ആല്‍വാറിൽ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ദലിത് യുവാവിന്റെ അന്ധനായ പിതാവ് ആത്മഹത്യ ചെയ്തു
ദില്ലി: രാജസ്ഥാനിലെ അല്‍വാര്‍ നഗരത്തില്‍ കഴിഞ്ഞ മാസം ജനക്കൂട്ടം മര്‍ദ്ദിച്ച് കൊന്ന ദലിത് യുവാവിന്റെ പിതാവ് ആത്മഹത്യ ചെയ്തു. മകന് നീതി ലഭിക്കാത്തതില്‍ നിരാശനായാണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മകന് ഹരീഷ് ജാതവിന്റെ മരണത്തില്‍ ''അന്വേഷണം അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന്'' പോലീസിനോട് അസ്വസ്ഥനായതിനാലാണ് വിഷം കഴിച്ച് രത്തിറാം ജാതവ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന് വെല്ലുവിളി... ഗജനാവ് കാലി, ആ സഖ്യം ഫണ്ടില്ലാതാക്കി!!
പോലീസ് പ്രതികളെ സംരക്ഷിക്കുന്നതായി തന്റെ അവസാന നിമിഷങ്ങളില്‍ പോലും രത്തിറാം ആരോപിച്ചു. ഇയാള്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചതായും സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും ആല്‍വാര്‍ പോലീസ് പറഞ്ഞു.
ജൂലൈ 16 ന് മോട്ടോര്‍ സൈക്കിള്‍ ഒരു സ്ത്രീയെ ഇടിച്ചതിനെ തുടര്‍ന്നാണ് 28കാരനായ ഹരീഷ് ജാതവിനെ അല്‍വാറില്‍ വെച്ച് ആള്‍ക്കൂട്ടം അടിച്ചു കൊന്നത്. ദില്ലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷം ഹരീഷ് മരണത്തിന് കീഴടങ്ങി. ഭിവണ്ടി-ചോപ്കാനി റോഡില്‍ വെച്ചാണ് അപകടം നടന്നതെന്ന് പോലീസ് പറഞ്ഞു. പ്രകോപിതരായ നാട്ടുകാര്‍ ഇയാളെ മര്‍ദ്ദിച്ച് അബോധാവസ്ഥയിലാക്കി. തുടര്‍ന്ന് രക്തസ്രാവമുണ്ടായ യുവാവിനെ ആദ്യം ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും പിന്നീട് ദില്ലിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്കും മാറ്റി.
അതേസമയം ആള്‍ക്കൂട്ട ആക്രമണ കൊലപാതകമാണെന്ന വസ്തുത പൊലീസ് നിഷേധിക്കുകയാണുണ്ടായത്. ഹരീഷിനെ കൊലപ്പെടുത്തിയത് ആള്ക്കൂട്ടമാണെന്നതിന് തെളിവുകളൊന്നുമില്ലെന്ന് ആല്‍വാര്‍ എസ്പി പാരിസ് ദേശ്മുഖ് പറഞ്ഞു. ''ഡോക്ടര്‍മാര്‍ വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കുന്നതുവരെ ഞങ്ങള്‍ക്ക് ഇതിനെ ആള്‍ക്കൂട്ട കൊലപാതകം എന്ന് വിളിക്കാനാവില്ല,'' ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
ഉമര്‍ ഷേര്‍ എന്നയാളും അയാളുടെ സഹായികളും ചേര്‍ന്നാണ് ഹരീഷിനെ മര്‍ദ്ദിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബം പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. അതേസമയം 28കാരനായ ട്രക്ക് ഡ്രൈവര്‍ മദ്യപിച്ച് വണ്ടിയോടിച്ച് തന്റെ ഭാര്യയെയും നാല് മക്കളെയും ഇടിച്ചുവെന്ന് കാണിച്ച് അപകടത്തില്‍പെട്ട സ്ത്രീയുടെ ഭര്‍ത്താവ് നല്കിയ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെഹ്ലു ഖാനെ കൊന്ന കുറ്റത്തിന് സംശയത്തിന്റെ ആനുകൂല്യത്തില്‍ ആറ് പ്രതികളും സ്വതന്ത്രരായി പുറത്തിറങ്ങിയതിന് രണ്ട് ദിവസത്തിന് ശേഷമാണ് നിരാശനായ പിതാവിന്റെ ആത്മഹത്യ.