്ലീം വേഷത്തില്‍ നില്‍ക്കുന്നത് കണ്ട നാട്ടുകാര്‍ ഇവരെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. എന്നാല്‍ സംഭവസ്ഥലത്ത് നിന്നും ഏഴോളം പേര്‍ ഓടിരക്ഷപ്പെട്ടുവെന്നും സൂചനകളുണ്ട്. പിടിയിലായ ആറുപേരെ ചോദ്യം ചെയ്തപ്പോഴാണ് ട്രെയിന്‍ എഞ്ചിന് കല്ലെറിഞ്ഞത് വ്യക്തമായത്. അതേ സമയം പിടിയിലായ സംഘത്തിന് ബിജെപിയുമായി ബന്ധമില്ലെന്ന് ബിജെപി ജില്ല പ്രസിഡന്‍റ് ഗൗരി സര്‍ക്കാര്‍ ഘോഷ് പ്രതികരിച്ചു.
ബിജെപിയുടെ ലക്ഷ്യം
രാജ്യത്താകമാനം പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് പ്രക്ഷോഭം നടക്കുന്നതിനിടെയാണ് ഇത്തരത്തിൽ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. തൊപ്പിയണിഞ്ഞ് പൊതുമുതൽ നശിപ്പിക്കുകയും അക്രമം നടത്തുകയും ചെയ്തതിനു ശേഷം അതിന്റെ ഉത്തരവാദിത്തം ഒരു പ്രത്യേക ജനവിഭാഗത്തിന്റെ തലയിൽ കെട്ടിവെക്കുക എന്നതാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും മമത പറഞ്ഞു.
ബിജെപിയുടെ കെണിയിൽ വീഴരുത്
നേരത്തെ, പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്നവരെ വേഷത്തിലൂടെ തിരിച്ചറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവിച്ചിരുന്നു. ജുമുഅ നിസ്‌കാരത്തിനുശേഷം കൊൽക്കത്തയിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ മമതാ ബാനർജിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം നടക്കുന്നുണ്ട്. സമാധാനപരമായ പ്രക്ഷോഭമാണ് ലക്ഷ്യമിടുന്നതെന്നും അക്രമം അഴിച്ചുവിടാൻ ബിജെപി ശ്രമിക്കുമെങ്കിലും ആ കെണിയിൽ വീഴരുതെന്നും മമത പറഞ്ഞു.