'അഹങ്കാരിയായ മോദിയെ കർഷകർ പാഠം പഠിപ്പിച്ചു'; ഉത്തരവാദിത്തം ഏറ്റെടുത്ത് ബികെയു ക്രാന്തികാരി
ദില്ലി: പഞ്ചാബ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹന വ്യൂഹത്തെ തടഞ്ഞതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭാരതീയ കിസാൻ യൂണിയൻ (ക്രാന്തികാരി) വിഭാഗം. ഫിറോസ്പൂർ ജില്ലയിലെ പിരിയാന ഗ്രാമത്തിലെ മേല്‍പ്പാലത്തില്‍ വെച്ചായിരുന്നു കർഷക പ്രതിഷേധത്തെ തുടർന്ന് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹത്തിന്റെ സഞ്ചാരം തടസ്സപ്പെട്ടത്. ഇതേ തുടർന്ന് പ്രധാനമന്ത്രി യാത്ര പൂർത്തിയാക്കാതെ മടങ്ങുകയും ചെയ്തു.
നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിൽ പ്രതിഷേധിച്ച് ഒരു കൂട്ടം കർഷകർ മേൽപ്പാലം ഉപരോധിച്ചിക്കുകയായിരുന്നു. വാഹന വ്യൂഹത്തിന് അടുത്തേക്ക് തിരിഞ്ഞെ ഇവരെ സുരക്ഷ സേന തടയുകയും ഇതേ തുടർന്ന് മേല്‍പ്പാലത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ബികെയു ക്രാന്തികാരിയുടെ പതാകയായ പച്ചയും ചുവപ്പും കലർന്ന പതാകകളോടെയായിരുന്നു കർഷകരുടെ പ്രതിഷേധം.
അഹങ്കാരിയായ മോദിയെ കർഷകർ പാഠം പഠിപ്പിച്ചുവെന്ന് ബികെയു (ക്രാന്തികാരി) ജനറൽ സെക്രട്ടറി ബൽദേവ് സിറ അവകാശപ്പെട്ടത്. ബി കെ യു ക്രാന്തികാരി ഒരു തീവ്ര ഇടത് കർഷക യൂണിയനാണെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. സംയുക്ത കിസാന്‍ മോർച്ചയുടെ ഭാഗമാണെങ്കിലും കർഷക യൂണിയനുകളുടെ രാഷ്ട്രീയ രൂപീകരണമായ സംയുക്ത സമാജ് മോർച്ചയുടെ ഭാഗമാകാൻ അവർ അടുത്തിടെ വിസമ്മതിച്ചിരുന്നു. 2009ൽ യൂണിയൻ പ്രസിഡന്റ് സുർജിത് ഫുലിനെ യുഎപിഎയുടെ വിവിധ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യുകയും അഞ്ചുമാസം ജയിലിൽ അടയ്ക്കുകയും ചെയ്തിരുന്നു. മാവോയിസ്റ്റ് സംഘടനകളുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു അറസ്റ്റ്.

അതേസമയം, പഞ്ചാബില്‍ പ്രധാനമന്ത്രിയെ വഴിയില്‍ തടഞ്ഞ് അക്രമിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് ആരോപിച്ച് ബി ജെ പി കേരള സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്ത് എത്തി. പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം തടഞ്ഞ് അദ്ദേഹത്തെ ആക്രമിക്കാനുള്ള കോൺഗ്രസ് ശ്രമം അപലപനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി. പഞ്ചാബ് സർക്കാർ പ്രധാനമന്ത്രിയുടെ സുരക്ഷകാര്യത്തിൽ വരുത്തിയ വീഴ്ച ഫെഡറൽതത്ത്വങ്ങളുടെ ലംഘനമാണ്. ജനാധിപത്യത്തെ കശാപ്പ് ചെയ്യാനാണ് കോൺഗ്രസും മുഖ്യമന്ത്രി ചരൺജിത്ത് ചന്നിയും ശ്രമിച്ചത്. പഞ്ചാബിന്റെ വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനാണ് നരേന്ദ്രമോദി സംസ്ഥാനത്തെത്തിയത്.
എന്നാൽ തിരഞ്ഞെടുപ്പിൽ തോൽവി മണത്ത കോൺഗ്രസും സർക്കാരും പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ അസ്വസ്ഥരാവുകയായിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രതിഷേധം കാരണം വഴിയിൽ കുടുങ്ങുന്നത്. പ്രധാനമന്ത്രിക്കെതിരായ അക്രമത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസിന്റെ ദേശീയ നേതാക്കൾ നടത്തിയ പ്രതികരണങ്ങൾ അവരുടെ ഫാസിസ്റ്റ് സമീപനം വ്യക്തമാകുന്നതാണ്. രാജ്യത്തെ ജനങ്ങൾ തിരഞ്ഞെടുത്ത പ്രധാനമന്ത്രിക്കെതിരായ കോൺഗ്രസിന്റെ അസഹിഷ്ണുതയ്ക്കെതിരെ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. ഇത്തരം ധാർഷ്ട്യം കാരണമാണ് കോൺഗ്രസിനെ ഭാരതീയർ ചവറ്റുകൊട്ടയിലെറിഞ്ഞതെന്ന് അവർ മറക്കരുത്. തീക്കൊള്ളികൊണ്ടാണ് കോൺഗ്രസ് തല ചൊറിയുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.












Click it and Unblock the Notifications