പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്യുന്നതിനെക്കുറിച്ച് ചാറ്റ്, ബോയ്സ് ലോക്ക്റൂം അഡ്മിൻ അറസ്റ്റിൽ!
ദില്ലി: ബോയ്സ് ലോക്ക്റൂം ഗ്രൂപ്പിന്റെ അഡ്മിന് ആയ പന്ത്രണ്ടാം ക്ലാസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ക്ലാസിലെ സഹപാഠികളായ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നതടക്കമുളള അശ്ലീല ചാറ്റുകള്‍ പുറത്തായതിന് പിന്നാലെയാണ് ഇന്‍സ്റ്റഗ്രാമിലെ ചാറ്റ് ഗ്രൂപ്പായ ബോയ്സ് ലോക്ക് റൂമിന്റെ അഡ്മിന് അറസ്റ്റിലായിരിക്കുന്നത്.
പതിനെട്ട് വയസ്സ് പ്രായമുളള പന്ത്രണ്ടാം ക്ലാസുകാരനാണ് ഇന്‍സ്റ്റഗ്രാമില്‍ ആണ്‍കുട്ടികളുടെ ഗ്രൂപ്പ് തുടങ്ങിയത്. നോയ്ഡയിലെ സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് ഇയാള്‍. ദില്ലിയിലെ പ്രമുഖ സ്കൂളുകളിലെ നൂറോളം ആണ്‍കുട്ടികളാണ് ഈ ഗ്രൂപ്പിലെ അംഗങ്ങള്‍. ഈ ഗ്രൂപ്പിലെ ചില സ്ക്രീന്‍ ഷോട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തായിരുന്നു.
സ്കൂള്‍ വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ നഗ്നമാക്കി മോര്‍ഫ് ചെയ്തതിന് ശേഷം അതിനെ കുറിച്ച് അശ്ലീല കമന്റുകള്‍ പറയുകയാണ് ഈ ഗ്രൂപ്പില്‍ ചെയ്യാറുളളത്. 17 മുതല്‍ 18 വയസ്സ് വരെ മാത്രം പ്രായമുളള ആണ്‍കുട്ടികളാണ് ഈ ഗ്രൂപ്പിലെ അംഗങ്ങള്‍. പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്യുന്നതിനുളള ആഹ്വാനമടക്കം ഇവര്‍ ഗ്രൂപ്പില്‍ നടത്തുന്നുണ്ട്.
സ്കൂള്‍ വിദ്യാര്‍ത്ഥിയായ ഒരു പെണ്‍കുട്ടിയാണ് ഈ ചാറ്റ് സ്ക്രീന്‍ ഷോട്ടുകള്‍ പുറത്ത് വിട്ടത്. തുടര്‍ന്ന് നിരവധി പേര് ഇവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലും പുറത്തും രംഗത്ത് വന്നു. ഗ്രൂപ്പ് അംഗങ്ങള്‍ക്കെതിരെ നിയമപരമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് അഡ്മിനായ പ്ലസ് ടു വിദ്യാര്‍ത്ഥി അറസ്റ്റിലായിരിക്കുന്നത്. ഗ്രൂപ്പിലെ 27 അംഗങ്ങളെ ഇതിനകം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ദില്ലിയിലെ പ്രമുഖ സ്കൂളുകളിലെ പതിനഞ്ചില്‍ അധികം വിദ്യാര്‍ത്ഥികളെ ഈ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്തു. ചിലരുടെ ഫോണുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 13 വയസ്സില്‍ താഴെ പ്രായമുളള ആണ്‍കുട്ടികള്‍ വരെ പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്യുന്ന ചാറ്റില്‍ പങ്കെടുത്തിട്ടുണ്ട് എന്നത് നടുക്കുന്ന വിവരമാണ്. തങ്ങള്‍ക്ക് ഗ്രൂപ്പിനെ കുറിച്ച് ഒന്നും അറിയില്ലെന്നും മറ്റ് ചിലരാണ് ഗ്രൂപ്പില്‍ ചേര്‍ത്തത് എന്നുമാണ് വിദ്യാര്‍ത്ഥികളില്‍ ചിലര്‍ പോലീസിനോട് പറഞ്ഞിട്ടുളളത്.