ബ്ലൂവെയ്ല്‍: രക്ഷിതാക്കള്‍ക്ക് പോലീസിന്‍റെ ഉപദേശം, മക്കളെ ഗെയിമില്‍ നിന്ന് രക്ഷിക്കാനുള്ള വഴികള്‍!
ഗോവ ക്രൈം ബ്രാഞ്ചാണ് ബ്ലൂ വെയ്ല്‍ ചാലഞ്ചിനെ പ്രതിരോധിക്കുന്നതിനായി മാര്‍ഗ്ഗങ്ങള്‍ നിര്‍ദേശിച്ചിട്ടുള്ളത്
പനാജി: രാജ്യത്ത് കൂടുതല്‍ ബ്ലൂവെയ്ല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതോടെ രക്ഷിതാക്കള്‍ക്ക് ഉപദേശവുമായി ഗോവ പോലീസ്. ഗോവ ക്രൈം ബ്രാഞ്ചാണ് ബ്ലൂ വെയ്ല്‍ ചാലഞ്ചിനെ പ്രതിരോധിക്കുന്നതിനായി രക്ഷിതാക്കള്‍ക്ക് ഉപദേശം നല്‍കിയിട്ടുള്ളത്. ഓരോ ഘട്ടത്തിലും ഉദ്വേഗജനകമായ നീക്കങ്ങള്‍ നടത്തുന്നതിന് ഗെയിം അഡ്മിനിസ്ട്രേറ്റര്‍ 50 ാമത്തെ സ്റ്റേജ് വരെ എത്തിയ്ക്കുകയും മരണത്തിലേയ്ക്ക് എത്തിയ്ക്കുകയും ചെയ്യുന്നതാണ് ഗെയിമിന്‍റെ രീതി.
ബ്ലൂവെയില്‍ ഗെയിമിന്‍റെ അവസാനത്തെ സ്റ്റേജ് വരെ കളിച്ച് ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചതോടെയാണ് ഓണ്‍ലൈന്‍ കൊലയാളി ഗെയിമായ ബ്ലൂവെയില്‍ ചാലഞ്ചിന്‍റെ വ്യാപനം തടയുന്നതിനുള്ള കേന്ദ്ര നീക്കം. ഓരോ പ്ലാറ്റ്ഫോമില്‍ നിന്നും ബ്ലൂവെയില്‍ ഗെയിമിന്‍റെ ലിങ്കുകള്‍ നീക്കം ചെയ്തുവെന്ന് ഉറപ്പുവരുത്താണ് ടെക് ഭീമന്‍ ഗൂഗിളുള്‍പ്പെടെ കമ്പനികള്‍ക്ക് ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം നല്‍കിയിട്ടുള്ള നിര്‍ദേശം. കത്തിലാണ് ഇന്‍ര്‍നെറ്റ് ഭീമമന്മാര്‍ക്ക് സര്‍ക്കാര്‍ ഈ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഐടി- നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിന്‍റെ നിര്‍ദേശപ്രകാരമാണ് കത്തയച്ചിട്ടുള്ളത്.
പാരെന്‍റര്‍ കണ്‍ട്രോള്‍ സോഫ്റ്റ് വെയര്‍
കുട്ടികളുള്ള വീടുകളില്‍ കമ്പ്യൂട്ടറുകളിലും സ്മാര്‍ട്ട് ഫോണുകളിലും പാരെന്‍റെല്‍ കണ്‍ട്രോള്‍ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാണ് ഗോവ ക്രൈം ബ്രാഞ്ച് നല്‍കുന്ന ആദ്യത്തെ നിര്‍ദേശം. ഇത് വഴി കുട്ടികള്‍ ഉപയോഗിക്കുന്ന ആപ്പിന്‍റെ ഉപയോഗം പരിമിതപ്പെടുത്താനും പോലീസ് നിര്‍ദേശിക്കുന്നു. സെര്‍ച്ച് ഹിസ്റ്ററി കൃത്യമായി പരിശോധിക്കുക എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് പോലീസ് നല്‍കുന്നത്.
ഫോണ്‍ നിരന്തരം പരിശോധിക്കുക
കുട്ടികള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട്ഫോണിലെ ടെക്സ്റ്റ് മെസേജുകള്‍, കോള്‍ ലോഗ്, സെര്‍ച്ച് ഹിസ്റ്ററി, ഫേസ്ബുക്ക്, സ്നാപ്ചാറ്റ്, വാട്സ്ആപ്പ് എന്നിവ പരിശോധിക്കുക. അപകടമരമായ പ്രവൃത്തികളെ പിന്തുണയ്ക്കുന്നുവെന്ന് കരുതുന്ന വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുക, ആപ്പുകളുടെ ഉപയോഗം നിയന്ത്രിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ക്രൈം ബ്രാഞ്ച് രക്ഷിതാക്കള്‍ക്ക് നല്‍കുന്നത്.
കുട്ടികളുടെ സ്വഭാവത്തില്‍ മാറ്റം
ബ്ലൂ വെയ്ല്‍ ഗെയിമില്‍ പ്രവേശിച്ചാല്‍ കുട്ടികളില്‍ മാനസിക സമ്മര്‍ദ്ദം ആത്മഹത്യാ പ്രവണ തുടങ്ങിയ മാറ്റങ്ങള്‍ കുട്ടികളില്‍ പ്രകടമാകും. അതിനാല്‍ കുട്ടികളിലെ ഇത്തരം സ്വഭാവ വ്യതിയാനങ്ങള്‍ രക്ഷിതാക്കള്‍ കൃത്യമായി നിരീക്ഷിക്കണമെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു.
സ്വയം നശിക്കാനും ആപ്പ്
ഫിലിപ്പ് ബുഡെയ്ക്കിനാണ് കുട്ടികളെ സ്വയം നശിക്കാന്‍ പ്രേരിപ്പിക്കുന്നതിനായി ബ്ലൂ വെയ് ല്‍ ഗെയിം വികസിപ്പിച്ചെടുത്തിട്ടുള്ളത്. ലോകത്ത് 100 ഓളം യുവാക്കളെ ബ്ലൂ വെയ്ല്‍ മരണത്തിലേയ്ക്ക് തള്ളിവിട്ടിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.
ഇതും ലക്ഷണങ്ങളാണ്
കുടുബത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ഉള്‍വലിയുന്ന പ്രവണതകള്‍, സന്തോഷമില്ലാത്ത പ്രകൃതം, കടുത്ത ദുഃഖം, ദിവസേനെയുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുക, ചെയ്യുന്ന ഒരു കാര്യങ്ങളിലും താല്‍പ്പര്യവും ശ്രദ്ധയും ഇല്ലാതാവുക, ഭക്ഷണം കഴിക്കുന്നതിനും ഉറങ്ങുന്നതിനും പ്രശ്നങ്ങള്‍ നേരിടുക, തുടങ്ങിയ ലക്ഷണങ്ങളാണ് ബ്ലൂ വെയ്ല്‍ ഗെയിം കളിയ്ക്കുന്ന കുട്ടികളുടെ സ്വഭാവത്തില്‍ പ്രകടമാകുക.
ഗെയിമിനെക്കുറിച്ച് കുട്ടികളോട് സംസാരിക്കുക
ബ്ലൂവെയ്ല്‍ ഗെയിമിനെക്കുറിച്ച് കുട്ടികള്‍ക്ക് സ്കൂളില്‍ നിന്ന് വിവരം ലഭിച്ചിരിക്കാനുള്ള സാധ്യത കൂടുതലാണ് അതിനാല്‍ കുട്ടികള്‍ക്ക് ഗെയിമിനെക്കുറിച്ചും ഗെയിമിന്‍റെ അപകടത്തെക്കുറിച്ചും അവബോധം നല്‍കുക. രക്ഷിതാക്കള്‍ക്കും അധ്യാപര്‍ക്കും അതേ സമയം തന്നെ ഗെയിമിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്തേണ്ടതും അനിവാര്യമാണ്.
വിലക്ക് അനിവാര്യം !!
ബ്ലൂ വെയ്ല്‍ കൊലയാളിയാവുന്നതോടെ ഓണ്‍ലൈന്‍ ഗെയിം നിരോധിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വിലക്കേര്‍പ്പെടുത്തിയതുകൊണ്ട് ഫലമില്ലെന്നാണ് ടെക് വിദഗ്ദര്‍ വ്യക്തമാക്കുന്നത്.
ടെക് ഭീമന്മാര്‍ക്ക് നിര്‍ദേശം
ബ്ലൂവെയില്‍ രാജ്യത്ത് ദുരന്തം വിതച്ചുകൊണ്ടിരിക്കെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ്, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, യാഹൂ എന്നിവയ്ക്കാണ് ബ്ലൂ വെയില്‍ ലിങ്കുകള്‍ ഉടന്‍ നീക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഓരോ പ്ലാറ്റ്ഫോമില്‍ നിന്നും ബ്ലൂവെയില്‍ ഗെയിമിന്‍റെ ലിങ്കുകള്‍ നീക്കം ചെയ്തുവെന്ന് ഉറപ്പുവരുത്താണ് ടെക് ഭീമന്‍ ഗൂഗിളുള്‍പ്പെടെ കമ്പനികള്‍ക്ക് ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം നല്‍കിയിട്ടുള്ള നിര്‍ദേശം. കത്തിലാണ് ഇന്‍ര്‍നെറ്റ് ഭീമമന്മാര്‍ക്ക് സര്‍ക്കാര്‍ ഈ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഐടി- നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിന്‍റെ നിര്‍ദേശപ്രകാരമാണ് കത്തയച്ചിട്ടുള്ളത്.
അമ്പതാം ദിനം മരണം !!
ബ്ലൂവെയില്‍ ഗെയിമിന്‍റെ അവസാത്തെ സ്റ്റേജായ 50ല്‍ ഗെയിം കളിക്കുന്ന കുട്ടികള്‍ ഗെയിം മാസ്റ്ററുടെ നിര്‍ദേശമനുസരിച്ച് ആത്മഹത്യ ചെയ്യുന്നത്. ചാലഞ്ച് അവസാനിപ്പിച്ചതിന് ശേഷമുള്ള ഫോട്ടോകളും ഗെയിം മാസ്റ്റര്‍ കളിയ്ക്കുന്നവരില്‍ നിന്ന് ആവശ്യപ്പെടും. ചാലഞ്ച് പൂര്‍ത്തിയാക്കാന്‍ ഗെയിം മാസ്റ്ററുടെ സ്വാധീനത്തിലകപ്പെടുന്നവരാണ് പലമാര്‍ഗ്ഗത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്.
സോഷ്യല്‍ മീഡിയയിലെ ചതിക്കുഴി
ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയാണ് ഓണ്‍ലൈന്‍ ഗെയിം കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമിടയില്‍ പ്രചരിക്കുന്നത്. അതിനാല്‍ കുട്ടികള്‍ക്കിടയിലേയ്ക്കുള്ള ഗെയിം ലിങ്കിന്‍റെ വ്യാപനം തടയുകയാണ് അനിവാര്യമായ രീതിയെന്നാണ് മന്ത്രാലയത്തിന്‍റെ നിരീക്ഷണം. ഗെയിമിനെ പിന്തുണയ്ക്കുന്നവരെക്കുറിച്ച് എന്‍ഫോഴ്സ്മെന്‍റ് ഏജന്‍സികള്‍ക്ക് വിവരം നല്‍കണമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം.
ബ്ലൂ വെയില്‍ പടരുന്നു
റഷ്യയിൽ വേരുറപ്പിച്ച ബ്ലൂ രാജ്യത്ത് ഭീതി പടര്‍ത്തുന്നു. ഗെയിമിന്റെ തീവ്രത മനസിലാക്കാതെയാണ് കുട്ടികൾ ഇതിൽ അകപ്പെട്ടു പോകുന്നത്. എന്നാൽ ഇടയ്ക്കു വച്ച് അവസനിപ്പിച്ചു പോകാനോ പിന്‍വലിയാനോ സാധിക്കില്ല എന്നതാണ് പലരേയും ഗെയിമിന്‍റെ വരുതിയിലാക്കുന്നതിന് ഇടയാക്കുന്നത്. തങ്ങളുടെ ഫോണിലുളള വിവരങ്ങൾ ചോർത്തി ഭീക്ഷണിപ്പെടുത്തുകയാണ് ഇവരുടെ രീതി.അവസാനം ഗെയിം മാസ്റ്ററുടെ ഭീക്ഷണിയിൽ തുടർന്ന് കളിച്ചുകൊണ്ടിരിക്കുന്നവര്‍ ആത്മഹത്യ ചെയ്യുന്നതാണ് ഗെയിമിന്‍റെ രീതി. അവസാനത്തെ സ്റ്റേജിലാണ് ഗെയിം കൊലയാളിയാവുന്നത്. സൈലന്റ് ഹൗസ്, സീ ഓഫ് വെയ്ല്‍സ് എന്നീ പേരുകളിലും ഈ ഗെയിം അറിയപ്പെടുന്നുണ്ട്. ഫേസ് ബുക്ക് വാട്ട്സാപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴി കേരളത്തിലും ഇതിനെതിരെ ക്യാമ്പയിന്‍ തുടങ്ങിക്കഴിഞ്ഞു.
സോഷ്യല്‍ മീഡിയ കണ്ണു തുറപ്പിച്ചു
കൗമാരക്കാരെ ലക്ഷ്യം വെച്ചുള്ള ഗെയിമിന് അകപ്പെട്ടുപോകുന്നവരില്‍ അധികവും 10 നും 20 വയസിനും ഇടയിലുള്ളവരാണ്. 2013 ൽ റഷ്യയിൽ 20 വയസുകാരനാണ് ആദ്യമായി ബ്ലൂവെയിലിന് അടിമപ്പെട്ടത്. പിന്നീട് 2015-16 ൽ ഈ ഗെയിം 130 പേരുടെ ജീവനെടുത്തു. റഷ്യയിൽ തന്നെയുള്ള രണ്ടു പെൺകുട്ടികൾ ആത്മഹത്യ വിവരം സോഷ്യൽ മീഡിയയിൽ അപ് ലോഡ് ചെയ്യപ്പോഴാണ് മരണക്കളിയുടെ തീവ്രത ലോകം മനസിലാക്കിയത്.
കളിയ്ക്കാന്‍ സമയക്രമം നിര്‍ദേശങ്ങളും !!
ചോര വീഴ്ത്തിയുള്ള ഘട്ടങ്ങൾ ആദ്യ ഘട്ടംമുതല്‍ തന്നെ വിചിത്രമായ ഘട്ടങ്ങളാണ് ബ്ലൂവെയിലിലുള്ളത്. രാത്രിയിലും പുലർച്ചയുമാണ് ബ്ലൂ വെയില്‍ ഗെയിം കളിക്കേണ്ടത് എന്നതാണ് മറ്റൊരു പ്രത്യേകത. ആദ്യം ഘട്ടത്തിൽ തന്നെ ചോര പൊട്ടിച്ച് കൈകളിൽ ടാറ്റു വരക്കും. പ്രേത സിനിമകൾ ഒറ്റക്കിരുന്നു കാണുന്നതിന്റെ വീഡിയോകൾ അയച്ചു കൊടുക്കണമെന്നുള്ളതാണ് മറ്റൊരു വിചിത്രമായ ഘട്ടം. ഗെയിമിന്‍റെ 15ാമത്തെ ഘട്ടത്തിലെത്തുമ്പോള്‍ത്തന്നെ തന്നെ കളിക്കുന്നയാൾ ഗെയിമിന്റെ അടിമയാകും. പിന്നീടുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് ഗെയിം മാസ്റ്ററായിരിക്കും. ഇതിനകം തന്നെ ഗെയിം മാസ്റ്ററുടെ ആജ്ഞകള്‍ മാത്രം അനുസരിച്ചു പ്രവർത്തിക്കുന്ന ഒരു പാവയെ പോലെയായി കളിക്കുന്നവർ മാറിക്കഴിഞ്ഞിരിക്കും. 27ാം ദിവസം കൈയിൽ മൂർച്ചയേറിയ ആയുധം ഉപയോഗിച്ചു നീലത്തിമിംഗലത്തിൻറെ ചിത്രം വരച്ച് സൈറ്റിൽ അപ് ലോഡ് ചെയ്യണം . 50 ദിവസമാകുമ്പോഴേക്കും ഗെയിം കളിക്കുന്നയാൾ ആത്മഹത്യ ചെയ്യുമെന്നതാണ് ഗെയിമിന്‍റെ രീതി.
ഇന്‍സ്റ്റാള്‍ ചെയ്താല്‍ പെട്ടു
ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ സാധിത്തില്ല എന്നതാണ് റഷ്യയില്‍ പിറവിയെടുത്ത ഗെയിമിന്‍റെ മറ്റൊരു പ്രത്യേകത. സ്മാര്‍ട്ട്ഫോണുകളും സാങ്കേതിക വിദ്യയും ഹരമായിക്കഴിഞ്ഞ കൗമാരപ്രായക്കാരാണ് ഉടമ ആരെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത ഗെയിമിന്‍റെ ഇരകള്‍.
നടപടി എങ്ങനെ !!
ഇന്ത്യയില്‍ ബ്ലൂവെയ്ല്‍ ഗെയിമുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ മരണമടഞ്ഞതോടെ നടപടി ആവശ്യപ്പെട്ട് രാജ്യസഭ. കളിക്കുന്നവരെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ബ്ലൂവെയ്ല്‍ ഗെയിം വിഷയം ഗൗരവമായെടുക്കണമെന്നും ഇന്‍റര്‍നെറ്റിലെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നുമാണ് രാജ്യസഭ വ്യാഴാഴ്ച ആവശ്യപ്പെട്ടത്. പാര്‍ലമെന്‍റിന്‍റെ ചോദ്യോത്തര വേളയില്‍ ബിജെപിയുടെ അമര്‍ ശങ്കര്‍ സാബിളാണ് പ്രശ്നം ഉന്നയിച്ചത്.
അന്ധേരി സംഭവം ശ്രദ്ധയില്‍
മുംബൈയിലെ അന്ധേരി സ്വദേശിയായ മന്‍പ്രീത് കൗര്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നാലെയാണ് സാബിള്‍ പ്രശ്നം സഭയില്‍ ഉന്നയിച്ചത്. ലോകമെമ്പാടും കുട്ടികൾക്കിടയിൽ പ്രചരിക്കുന്ന ബ്ലൂവെയ്ൽ ഇന്ത്യയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്. അമേരിക്ക, റഷ്യ, ഇംഗ്ലണ്ട്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലായി ഇതിനകം തന്നെ 130 ആത്മഹത്യകളാണ് ബ്ലൂവെയ് ലുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളത്.
കേരളത്തിലും സ്വാധീനം
കേരളത്തില്‍ ഇതിനകം തന്നെ 2000 പേര്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. വിദ്യാര്‍ത്ഥികളും യുവാക്കളും ഉള്‍പ്പെടെയുള്ളവരാണ് ഗെയിമിന്‍റെ സ്വാധീനവലയത്തില്‍പ്പെടുന്നത്. ഓണ്‍ലൈന്‍ സൈറ്റുകളില്‍ പരസ്യം നല്‍കുന്ന ഏജന്‍സികളാണ് സംഭവം പോലീസിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്.