മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം, 8 മരണം, നിരവധി പേർക്ക് പരുക്ക്
മുംബൈ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ബൊയ്സർ മേഖലയിൽ കെമിക്കൽ ഫാക്ടറിയിൽ വൻ സ്ഫോടനം. എട്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റതായാണ് വിവരം. പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി. രക്ഷാപ്രവർത്തനം തുടരുകയാണ്. മുംബൈ നഗരത്തിൽ നിന്നും ഏകദേശം 100 കിലോമീറ്റർ അകലെയാണ് ബൊയ്സർ.
കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ഐഎസ് ശ്യംഖല വ്യാപിക്കുന്നു; മുന്നറിയിപ്പ്
വൈകിട്ട് എഴരയോടെയാണ് സ്ഫോടനം ഉണ്ടായത്. ഏകദേശം 15 കിലോമീറ്റർ ദൂരത്തിൽ സ്ഫോടനത്തിന്റെ ശബ്ദം കേൾക്കാമിയിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. സ്ഥലത്തേയ്ക്ക് പരമാവധി ഫയർ ഫോഴ്സ് യൂണിറ്റുകളെ വിന്യസിച്ചുവെന്നും തീ നിയന്ത്രണ വിധേയമായെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
നിർമാണത്തിലിരിക്കുന്ന ആങ്ക് ഫാർമ എന്ന ഫാക്ടറിയിലാണ് സ്ഫോടനം ഉണ്ടായത്. സമീപ പ്രദേശങ്ങളിലെ വീടുകളുടെ ജനാലകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. സ്ഫോടനത്തിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് മഹാരാഷ്ട്ര സർക്കാർ 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. 12 മണിക്കൂറിനിടെ രാജ്യത്ത് നടക്കുന്ന രണ്ടാമത്തെ സ്ഫോടനമാണിത്. ഗുജറാത്തിലെ വഡോദരയിലെ വ്യവസായിക, മെഡിക്കൽ ഗ്യാസ് നിർമാണ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 8 പേർ മരിച്ചിരുന്നു.