ലക്ഷ്യം കണ്ട് അമിത് ഷായുടെ പദ്ധതി; 1114 വാട്സാപ്പ് ഗ്രൂപ്പുകൾ, ബിജെപിയുടെ തുറുപ്പ് ചീട്ട്
ദില്ലി: രാജ്യം മറ്റൊരു തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോൾ രാഷ്ട്രീയ പാർട്ടികൾ പ്രചാരണ തന്ത്രങ്ങളും മാറ്റിയിരിക്കുകയാണ്. മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ഇടപെടലുകൾ ഏറ്റവും കൂടുതൽ നടക്കുന്നത് ഈ തിരഞ്ഞെടുപ്പിലാണ്. സാമൂഹ്യമാധ്യമങ്ങളുടെ ഇടപെടലുകളിൽ കോൺഗ്രസിനേക്കാൾ ഒരുപടി മുന്നിലാണ് ബിജെപി.
2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സമൂഹമാധ്യമങ്ങളെ വരുതിയിലാക്കാൻ പ്രത്യേക വിഭാഗം രൂപികരിച്ചിരുന്നു ബിജെപി. എതിരാളികളെയും എതിർ ശബ്ദങ്ങളെയും അടിച്ചൊതുക്കാൻ സർവ്വ സജ്ജരായ സൈബർ സേനയാണ് ബിജെപിക്കുള്ളത്. സത്യമോ അസത്യമോയെന്ന് നോക്കാതെ ആയുധമാക്കാൻ കഴിയുന്നതെന്തും പ്രചരിപ്പിക്കാനാണ് ഗുജറാത്തിലെ പാർട്ടി യോഗത്തിൽ അമിത് ഷാ തന്നെ ഒരിക്കൽ പറഞ്ഞത്. അത് വലിയ വിവാദമാവുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ബിജെപിക്ക് വേണ്ടി അരയും തലയും മുറുക്കിയിറങ്ങിയിരിക്കുന്ന സൈബർ പോരാളികളിലെ ഒന്നാം നമ്പർ പേരുകാരനാണ് ദീപക് ദാസ്.
സോണിയാ ഗാന്ധിയുടെ ആസ്തി വിവരങ്ങള് പുറത്ത്.. ഇന്ത്യയില് മാത്രമല്ല, അങ്ങ് ഇറ്റലിയിലും
വാട്സാപ്പ് വഴി
1114 വാട്സാപ്പ് ഗ്രൂപ്പുകളുടെ അഡ്മിനാണ് ദീപക് ദാസ്. പാർട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതും ദീപക് തന്നെ. രണ്ട് ഫോൺ നമ്പറുകളിലായാണ് 1114 വാട്സാപ്പ് ഗ്രൂപ്പുകളെ നിയന്ത്രിക്കുന്നത്. 30 മുതൽ 250 പേർ വരെയുള്ള വാട്സാപ്പ് ഗ്രൂപ്പുകളാണ് ഇവ. രാവിലെ ആറ് മണി മുതൽ ആരംഭിക്കുന്ന ജോലി രാത്രി വൈകിയാണ് തീരുന്നതെന്ന് ദീപക് ദാസ് പറയുന്നു. പുൽവാമ ഭീകരാക്രമണത്തിന്റെ സമയത്ത് ബിജെപി അനുകൂല വാർത്തകളും വിലയിരുത്തലുകളും പ്രചരിപ്പിക്കാനായി 24 മണിക്കൂറും ജോലിയിലായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു.
ഫോൺ നമ്പറുകൾ ശേഖരിച്ചു
കൃത്യമായ ആസൂത്രണത്തോടെയാണ് ഇത്രയും വിപുലമായ വാട്സാപ്പ് ശൃംഖല ദീപക് ദാസ് പടുത്തുയർത്തിയത്. ആദ്യ സമയങ്ങളിൽ പ്രചാരണത്തിനായി വീടുകൾ തോറും കയറിയിറങ്ങിയപ്പോൾ ഓരോ വീട്ടിലേയും സ്മാർട്ട് ഫോൺ ഉപഭോക്താക്കളുടെയും നമ്പരുകൾ ശേഖരിച്ചു. പാർട്ടിയുടെ ഓൺലൈൻ മെമ്പർ ഷിപ്പ് ക്യാമ്പെയിനിലൂടെയും പ്രദേശത്തെ നിരവധിയാളുകളുടെ നമ്പരുകൾ സംഘടിപ്പിച്ചു.
വാട്സാപ്പ് പ്രചാരണം
പ്ലസ് ടുവാണ് ദീപക് ദാസിന്റെ വിദ്യാഭ്യാസ യോഗ്യത. 2014ലാണ് ബിജെപിയിൽ അംഗമാകുന്നത്. പിന്നീട് പാർട്ടിയുടെ ബ്ലോക്ക് സെക്രട്ടറിയായി. 2015ൽ ഒരു സ്മാർട്ട് ഫോൺ സ്വന്തമാക്കിയതോടെ ബിജെപിക്ക് വേണ്ടി സോഷ്യൽ മീഡിയ പ്രചാരണം സ്വയം ഏറ്റെടുക്കുകയായിരുന്നു. ദീപകിന്റെ പ്രവർത്തനം പാർട്ടിയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യുന്നുണ്ടെന്ന് ബോധ്യപ്പെട്ടതോടെ കഴിഞ്ഞ വർഷം പാർട്ടി നേതൃത്വം ഇദ്ദേഹത്തിന് പതിനായിരം രൂപ വിലയുള്ള പുതിയ മൊബൈൽ ഫോൺ വാങ്ങി നൽകി.
അമിത് ഷായുടെ നിർദ്ദേശം
കൊൽക്കത്തയിലെ ബിജെപി ഐടി സെൽ കേന്ദ്രത്തിൽ നിന്നും ദീപക് ദാസിന് പരിശീലനം ലഭിച്ചു. ഐടി സെൽ കൺവീനർമാർക്ക് അമിത് ഷായുടെ നേതൃത്വത്തിൽ പഠന ക്ലാസുകൾ നടത്തി. സോഷ്യൽ മീഡിയയിൽ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെ കുറിച്ച് അമിത് ഷാ വിശദീകരിച്ചു.
പ്രചാരണം ഇങ്ങനെ
കൂച്ച് ബിഹാറിൽ 40 അംഗ ഐടി സെൽ ടീമാണ് ദീപക് ദാസിന് കീഴിലുള്ളത്. എല്ലാ അംഗങ്ങൾക്കും സെൽഫോൺ ലഭ്യമാക്കി. പാർട്ടി നിർദ്ദേശങ്ങളോ അനുകൂല വാർത്തകളോ വരുന്നതിന്റെ തൊട്ടടുത്ത നിമിഷം പ്രചാരണം ആരംഭിക്കും. സോഷ്യൽ മീഡിയയിൽ ഇത് ട്രെൻഡിംഗ് ആകുന്നതുവരെ പണി തുടരുമെന്ന് ദീപക് ദാസ് പറയുന്നു. പാർട്ടിയുടെ ആശയം കൂടുതൽ ആളുകളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
വ്യാജ അക്കൗണ്ടുകൾ
കൊൽക്കത്തയിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ അക്കൗണ്ടുകളിൽ കയറിപ്പറ്റാൻ നിരവധി വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് ദീപക് ദാസ് സമ്മതിക്കുന്നു. തൃണമൂൽ ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വാർത്തകളെയും നീക്കങ്ങളേയും കുറിച്ച് വ്യാജ അക്കൗണ്ടുകൾ വഴി മനസിലാക്കാം. പ്രതൃക്ഷത്തിൽ തൃണമൂൽ അനുകൂലമെന്ന് തോന്നിക്കുന്ന നിരവധി ഗ്രൂപ്പുകൾ ഓപ്പറേറ്റ് ചെയ്യുന്നുണ്ടെന്ന് ദാപക് ദാസ് തന്നെ സമ്മതിക്കുന്നു.
വാട്സാപ്പ് തിരഞ്ഞെടുപ്പ്
ഇന്ത്യയിൽ ഏകദേശം 25 കോടി ആളുകളാണ് വാട്സാപ്പ് ഉപയോഗിക്കുന്നത്. വാർത്തകൾ അറിയുവാനായി വാട്സാപ്പുകളെ ആശ്രയിക്കുന്ന രാജ്യങ്ങളിൽ ഏറെ മുന്നിലാണ് ഇന്ത്യ. മുൻ തിരഞ്ഞെടുപ്പുകളേക്കാൾ സാമൂഹ്യമാധ്യമങ്ങളുടെ ഇടപെടൽ നിർണായകമാകുന്ന തിരഞ്ഞെടുപ്പായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആയുധമാക്കാൻ ബിജെപി
ബിജെപി ഏകദേശം 9000,000 പേർക്ക് പ്രാദേശിക വിഷയങ്ങൾ പ്രചാരണായുധമാക്കാൻ ചുമതല നൽകിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഓരോ സംസ്ഥാന യൂണിറ്റിന് കീഴിലും സ്മാർട്ട് ഫോണുളളവരുടെ റിപ്പോർട്ട് തയാറാക്കാൻ അമിത് ഷാ നിർദ്ദേശം നൽകിയിരുന്നു. ബിജെപിയുടെ നീക്കം ഫലം കണ്ടുവെന്നാണ് കൂച്ച് ബെഹാറിൽ നിന്ന് അടക്കമുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ