4 വര്‍ഷം 4 തോല്‍വികള്‍.... വട്ടപൂജ്യമായി ബിജെപിയുടെ തിരഞ്ഞെടുപ്പ് മാനേജര്‍, ദില്ലിയിലും വീഴ്ച്ച!
ദില്ലി: ബിജെപിക്ക് ദില്ലിയില്‍ നേരിട്ടത് വലിയ തോല്‍വിയാണെങ്കിലും ഒരുപിടി റെക്കോര്‍ഡുകളും അതിനൊപ്പം വന്നിരിക്കുകയാണ്. പ്രധാനമായി എംപിമാരുടെ വലിയൊരു നിര വന്നിട്ടും ദില്ലിയില്‍ ബിജെപി എട്ടുനിലയില്‍ പൊട്ടിയതാണ്. എന്നാല്‍ അതിനേക്കാള്‍ വലുത് ബിജെപിയുടെ തിരഞ്ഞെടുപ്പ് മാനേജര്‍ ഇതുവരെ ഒരു ജയം പോലും ഒരു സംസ്ഥാനത്തും നേടിയിട്ടില്ലെന്നതാണ്. പ്രകാശ് ജാവദേക്കറാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് മാനേജര്‍.
ഇതുവരെ അദ്ദേഹം ബിജെപിയെ നയിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം നിലം തൊടാതെയാണ് പാര്‍ട്ടി തകര്‍ന്നത്. അതേസമയം അമിത് ഷാ ഏറ്റവും വിശ്വസ്തനായി കരുതുന്ന കേന്ദ്ര മന്ത്രിയാണ് ജാവദേക്കര്‍. അദ്ദേഹത്തിന്റെ രീതികളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ സംതൃപ്തിയിലല്ല. എന്നാല്‍ ഇനിയും തിരഞ്ഞെടുപ്പ് വിജയങ്ങളില്ലാതെ അദ്ദേഹത്തിന് മുന്നോട്ട് പോകാനാവില്ല. കാരണം പാര്‍ട്ടിക്കുള്ളിലും മന്ത്രിസഭയിലും അദ്ദേഹത്തിന്റെ നേതൃപാടവം അതോടെ ചോദ്യം ചെയ്യപ്പെടാം.
ദില്ലിയിലെ തന്ത്രം
ദില്ലിയില്‍ അമിത് ഷാ ചുമതല വിശ്വസിച്ചേല്‍പ്പിച്ചത് പ്രകാശ് ജാവദേക്കറെയാണ്. അദ്ദേഹം ആദ്യം അമിത് ഷായെ തന്നെ തിരഞ്ഞെടുപ്പ് ഗോദയിലേക്കിറക്കി കളിക്കുകയായിരുന്നു. തുടര്‍ന്നാണ് വിവാദ പരാമര്ശങ്ങളിലൂന്നി കളിക്കാന്‍ ജാവദേക്കര്‍ തീരുമാനിച്ചത്. ഇതിനെ അമിത് ഷാ തന്നെ തള്ളിപറയുകയും ചെയ്തു. ഷഹീന്‍ബാഗ് തിരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് എത്തിച്ചതും ജാവദേക്കറായിരുന്നു. ഇതൊക്കെ അദ്ദേഹത്തിന്റെ വന്‍ അബദ്ധങ്ങളായിരുന്നു. ബിജെപി എംപി പര്‍വേശ് വര്‍മ അരവിന്ദ് കെജ്രിവാളിനെ തീവ്രവാദിയെന്ന് വിളിച്ചപ്പോള്‍ അതിനെ പിന്തുണയ്ക്കുകയും, അക്കാര്യത്തില്‍ തെളിവുകളുമുണ്ടെന്നായിരുന്നു ജാവദേക്കറിന്റെ വാദം. അടിമുടി വീഴ്ച്ചകളാണ് ജാവദേക്കറില്‍ നിന്ന് ദില്ലിയില്‍ ഉണ്ടായത്.
കടുത്ത ഭിന്നത
ജാവദേക്കറിനെതിരെ ആരോപണങ്ങളുടെ കുത്തൊഴുക്കാണ് പാര്‍ട്ടിക്കുള്ളില്‍ ഉള്ളത്. ഇതുവരെ ദേശീയ തലത്തില്‍ തിരഞ്ഞെടുപ്പുകളില്‍ വിജയിക്കാത്ത നേതാവാണ് പ്രകാശ് ജാവദേക്കര്‍. ഇതാണ് ദില്ലിയിലെ നേതാക്കള്‍ ചോദ്യം ചെയ്യുന്നത്. മഹാരാഷട്രയില്‍ നിന്ന് 1990-2002 കാലഘട്ടത്തില്‍ അദ്ദേഹം നിയമസഭയിലെത്തിയിട്ടുണ്ട്. എന്നാല്‍ 2008 മുതല്‍ രാജ്യസഭയിലേക്കാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഇങ്ങനെയുള്ള ഒരാള്‍ക്ക് തിരഞ്ഞെടുപ്പിനെ എങ്ങനെ നയിക്കാന്‍ സാധിക്കുകയെന്നാണ് ചോദ്യം. ടിക്കറ്റ് വിതരണത്തില്‍ വരെ ജാവദേക്കറിന് യാതൊരു കാര്യവും അറിയില്ലെന്ന് പരാതി നല്‍കിയിട്ടുണ്ട് ദില്ലി നേതൃത്വം.
തുടര്‍ തോല്‍വികള്‍
അമിത് ഷായുടെ വിശ്വസ്തനായി പാര്‍ട്ടിയില്‍ ശക്തനായി തുടരുന്ന സമയത്താണ് രാജസ്ഥാനില്‍ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചുമതല ജാവദേക്കറിന് നല്‍കുന്നത്. എന്നാല്‍ സംസ്ഥാന നേതൃതുവുമായി യോജിച്ച് പോകാനാവാതെ ജാവദേക്കര്‍ പാര്‍ട്ടിയുടെ തോല്‍വിയുടെ വില്ലനായി എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജാവദേക്കര്‍ 25 സീറ്റും നേടുന്നതിന് പാര്‍ട്ടിയെ സഹായിച്ചെന്ന് ദേശീയ നേതൃത്വം പറയുന്നു. പക്ഷേ 25 സീറ്റുകള്‍ 2014ലും ബിജെപി ഇവിടെ നിന്ന് നേടിയിരുന്നു. അന്ന് ജാവദേക്കറിന് ചുമതലയില്ലായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വെറും 73 സീറ്റാണ് ബിജെപി നേടിയത്.
കര്‍ണാടകത്തിലും വീണു
കര്‍ണാടകത്തില്‍ കോണ്‍ഗ്രസിനെതിരെ കടുത്ത ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നു. ജാവദേക്കറിനായിരുന്നു ഇവിടെയും ചുമതല. പക്ഷേ അദ്ദേഹത്തിന്റെ വരവോടെ ഭൂരിപക്ഷം ഉറപ്പിക്കാനാവാതെ ബിജെപി വീണു. 104 സീറ്റാണ് ബിജെപി നേടിയത്. ഇതിന് ശേഷം സഖ്യമുണ്ടാക്കുന്നതിലും ജാവദേക്കര്‍ പരാജയമായി. ഇതോടെ ജെഡിയു-കോണ്‍ഗ്രസ് സഖ്യം ഉണ്ടാക്കുന്നതിന് വഴിയൊരുക്കുകയും ചെയ്തു. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ചുമതല ജാവദേക്കറിന് നല്‍കിയെങ്കിലും ഒറ്റ സീറ്റ് പോലും പാര്‍ട്ടിക്ക് ലഭിച്ചില്ല. ഇതാണ് കേന്ദ്ര മന്ത്രി ജാവദേക്കറിന്റെ ട്രാക്ക് റെക്കോര്‍ഡ്.
അമിത് ഷാ സംരക്ഷിക്കില്ല
ജാവദേക്കറിനെ വിശ്വസ്തനായി കൂടെ കൊണ്ടു നടന്നെങ്കിലും ഇനിയും സംരക്ഷിക്കാന്‍ ഒരുപക്ഷേ അമിത് തയ്യാറാവില്ല. പ്രാദേശിക നേതൃത്വുമായി നല്ല ബന്ധമുണ്ടാക്കാനും, പ്രാദേശിക രാഷ്ട്രീയം മനസ്സിലാക്കുന്നതിലും ജാവദേക്കര്‍ വന്‍ പരാജയമാണ്. അമിത് ഷാ തന്റെ തന്ത്രങ്ങള്‍ നടപ്പാക്കാനാണ് ജാവദേക്കറെ മുന്നില്‍ നിര്‍ത്തുന്നത്. എന്നാല്‍ ഇത് കൃത്യമായി നടപ്പാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം ദില്ലിയിലെ തോല്‍വി തല്ക്കാലം ജെപി നദ്ദയാണ് കാരണമെന്നാണ് ഷാ പറയുന്നത്. മാധ്യമങ്ങളും ഇത് ഏറ്റുപിടിക്കുന്നുണ്ട്.
നേതൃശേഷിയില്ലാത്ത മന്ത്രി
ജാവദേക്കറിന് ജനപ്രീതി ഒട്ടുമില്ലെന്ന് ദില്ലി ഘടകം പറയുന്നു. മോദിക്കും അമിത് ഷായ്ക്കും ഗ്രൗണ്ട് പൊളിറ്റിക്സ് എന്താണ് മനസ്സിലാക്കി നല്‍കുന്നതിലും ജാവദേക്കര്‍ വീഴ്ച്ച വരുത്തിയെന്ന് നേതാക്കള്‍ പറയുന്നു. ദില്ലിയില്‍ തിരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണമെന്ന് പോലും അദ്ദേഹത്തില്‍ നിന്ന് നിര്‍ദേശം ലഭിട്ടില്ലെന്നാണ് ആരോപണം. എഎപിയുടെ വാഗ്ദാനങ്ങളെ പൊളിക്കാന്‍ ബിജെപി അതേ മാര്‍ഗം സ്വീകരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് പൊളിച്ചത് ജാവദേക്കറാണ്. ഏറ്റവും വലിയ തിരിച്ചടി ജാവദേക്കര്‍ കെജ്രിവാളിനെ തീവ്രവാദിയെന്ന് വിളിച്ചതാണെന്ന് ദില്ലി ബിജെപി നേതൃത്വം ആരോപിക്കുന്നു. അമിത് ഷാ ഈ പരാമര്‍ശം തിരിച്ചടിയായെന്ന് സമ്മതിച്ചിരിക്കുകയാണ്.
പ്രശ്നങ്ങള്‍ ഇങ്ങനെ
സീറ്റ് നല്കുന്ന കാര്യം പ്രാദേശിക നേതാക്കളുമായി ജാവദേക്കര്‍ സംസാരിച്ചതേയില്ല. ഇക്കാര്യം അമിത് ഷായില്‍ നിന്നും മറച്ച് വെച്ചു. രാജസ്ഥാനിലും സമാന കാര്യം ആവര്‍ത്തിച്ചിരുന്നു. ബിജെപിയിലെ വിവിധ വിഭാഗങ്ങളെ അദ്ദേഹം അവഗണിച്ചു. മനോജ് തിവാരിയും മീനാക്ഷി ലേഖിയും നിര്‍ദേശിച്ച നേതാക്കളൊന്നും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചില്ല. ഇത് നേതൃത്വത്തെ തീര്‍ത്തും തളര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. ഒരു സ്വാധീനവും ഇല്ലാത്ത തജീന്ദര്‍ പാല് സിംഗ് ബഗ്ഗ, കപില്‍ മിശ്ര എന്നിവരെ മത്സരിപ്പിച്ചത് ജാവദേക്കറാണ്. എത്രയോ കാലമായി പാര്‍ട്ടിയിലുള്ളവരെ തീര്‍ത്തും അവഗണിച്ചു. മിശ്രയും ബഗ്ഗയും വമ്പന്‍ തോല്‍വികളാണ് വഴങ്ങിയത്. അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ ഇടപെടലുകളും യുവാക്കളെ ബിജെപിയില്‍ നിന്ന് അകറ്റിയെന്നാണ് കണ്ടെത്തല്‍. ജാവദേക്കറെ ബിജെപി അവഗണിക്കാനുള്ള സാധ്യത വര്‍ധിച്ച് വരികയാണ്.
തീവ്രവാദ ഗ്രൂപ്പുകളോട് അനുകമ്പയുള്ളയാളാണ്... പുല്‍വാമ പരാമര്‍ശത്തില്‍ രാഹുലിനെതിരെ ബിജെപി!!