ബ്ലൂവെയിലിന്‍റെ എട്ടാം ഘട്ടത്തിലെത്തി; അടുത്തത്..! ആത്മഹത്യ മുനമ്പില്‍ വിദ്യാർത്ഥിക്ക് സംഭവിച്ചത്...
കൊല്‍ക്കത്ത: ബ്ലൂവെയില്‍ കളിച്ച് ജീവനൊടുക്കാന്‍ തീരുമാനിച്ച വിദ്യാര്‍ത്ഥിയെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി സിഐഡി. ഗെയിം കളിക്കുന്ന വിദ്യാർത്ഥിയെ കുറിച്ച് സിഐഡി ഡിപ്പാർട്ട്മെന്‍റിന് വിവിരം ലഭിച്ചതിനെ തുടർന്നാണ് സിഐഡി സംഘം ഇയാളെ രക്ഷിച്ചത്. കൊലയാളി ഓണ്‍ലൈന്‍ ഗെയിമായ ബ്ലൂവെയിലിന്‍റെ എട്ട് ഘട്ടങ്ങള്‍ പൂർത്തിയാക്കിയ വിദ്യാർത്ഥിയെയാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് രക്ഷിച്ചത്.
സിഐഡി സംഘം ഇയാളെ കൗണ്‍സിലിങ് ചെയ്ത് ജീവനൊടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു. ഗെയിം തുടർന്ന് കളിക്കുന്നതിന്‍റെ അപകടം വിദ്യാർത്ഥിയെ ബോധ്യപ്പെടുത്തിയതോടെ ഇയാള്‍ അവസാനിപ്പിച്ച് പിന്മാറാന്‍ തയ്യാറാവുകയായിരുന്നു. പൊതുജനങ്ങള്‍ക്കും വിദ്യാർത്ഥികള്‍ക്കും ബ്ലൂവെയിലിനെതിരെ ബോധവല്‍ക്കരണം നടത്തുന്നതില്‍ കൊല്‍ക്കത്ത പോലീസിന്‍റെ സിഐഡി വിഭാഗം പരിപാടികള്‍ തുടങ്ങി.
ഫേസ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളിലൂടെയാണ് ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്നത്. ബ്ലൂവെയിലിനെതിരായ വീഡിയോ പ്രചരണമാണ് നടത്തുന്നത്. നവമാധ്യമങ്ങലിലൂടെ കൊല്‍ക്കത്ത പോലീസിന്‍റെ സിഐഡി വിഭാഗം തയ്യാറാക്കിയ വീഡിയോ പ്രചരിപ്പിക്കും. എ സൈലന്‍ന്‍റ് സി, എ സീ ഓഫ് വേയില്‍, വേക്ക് അപ്പ് അറ്റ് 4.20 എന്നീ പേരുകളിലും കൊലയാളി ഗെയിം പ്രചരിക്കുന്നുണ്ട്.