പഞ്ചാബിൽ പടക്ക നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 23 മരണം; തിരച്ചിൽ തുടരുന്നു, അന്വേഷണത്തിന് ഉത്തരവ്
Recommended Video
അമൃത്സർ: പഞ്ചാബിലെ പടക്ക നിർമാണ ശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ 23 മരണം. നിരവധിയാളുകൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. മൂന്ന് നിലകളിലായി പ്രവർത്തിക്കുന്ന പടക്ക നിർമാണ ഫാട്കറിയുടെയുള്ളിൽ സ്ഫോടനം ഉണ്ടാവുകയായിരുന്നു. പഞ്ചാബിലെ ബടാല ടൗണിനടുത്താണ് സ്ഫോടനം ഉണ്ടായത്.
ബ്രിട്ടീഷ് എണ്ണക്കപ്പലിലെ ഇന്ത്യക്കാർ ഉൾപ്പെടെ ഏഴ് പേരെ മോചിപ്പിച്ചു: മലയാളികളുടെ മോചനം ഉടൻ!!
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് സംശയം ഉണ്ട്. ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സ്ഫോടനത്തിൽ ഫാക്ടറി പൂർണമായും കത്തി നശിച്ചു. ലൈസൻസ് ഇല്ലാതെ അനധികൃതമായാണ് ജനവാസ കേന്ദ്രത്തിൽ പടക്ക നിർമാണ ഫാക്ടറി പ്രവർത്തിച്ചിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
രക്ഷപെട്ടവർക്ക് വൈദ്യസഹായം എത്തിക്കുന്നതിലും കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കുകയും ചെയ്യുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്നും മറ്റു കാര്യങ്ങൾ പിന്നീട് പരിഗണിക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. ബുധനാഴ്ച വൈകിട്ട് 3.30ഓടെയാണ് സ്ഫോടനം ഉണ്ടായതെന്നും വലിയ ശബ്ദം കേട്ട് ആളുകൾ ഓടിക്കൂടുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു.
മധ്യപ്രദേശ് കോൺഗ്രസിൽ കലഹം രൂക്ഷം; മന്ത്രിമാരെ കേൾക്കണമെന്ന് കമൽനാഥിനോട് സിന്ധ്യ
സ്ഫോടനത്തിൽ സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഒരു ഗുരുദ്വാരയും, കംപ്യൂട്ടർ സെന്ററും അടക്കമുളള കെട്ടിടങ്ങൾ ഭാഗികമായി തകർന്നു. കെട്ടിടത്തിന് സമീപം നിർത്തിയിട്ടിരുന്ന കാറുകളും കത്തി നശിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെയും സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നത്. ഗുരുനാനാക് ദേവ്ജിയുടെ 550ാം ജന്മവാർഷിക ആഘോഷങ്ങൾക്കായി നഗരം ഒരുങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
2017ൽ ഇതേ ഫാക്ടറിയിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. ഫാക്ടറി അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിന് നിരവധി പരാതികൾ നൽകിയിരുന്നതാണ് പ്രദേശവാസികൾ പറയുന്നു. സംഭവത്തിൽ അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഉത്തരവിട്ടിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ 2 ലക്ഷം രൂപ അടിയന്തിര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവർക്ക് 50,000 രൂപയുടെ ധനസഹായവും നൽകും.