''രംഗീല'' ഊർമിളയും കോൺഗ്രസിലേക്ക്, മുംബൈ നോർത്ത് പിടിക്കാൻ കോൺഗ്രസിന്റെ തുറുപ്പ് ചീട്ട്?
മുംബൈ: ജനപ്രിയ നേതാക്കൾക്കൊപ്പം സെലിബ്രിറ്റികളെയും തിരഞ്ഞെടുപ്പ് ഗോദയിലിറക്കി മുൻതൂക്കം നേടാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ പാർട്ടികൾ. 2014ൽ ഈ തന്ത്രം ബിജെപി വിജയകരമായി പരീക്ഷിക്കുകയും ചെയ്തിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കെ സിനിമാ-ക്രിക്കറ്റ് മേഖലയിൽ നിന്നുള്ള നിരവധി പ്രമുഖർ ഇതിനോടകം തന്നെ തങ്ങളുടെ രാഷ്ട്രീയ ചായ് വ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടി ജയപ്രദ ബിജെപിയിൽ ചേർന്നിരുന്നു.
പ്രളയത്തിന്റ കാരണക്കാരൻ ആ ബ്ലാക്ക് മണി; എം എം മണിയെ അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ്
ജയ പ്രദയുടെ ബിജെപി പ്രവേശനത്തിന് പിന്നാലെ മറ്റൊരു ബോളിവുഡ് സൂപ്പർ നായിക കോൺഗ്രസിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. നടി ഊർമിള മതോണ്ട്കറാണ് ഏറ്റവും ഒടുവിലായി കോൺഗ്രസിലെത്തിയ താരം. രാംഗീലയുടെ ഇന്ത്യൻ സിനിമയിലെ മാദകറാണിയായി മാറിയ താരമാണ് ഊർമിള.
മത്സരിക്കും
ഊർമിള മുംബൈ നോർത്ത് മണ്ഡലത്തിലെ സ്ഥാനാർത്ഥിയാകുമെന്നാണ് റിപ്പോർട്ടുകൾ. ഊർമിളയുടെ പേര് സജീവമായി പരിഗണിക്കുന്നുണ്ടെന്നും മുംബൈ നോർത്തിൽ അവർ തന്നെ സ്ഥാനാർത്ഥിയാകാനാണ് സാധ്യതയെന്നുമാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.
ശക്തനായ എതിരാളി
മുതിർന്ന നേതാവ് ഗോപാൽ ഷെട്ടിയാണ് മുംബൈ നോർത്തിലെ ബിജെപി സ്ഥാനാർത്ഥി. മണ്ഡലത്തിലെ സിറ്റിംഗ് എംപി കൂടിയാണ് അദ്ദേഹം. ഗോപാൽ ഷെട്ടിക്കെതിരെ നിർത്താൻ ശക്തനായ സ്ഥാനാർത്ഥിയെ തേടിയുള്ള കോൺഗ്രസിന്റെ അന്വേഷണമാണ് ഊർമിളയിലെത്തി നിന്നത്. ബിജെപിയുടെ ശക്തി കേന്ദ്രങ്ങളിലൊന്നാണ് മുംബൈ നോർത്ത് മണ്ഡലം.
താരങ്ങൾ വാണ മണ്ഡലം
2004ൽ ബോളിവുഡ് താരം ഗോവിന്ദയിലൂടെ കോൺഗ്രസ് മുംബൈ നോർത്ത് മണ്ഡലം പിടിച്ചെടുത്തിട്ടുണ്ട്. നിലവിലെ ഉത്തർപ്രദേശ് ഗവർണർ റാം നായികായിരുന്നു അന്ന് ബിജെപി സ്ഥാനാർത്ഥി. 2009ലും റാം നായിക് മത്സരരംഗത്തിറങ്ങിയെങ്കിലും സജ്ഞയ് നിരുപമിലൂടെ കോൺഗ്രസ് മണ്ഡലം നിലനിർത്തി.
കൈവിട്ടു
2014ൽ മുംബൈ നോർത്ത് മണ്ഡലത്തിൽ കോൺഗ്രസിന് വൻ തിരിച്ചടി നേരിടേണ്ടി വരികയായിരുന്നു. ഗോപാൽ ഷെട്ടിയെ ആയിരുന്നു ബിജെപി കളത്തിലിറക്കിയത്. സജ്ഞയ് നിരുപമിനെ തന്നെ രണ്ടാം വട്ടവും ഇറക്കി കോൺഗ്രസ് ഭാഗ്യം പരീക്ഷിച്ചെങ്കിലും രാജ്യമൊട്ടാകെ നിലനിന്നിരുന്ന മോദി തരംഗത്തിൽ മുംബൈ നോർത്തും കോൺഗ്രസിന് നഷ്ടമായി.
ജനപ്രിയ താരം
വലിയ ആരാധക നിരയും ജനപിന്തുണയുമുള്ള താരമാണ് ഊർമിള മതോണ്ട്കർ. ഏഴാം വയസിൽ മറാത്തി സിനിമകളിലൂടെ ബാലതാരമായാണ് ഊർമിള സിനിമയിലെത്തുന്നത്. 45കാരിയായ ഊർമിള അടുത്തിടെ കശ്മീർ സ്വദേശിയായ മിർ മൊഹ്സീനെ വിവാഹം കഴിച്ചിരുന്നു.
സൗത്ത് ഇന്ത്യയിലും പ്രിയങ്കരി
കമൽഹാസൻ നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രം ഇന്ത്യൻ അടക്കം നിരവധി തെന്നിന്ത്യൻ ചിത്രങ്ങളിലും ഊർമിള വേഷമിട്ടിട്ടുണ്ട്. നരസിംഹ, ചമത്കർ, ജുഡാ, സത്യ, ഭൂട്ട് തുടങ്ങി രംഗീല തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ബോളിവുഡിന്റെ താരറാണിയായി ഊർമിളയും മാറുകയായിരുന്നു.
രംഗീലയിലെ മാദകറാണി
രംഗീല എന്ന രാംഗോപാൽ വർമ ചിത്രത്തിലൂടെയാണ് ഇന്ത്യൻ യുവത്വത്തിന്റെ മനസിൽ ഊർമിള ചേക്കേറുന്നത്. ബോളിവുഡിന്റെ മാദക റാണിയെന്നാണ് ഊർമിളയെ ചലച്ചിത്ര പ്രേമികൾ പിന്നീട് വിശേഷിപ്പിച്ചത്. ഊർമിളയെന്ന നായികയുടെ സൗന്ദര്യം പകർത്തുക എന്ന ഒറ്റ ഉദ്ദേശത്തോടുകൂടിയാണ് താൻ രാംഗീല എന്ന ചിത്രമെടുത്തതെന്ന് അടുത്തിടെ സംവിധായകൻ രാം ഗോപാൽ വർമ വെളിപ്പെടുത്തിയിരുന്നു.
വിവാഹ വിവാദം
രംഗീലയ്ക്ക് ശേഷം രാഗോപാൽ വർമയുമായി ഏറെക്കാലം ഊർമിള അടുപ്പം പുലർത്തിയിരുന്നു. പിന്നീട് 42ാം വയസിലായിരുന്നു ഊർമിള വിവാഹിതയാകുന്നത്. മിർ മൊഹ്സീൻ അക്തറാണ് ഊർമിളയുടെ ഭർത്താവ്. ഊർമിളയെക്കാൾ 10 വയസ് കുറവാണ് ഭർത്താവിന്. കശ്മീരിൽ മോഡലും ബിസിനസുകാരനുമാണ് മിർ മൊഹ്സീൻ. ഭർത്താവിന്റെ പ്രായത്തിന്റെ പേരിൽ ഉയർന്ന വിമർശനങ്ങൾക്ക് ചുട്ട മറുപടി നൽകിയിരുന്നു താരം,
ഒരേയൊരു മണ്ഡലം
മുംബൈ നോർത്ത്-സെൻട്രൽ മണ്ഡലത്തെ കൂടാതെ സിനിമാ താരങ്ങളെ വിജയിപ്പിച്ച ചരത്രമുള്ള വാണിജ്യ തലസ്ഥാനത്തെ ഒരേയൊരു മണ്ഡലമാണ് മുംബൈ നോർത്ത്. മുംബൈ നോർത്ത്-സെൻട്രലിൽ നിന്നും അഞ്ച് തവണ എംപിയായ ആളാണ് നടനും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന സുനിൽ ദത്ത്. പിന്നീട് മകൾ പ്രിയാ ദത്തിന് ബാറ്റൺ കൈമാറുകയായിരുന്നു.