പുകവലിച്ചു ക്യാൻസർ പിടിച്ചു; വലിക്കാൻ പഠിപ്പിച്ച സുഹൃത്തിനെ വെടിവെച്ചു കൊന്നു
പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഒരു ഭക്ഷണശാലയിലെ പാചകക്കാരായിരുന്നു ഇരുവരും
ദില്ലി: പുകവലിക്കാൻ പഠിപ്പിച്ച സുഹൃത്തിനെ യുവാവ് വെടിവെച്ചു കൊന്നു. മുസ്തകീം അഹമ്മദ് എന്ന് 25 കാരനാണ് പുകവലിക്കാൻ പഠിപ്പിപ്പിച്ച സുഹൃത്തായ മ്യാൻമാർ സ്വദേശി ഇനായത്തിനെ വെടിവെച്ച് കൊന്നത്.പുകവലിയെ തുടർന്ന് തൊണ്ടയിൽ ക്യാൻസർ ബാധിച്ചതാണ് സുഹൃത്തിന് നേരെ വെടിയുതിർക്കാൻ പ്രേരിപ്പിച്ചെതെന്ന് മുസ്തകീം പോലീസിനോട് പറഞ്ഞു.സംഭവം ഇങ്ങനെ: മുസ്തകീമിന്റെ സഹോദരീ ഭർത്താവിന്റെ ഭക്ഷണശാലയിലെ പാചകക്കാരായിരുന്നു ഇനായത്തും മുസ്തകീമും. ജോലിയിൽ മികവ് പ്രകടിപ്പിച്ചിരുന്നതു കൊണ്ടും നല്ല പെരുമാറ്റ രീതി കൊണ്ടും ഇനിയത്ത് ഉടമസ്ഥന് ഏറെ പ്രിയങ്കരനായിരുന്നു. ഇതു ഇനായത്തിനോട് മുസ്തകീമിന് പക തോന്നാൻ കാരണമായെന്ന് ഡിസിപി ശിബേഷ് പറഞ്ഞു.
ഇതിനിടെയാണ് മുസ്തകീം സിഗരറ്റ് വലിക്കാനും കഞ്ചാവ് ഉപയോഗിക്കാനും തുടങ്ങിയിരുന്നു. ഇത് ഇനായത്തിന്റെ സ്വാധീനം കൊണ്ടായിരുന്നുവെന്നാണ് മുസ്തകീമിന്റെ വാദം. അതിനിടെ തൊണ്ടയിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മുസ്തകീം ഡോക്ടറെ കാണാൻ പോയിരുന്നു. അമിത പുകവലി കാരണം തൊണ്ടയ്ക്ക് ക്യാൻസർ ബാധിച്ചിട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞതായും മുസ്തകീം പോലീസിനോട് പറഞ്ഞു.
മോശം പ്രകടനത്തെ തുടർന്ന് മുസ്തകീമിനെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതും തനിക്ക് ക്യാൻസറാണെന്ന ഡോക്ടറുടെ വാക്കുകളും മുസ്തകീമിനെ കടുത്ത നിരാശയിലാക്കിയിരുന്നു. ഇയാൾ തന്റെ സ്വദേശമായ ഉത്തർപ്രദേശിലെ അമോർഹയിലേക്ക് മടങ്ങി പോകുകയും അവിടെ നിന്ന് തോക്കും വെടിയുണ്ടകളും വാങ്ങി തിരിച്ചു ദില്ലിക്ക് വരുകയായിരുന്നു. മുസ്തകീം ഇനായത്തിന് ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്ന് സഹോദരി ഭർത്താവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അയാൾ അതിനു തയ്യാറായിരുന്നില്ല. തുടർന്ന് ഇനായത്തും മുസ്തകീയും തമ്മിൽ വാക്കു തർക്കമുണ്ടായും ഇയായത്തിന്റെ നേർക്ക് മുസ്തകീം നിറയൊഴിക്കുകയായിരുന്നു. ലക്ഷ്യം തെറ്റാതിരിക്കാൻ പലവട്ടം പരിശീലനം നടത്തിയയതായും ഇയാൾ പോലീസിന് മൊഴി നൽകി.