മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് സാമഗ്രികള്‍ വെച്ചയാള്‍ കീഴടങ്ങി!! പിടിയാലയത് ആദിത്യ റാവു
ബെംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് നിര്‍മ്മാണ സാമഗ്രിവെച്ചയാള്‍ പോലീസില്‍ കീഴടങ്ങി. ഉഡുപ്പി സ്വദേശി ആദിത്യ റാവുവാണ് ബെംഗളൂരു ഡിജിപി ഓഫീസിലെത്തി കീഴടങ്ങിയത്. വിമാനത്താവളത്തില്‍ സ്ഥിരം ബോംബ് ഭീഷണി മുഴക്കുന്നയാളാണ് ആദിത്യ റാവുവെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ യുട്യൂബ് നോക്കിയാണ് സ്ഫോടക വസ്തുക്കള്‍ നിര്‍മ്മിച്ചതെന്നാണ് പോലീസിന് മൊഴി നല്‍കിയത്.
മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങ് ബിരുദദാരിയാണ് ആദിത്യറാവു. 2018 ഇയാള്‍ ബോംബ് ഭീഷണി മുഴക്കിയതിന്‍റെ പേരില്‍ അറസ്റ്റിലായിട്ടുണ്ട്. അന്ന് എയര്‍പോര്‍ട്ടില്‍ ജോലി ലഭിക്കാത്തതിന്‍റെ വൈരാഗ്യത്തിനാണ് ഭീഷണി മുഴക്കിയത്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. ഇയാള്‍ക്ക് മാനസിക പ്രശ്നം ഉണ്ടെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു.
തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് മംഗളൂരിലെ വിമാനത്താവളത്തില്‍ നിന്ന് ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ പോലീസ് കണ്ടെടുത്തത്. വിശ്രമ മുറിയുടെ അടുത്തായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗിലായിരുന്നു സാമഗ്രികള്‍ ഉണ്ടായിരുന്നത്. ബോംബ് സ്ക്വാഡിന്‍റെ പരിശോധനയില്‍ ബാഗില്‍ നിന്ന് ഐഇഡി, വയര്‍ , ഡിറ്റണേറ്റര്‍ എന്നിവ കണ്ടെടുത്തിരുന്നു.
വിമാനത്താവളത്തിന് പുറത്തെ സിസിടിവി പരിശോധിച്ച പോലീസ് ബാഗ് ഉപേക്ഷിച്ചെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. പ്രതിയെന്ന് സംശയിക്കുന്നയാള്‍ തുളു ഭാഷയിലാണ് സംസാരിച്ചതെന്ന് ഇയാളെ വിമാനത്താവളത്തില്‍ എത്തിച്ച ഓട്ടോക്കാരനും നേരത്തേ പോലീസിന് മൊഴി നല്‍കിയിരുന്നു.
'പ്രതിഷേധം എങ്ങനെ വേണം എന്ന് ജനങ്ങൾക് അറിയാം സാറെ'; മലപ്പുറം കളക്ടര്‍ക്കെതിരെ സോഷ്യല്‍ മീഡിയ
'പൗരത്വ നിയമത്തില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് വാജ്പേയിയുടെ അനന്തരവള്‍'; യാഥാര്‍ത്ഥ്യം ഇതാണ്
അന്ന് രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍ ധാരണയായി,മന്‍മോഹനെ നീക്കുന്നത് തടഞ്ഞത് സോണിയ, വെളിപ്പെടുത്തല്‍