2023 ലും നേട്ടം ബിജെപിക്ക് തന്നെ; കോൺഗ്രസിന് ആശ്വാസമായി കർണാടകയും തെലങ്കാനയും
ഡൽഹി: 2024 ലോക്സഭ തിരഞ്ഞെടുപ്പിൻറെ സെമി ഫൈനൽ എന്ന നിലയിലായിരുന്നു ഈ വർഷത്തെ നിയമസഭ തിരഞ്ഞെടുപ്പുകൾ ഉറ്റുനോക്കപ്പെട്ടത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയ, നാഗാലാന്റ്, ത്രിപുര എന്നിവ ഉൾപ്പെടെ 9 ഇടത്തായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. നേട്ടം കൊയ്തത് ആരെന്ന് ചോദിച്ചാൽ ബി ജെ പി എന്ന് തന്നെ ഉത്തരം.
ഈ വർഷം ആദ്യം തിരഞ്ഞെടുപ്പ് നടന്നത് മേഘാലയയിലും നാഗാലാന്റിലും ത്രിപുരയിലുമായിരുന്നു. മേഘാലയയില്‍ ഇരുപത്തിയാറ് സീറ്റ് നേടി എൻ പി പിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എൻ പി പി യെ ബി ജെ പിയും യു ഡി പിയും പി ഡി എഫും ചേർന്ന് പിന്തുണച്ചു. നാഗാലാന്റിലും സർക്കാരിന്റെ ഭാഗമാകാൻ ബി ജെ പിക്ക് സാധിച്ചു. എ ഡി പി പിയും-ബി ജെ പിയും ചേർന്നാണ് ഇവിടെ ഭരിക്കുന്നത്.

ത്രിപുരയിൽ ഏവരേയും ഞെട്ടിച്ച് കൊണ്ട് ഇക്കുറിയും ബി ജെ പിക്ക് ഭരണത്തുടർച്ച ലഭിച്ചു. 32 സീറ്റുകൾ ആയിരുന്ന ബി ജെ പിക്ക് ലഭച്ചത്. തിപ്ര മോത്ത എന്ന പുതിയ പാർട്ടിയുടെ ഉദയവും തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയിരുന്നു. മുൻ കോൺഗ്രസ് നേതാവ് കൂടിയായ പ്രദ്യുത് ദേബ് ബർമ്മന്റെ നേതൃത്വത്തിൽ ആരംഭിച്ച തിപ്ര മോത്ത കന്നി മത്സരത്തിൽ തന്നെ 13 സീറ്റുകളായിരുന്നു നേടിയത്.
കോൺഗ്രസിന് ആശ്വസിക്കാൻ വക നൽകി കർണാടക
ദക്ഷിണേന്ത്യയിൽ ബി ജെ പിക്ക് ഭരണം ഉണ്ടായിരുന്ന ഏക സംസ്ഥാനമായിരുന്നു കർണാടക. ഭരണത്തുടർച്ച സ്വപ്നം കണ്ട് ഇറങ്ങിയ പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പിൽ ഏറ്റത്. ബി ജെ പിയെ തറപറ്റിച്ച് 135 സീറ്റുകൾ നേടി കോൺഗ്രസ് ഭരണം തിരിച്ചുപിടിക്കുകയായിരുന്നു.
കനത്ത നഷ്ടമായി ഛത്തീസ്ഗഡും രാജസ്ഥാനും
കോൺഗ്രസിനേറ്റ കനത്ത തിരിച്ചടികളിലൊന്നായിരുന്നു ഛത്തീസ്ഗഡിലെ ഭരണനഷ്ടം. കോൺഗ്രസിന്റെ ഭരണത്തുടർച്ച ബിജെപി നേതാക്കൾ പോലും പ്രതീക്ഷിച്ചിരുന്നു. എക്സിറ്റ് പോൾ ഫലങ്ങളെല്ലാം തന്നെ കോൺഗ്രസിനായിരുന്നു സാധ്യത പ്രവചിച്ചത്. എന്നാൽ കോൺഗ്രസ് നേതൃത്വത്തെ അമ്പരപ്പിച്ച് 90 അംഗ സീറ്റുകളിൽ 55 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. കോൺഗ്രസിന് 32 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
രാജസ്ഥാനിലും കോൺഗ്രസിന് ഭരണം നഷ്ടമായി. സംസ്ഥാനത്ത് പതിവ് ആവർത്തിച്ച് 115 ഓളം സീറ്റുകൾ നേടിയാണ് ബിജെപി ഭരണം തിരിച്ചുപിടിച്ചത്. മധ്യപ്രദേശിലും ബി ജെ പി ഭരണത്തുടർച്ച നേടി. അതേസമയം തെലങ്കാനയിലെ കൂറ്റൻ വിജയത്തോടെ ദക്ഷിണേന്ത്യയിൽ മറ്റൊരു സംസ്ഥാനത്ത് കൂടി അധികാരമുറപ്പിക്കാൻ കോൺഗ്രസിന് സാധിച്ചു. തിരഞ്ഞെടുപ്പ് നടന്ന മറ്റൊരു സംസ്ഥാനമായ മണിപ്പൂരിൽ ഭരണകക്ഷിയായ എംഎന്‍എഫിനെയും കോണ്‍ഗ്രസിനെയും പിന്തള്ളി സോറം പീപ്പിള്‍സ് മൂവ്‌മെന്റ് (ഇസെഡ് പി എം) ആയിരുന്നു അധികാരം നേടിയത്.












Click it and Unblock the Notifications