സുപ്രീം കോടതി വിധിക്ക് കൈയ്യടിച്ച് ബോളിവുഡ്.... സ്വവര്‍ഗാനുരാഗികള്‍ക്ക് ഇനി ആരെയും ഭയക്കേണ്ട
മുംബൈ: സ്വവര്‍ഗ രതി നിയമവിധേയമാക്കി കൊണ്ട് സുപ്രീം കോടതി ചരിത്രപരമായ വിധി പുറപ്പെടുവിച്ച് കഴിഞ്ഞു. സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐപിസി 377ാം വകുപ്പ് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ഹര്‍ജി പരിഗണിച്ച് കോടതി പറഞ്ഞു. മരിക്കുന്നത് വരെയും ഭയപ്പാടില്ലാതെ ജീവിക്കാനുള്ള അവകാശം എല്ലാവര്ക്കും വേണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധിയില്‍ പറഞ്ഞു. അതേസമയം സുപ്രീം കോടതി വിധിയെ വാനോളം പ്രശംസിച്ച് ബോളിവുഡ് സിനിമാ ലോകം രംഗത്തെത്തിയിട്ടുണ്ട്.
ഇനി അവര്‍ക്ക് ആരെയും പേടിക്കാതെ ജീവിക്കാമെന്ന് ബോളിവുഡ് ഒന്നടങ്കം പറയുന്നു. സോനം കപൂറും അഭിഷേക് ബച്ചനും കരണ്‍ ജോഹറുമടക്കമുള്ളവര് വാനോളം പുകഴ്ത്തിയിട്ടുണ്ട്. എന്നാല്‍ എന്ത് നല്ല കാര്യം നടക്കുമ്പോള്‍ അവിടെ പ്രശ്നങ്ങള്‍ ഉണ്ടാക്കാനായി നടക്കുന്ന കമാല്‍ ആര് ഖാന് എന്ന കെആര്‍കെയ്ക്ക് ഇതിനോട് പ്രതികരിച്ചത് മനുഷ്യത്വപരമായിട്ടല്ല. പതിവു പോലെ വിവാദ പ്രസ്താവനയും ഇയാള്‍ നടത്തിയിട്ടുണ്ട്.
കരണ്‍ ജോഹര്‍
ചരിത്രപരമായ വിധി. ഇന്ന് എനിക്ക് അഭിമാനം തോന്നുന്നു. സ്വവര്‍ഗ രതി കുറ്റകരമല്ലാതാക്കുകയും സെക്ഷന്‍ 377 ഒഴിവാക്കുകയും ചെയ്ത സുപ്രീം കോടതി വിധി മാനവികതയ്ക്കും തുല്യാവകാശങ്ങള്‍ക്കും മുതല്‍ക്കൂട്ടാണ്. ഈ രാജ്യത്തിന് അതിന്റെ ജീവശ്വാസം തിരിച്ചുകിട്ടിയിരിക്കുകയാണെന്ന് ബോളിവുഡിലെ പ്രമുഖ സംവിധായകനും നിര്‍മാതാവുമായി കരണ്‍ ജോഹര്‍ ട്വീറ്റ് ചെയ്തു.
അഭിഷേകും സോനവും
അഭിഷേക് ബച്ചന് മഴവില്‍ കൊടിയുടെ ചിത്രമാണ് ട്വീറ്റ് ചെയ്തത്. അതേസമയം എല്‍ജിബിടിക്യു വിഭാഗത്തിന് നീതി ലഭിച്ചതില്‍ ആനന്ദ കണ്ണീര് പൊഴിക്കുകയാണ്. ഒരു ദിവസം ഈ വിഭാഗത്തിന് മാറ്റിനിര്ത്തേണ്ടവരല്ലാത്തവരോ പ്രത്യേക ലാബലുകളില്ലാത്തവരോ ആവും. അന്ന് നമ്മളെല്ലാം ആ സ്വപ്ന ലോകത്ത് ജീവിക്കുമെന്നും സോനം ട്വീറ്റ് ചെയ്തു.
ദിയയും അപൂര്‍വ അസ്രാനിയും
ഒരുപക്ഷേ ഇന്നായിരിക്കും തുല്യ നീതിയുടെ ആരംഭമെന്ന് ദിയ മിര്‍സ പറഞ്ഞു. നട്ടുച്ചയ്ക്ക് പലരും ഉറക്കം നടിച്ചിരിക്കുന്ന സമയത്ത് ഇന്ത്യയിലെ സ്വവര്‍ഗാനുരാഗികള്‍ക്ക് ബോധോദയവും സ്വാതന്ത്ര്യവും ലഭിച്ചിരിക്കുകയാണ്. 71 വര്‍ഷത്തെ വൈകിയെത്തിയ ചരിത്രമാണിത്. 71 വര്‍ഷം അടിച്ചമര്‍ത്തപ്പെട്ടവര്‍ സ്വന്തം സ്വാതന്ത്ര്യം വീണ്ടെടുത്തിരിക്കുകയാണെന്നും അപൂര്‍വ അസ്രാനി ട്വീറ്റ് ചെയ്തു.
അര്ജുന് കപൂറും ഫര്‍ഹാനും
നടന്മാരായ അര്ജുന് കപൂറും ഫര്ഹാന് അക്തറും കോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ചു. നമുക്ക് കാര്യങ്ങള്‍ അറിയുന്ന നിയമജ്ഞര്‍ ഉള്ളത് വലിയ കാര്യമാണ്. സെക്ഷന്‍ 377 കാറ്റിനൊപ്പം പറന്ന് പോയെന്നായിരുന്നു അര്‍ജുന്റെ ട്വീറ്റ്. ബൈ ബൈ 377. നന്ദി സുപ്രീം കോടതി, എബൗട്ട് ടൈം, നോമോര്‍ ഡിസ്ക്രിമിനേഷന്‍, ലവ് ഈസ് ലവ്, എന്നീ ഹാഷ്ടാഗുകളും ഫര്ഹാന് ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
തപ്സിയും സ്വരാ ഭാസ്കറും
ഈ വിഷയത്തില്‍ പോരാടിയ എല്ലാ ആക്ടിവിസ്റ്റുകള്‍ക്കും ഹര്‍ജിക്കാര്‍ക്കും അഭിനന്ദനങ്ങള്‍. നിങ്ങളുടെ പോരാട്ടങ്ങള്‍ ഇന്ത്യയെ എല്ലാ വിഭാഗക്കാര്‍ക്കുമുള്ള രാജ്യമായി മാറ്റിയിരിക്കുകയാണ്. സുപ്രീം കോടതിക്ക് ചിയേഴ്സ് എന്നായിരുന്നു സ്വരാ ഭാസ്കറിന്റെ ട്വീറ്റ്. ഈ വര്‍ഷത്തെ എന്റെ ഇന്ത്യ. എല്ലാവരുടെ ഇഷ്ടത്തെയും അവരെയും പിന്തുണയ്ക്കൂ എന്നാണ് തപസിയുടെ ട്വീറ്റ്.
ബോളിവുഡ് ഒന്നടങ്കം
ഇതിന് പിന്നാലെ നിരവധി നടിമാരും വിധിയെ സ്വാഗതം ചെയ്ത് രംഗത്തെത്തി. ഈ വിധിയില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്ന് നടി വിദ്യാ ബാലന് പറഞ്ഞു. പിടിക്കപ്പെടും എന്ന ഭയത്തോടെ ഇനി എന്റെ പ്രിയപ്പെട്ടവര്‍ ജീവിക്കേണ്ടി വരില്ലല്ലോ എന്നതില്‍ സന്തോഷമുണ്ടെന്നും വിദ്യ വ്യക്തമാക്കി. നമുക്ക് ഒരു ഹൃദയം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ പ്രണയിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണമെന്നും പ്രീതി സിന്റ ട്വിറ്ററില്‍ കുറിച്ചു. നടന് വരുണ്‍ ധവാനും വിധിയെ പിന്തുണച്ചിട്ടുണ്ട്.
വിവാദത്തിന് തിരികൊളുത്തി കെആര്‍കെ
ചരിത്രപരമായ വിധിയെ ആര്‍എസ്എസ്സും സുബ്രഹ്മണ്യന് സ്വാമിയെ പോലുള്ളവരും അത് നല്ല രീതിയില്‍ അല്ല സ്വീകരിച്ചത്. അതേസമയം ഏറ്റവും മോശം പ്രസ്താവനയുമായി എത്തിയത് വിവാദനായകന്‍ കമാല്‍ ആര് ഖാന് എന്ന കെആര്‍കെയാണ്. ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനും കരണ്‍ ജോഹറും സ്വവര്‍ഗാനുരാഗികളാണെന്ന് അദ്ദേഹം പരിഹസിച്ചു. ഷാരൂഖ്-കരണ്‍ ജോഹര്‍ ജോഡികള്‍ക്ക് എന്റെ ആശംസകള്‍ എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ കെആര്‍കെ കുറിച്ചു. തുടര്‍ന്ന് വിവാദമായതോടെ ഈ പോസ്റ്റ് റിമൂവ് ചെയ്തിട്ടുണ്ട്.
നിലവാരമില്ലാത്ത കെആര്‍കെ
പല അവസരങ്ങളില്‍ താരങ്ങളെ അധിക്ഷേപിച്ച് രംഗത്തെത്തിയിട്ടുണ്ട് കെആര്‍കെ. തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇല്ലാതാക്കിയത് ഷാരൂഖാണെന്ന കാരണത്താല്‍ അദ്ദേഹത്തിനെതിരെ മോശം പരാമര്‍ശങ്ങള്‍ കെആര്‍കെ നടത്തുന്നത് പതിവാണ്. പക്ഷേ ഇതല്‍പ്പം കടന്നുപോയെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. നേരത്തെ മോഹന്‍ലാലിനെ ഛോട്ടാ ഭീമെന്നും മമ്മൂട്ടിയെ സി ക്ലാസ് നടനെന്നും വിളിച്ച് മലയാളികളുടെ ആക്രമണത്തിന് കെആര്‍കെ ഇരയായിട്ടുണ്ട്. പലപ്പോഴും ജാതീയ വംശീയ അധിക്ഷേപങ്ങളാണ് ഇയാള്‍ നടത്താറുള്ളത്.
Historical judgment!!!! So proud today! Decriminalising homosexuality and abolishing #Section377 is a huge thumbs up for humanity and equal rights! The country gets its oxygen back! 👍👍👍💪💪💪🙏🙏🙏 pic.twitter.com/ZOXwKmKDp5
— Karan Johar (@karanjohar) September 6, 2018
രൂപയുടെ മൂല്യം ഇടിക്കുന്നത് പാര്‍ട്ടിസിപ്പേറ്ററി നോട്ട്.... സുബ്രഹ്മണ്യന് സ്വാമി പറഞ്ഞതിലെ സത്യം
രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ ജയിൽ മോചിതരാക്കണം.. ചരിത്രത്തിലേക്ക് മറ്റൊരു വിധി