ഹൈക്കോടതി ഇടപെട്ട് ഹിന്ദു മുസ്ലീം ദമ്പതികളെ യോജിപ്പിച്ചു
ജയ്പൂര്‍: ബോംബെ ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് രാജസ്ഥാന്‍ സ്വദേശികളായ ഹിന്ദു മുസ്ലീം ദമ്പതികളെ വീണ്ടും ഒരുമിപ്പിച്ചു. ഹിന്ദു യുവാവിനെ വിവാഹം ചെയ്ത മുസ്ലീം യുവതിയെ വീട്ടുകാര്‍ ബലമായി പിടിച്ചുകൊണ്ടുപോവുകയും പിന്നീട് മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് കോടതി ഇടപെട്ടത്.
പ്രണയത്തിലായതിനെ തുടര്‍ന്ന് രാജസ്ഥാനിലെ തങ്ങളുടെ ഗ്രാമത്തില്‍ ഒളിച്ചോടിയ ഹിന്ദു മുസ്ലീം പ്രണയിനികള്‍ മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ ചെന്ന് വിവാഹം കഴിക്കുകയായിരുന്നു. ഈ വര്‍ഷം ജൂണ്‍ 8ന് ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. ഇതിനുശേഷം ഇവര്‍ ഇവിടെ സന്തോഷത്തോടെ കഴിഞ്ഞുവരവെ യുവതിയുടെ ബന്ധുക്കളെത്തി അവരെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.
മാതാപിതാക്കളെ കണ്ടശേഷം വീട്ടിലേക്ക് തിരിച്ചെത്തിക്കാമെന്ന വാഗ്ദാനത്തിലായിരുന്നു യുവതിയെ കൊണ്ടുപോയതെങ്കിലും പിന്നീട് തിരികെ എത്തിച്ചില്ല. പെണ്‍കുട്ടിയെ ഗുജറാത്തിലുള്ള മറ്റൊരാളുമായി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ഭര്‍ത്താവ് മുംബൈയിലേക്ക് പോവുകയും അംബര്‍നാഥ് പോലീസ് സ്‌റ്റേഷനില്‍ ഭാര്യയെ കാണിനില്ലെന്ന് പരാതി നല്‍കുകയും ചെയ്തു.
എന്നാല്‍ പോലീസിന് യുവതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോയെ ഇയാള്‍ ബോംബെ ഹൈക്കോടതില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. കോടതി ഉത്തരവുപ്രകാരം പോലീസ് രാജസ്ഥാനിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി അവരെ കോടതിയില്‍ ഹാജരാക്കി. യുവതിയെ അവരുടെ ഇഷ്ടപ്രകാരം ഭര്‍ത്താവിന്റെ കൂടെ വിട്ടയക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. ജസ്റ്റിസ് രഞ്ജിത്ത് മോറെ, ശാലിനി ഫല്‍സാല്‍ക്കര്‍ എ്ന്നിവരാണ് കേസ് വിധി പ്രസ്താവിച്ചത്.