ഇതാണോ അന്വേഷണാത്മക പത്രപ്രവർത്തനം? റിപ്പബ്ലിക് ടിവിയെ രൂക്ഷമായി വിമർശിച്ച് ബോംബെ ഹൈക്കോടതി
മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിംഗിന്റെ പേരില്‍ അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയെ രൂക്ഷമായി വിമര്‍ശിച്ച് ബോംബെ ഹൈക്കോടതി. അന്വേഷണം നടന്ന് കൊണ്ടിരിക്കുന്ന ഒരു കേസില്‍ ആരെ അറസ്റ്റ് ചെയ്യണം എന്ന് പ്രക്ഷകരോട് ചോദിക്കുന്നതും ഒരാളുടെ അവകാശങ്ങളില്‍ കടന്ന് കയറുന്നതും ആണോ അന്വേഷാത്മക പത്ര പ്രവര്‍ത്തനം എന്ന് കോടതി തുറന്നടിച്ചു.
വിജയ് യേശുദാസിന് പിറകെ എം ജയചന്ദ്രൻ, ഈ വരുമാനം കൊണ്ട് മാത്രം ജീവിക്കാനാകില്ല, ഗതികേട്
ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് ഫെഡറേഷനോടും ഹൈക്കോടതി ചോദ്യം ഉന്നയിച്ചു. സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മാധ്യമ വിചാരണയിലും ഒരു ക്രിമിനല്‍- വൈകാരിക വിഷയത്തില്‍ നിരുത്തരവാദപരമായ വാര്‍ത്തകള്‍ നല്‍കുന്നതിലും എന്തുകൊണ്ട് സ്വമേധയാ നടപടി എടുത്തില്ല എന്നും കോടതി ചോദിച്ചു.
ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ഗിരീഷ് എസ് കുല്‍ക്കര്‍ണി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നടക്കുന്ന മാധ്യമ വിചാരണയ്ക്ക് എതിരെ വിമര്‍ശനം ഉന്നയിച്ചത്. മഹാരാഷ്ട്രയിലെ എട്ട് മുതിര്‍ന്ന മുന്‍ പോലീസ് ഉദ്യോഗസ്ഥര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, സാമൂഹ്യ സംഘടനകള്‍ എന്നിവരാണ് സുശാന്ത് കേസിലെ മാധ്യമ വിചാരണയ്ക്ക് എതിരെ പൊതുതാല്‍പര്യ ഹര്‍ജികളുമായി ഹൈക്കോടതിയെ സമീപിച്ചത്.
കേസില്‍ നടിയും സുശാന്തിന്റെ കാമുകിയും ആയ റിയ ചക്രവര്‍ത്തിയെ അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്ന ഹാഷ്ടാഗ് പ്രചാരണം ചൂണ്ടിക്കാട്ടിയും കോടതി ചാനലിനെ വിമര്‍ശിച്ചു. ഇത്തരം നടപടികള്‍ വ്യക്തിപരമായ പകപോക്കലിന്റെ ഭാഗമാകാമെന്നും ഉത്തരവാദിത്തപ്പെട്ട ഒരു ചാനല്‍ ചെയ്യാന്‍ പാടില്ലാത്തതാണ് എന്നും ബോംബെ ഹൈക്കോടതി വ്യക്തമാക്കി.
Recommended Video
കേസ് അന്വേഷിക്കാനുളള ചുമതല പോലീസിനെ ആണ് ഏല്‍പ്പിച്ചിരിക്കുന്നത്. അന്വേഷണവും വിധി പറയലും ചാനലുകള്‍ നടത്തുകയാണ് എങ്കില്‍ പിന്നെ കോടതി ഇവിടെ എന്തിനാണുളളത് എന്നും ബോംബൈ ഹൈക്കോടതി തുറന്നടിച്ചു. കേസില്‍ മുംബൈ പോലീസിനെ അപമാനിക്കാനുളള ശ്രമം ആണ് ചാനല്‍ നടത്തിയത് എന്നുളള ഹര്‍ജിക്കാരുടെ ആരോപണത്തെ റിപ്പബ്ലിക് ടിവിക്ക് വേണ്ടി ഹാജരായ അഡ്വക്കേററ് മാളവിക ത്രിവേദി നിഷേധിച്ചു. കേസിലെ ഒളിച്ച് വെച്ചിരിക്കുന്ന വസ്തുതകള്‍ പുറത്ത് കൊണ്ടുവരാന്‍ ആണ് ചാനല്‍ ശ്രമിച്ചത് എന്ന് റിപ്പബ്ലിക് ടിവിയുടെ അഭിഭാഷക വാദിച്ചു.