മറാത്ത സംവരണം; ബോംബൈ ഹൈക്കോടതി ശരിവെച്ചു, പക്ഷേ 16 ശതമാനം അംഗീകരിക്കില്ലെന്ന് കോടതി!
മുംബൈ: മറാത്താ വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം ബോംബെ ഹൈക്കോടതി ശരിവെച്ചു. മഹാരാഷ്ട്രയില്‍ വിദ്യാഭ്യാസ മേഖലകളിലും സര്‍ക്കാര്‍ ജോലികളിലുമായിരുന്നു മറാത്താ വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തിയത്. സംവരണം 50 ശതമാനത്തില്‍ കവിയരുതെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തെ ലംഘിക്കുന്നുണ്ട് മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനമെന്നായിരുന്നു ഹരജിക്കാരുടെ വാദം.
രഞ്ജിത് മോറെ, ഭാരതി ഡാംഗ്രെ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് തീരുമാനമെടുത്തത്. സാമൂഹികമായും സാമ്ബത്തികമായും പിന്നാക്കം നില്‍ക്കുന്ന സമുദായത്തെ തിരിച്ചറിയുന്നതിനും അവര്‍ക്ക് സംവരണം കൊടുക്കുന്നതിനും സംസ്ഥാന നിയമസഭയ്ക്ക് അധികാരമുണ്ടെന്നും അതില്‍ ഇടപെടാനില്ലെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നത്.
അതേസമയം 16 ശതമാനം സംവരണം എന്നതിനോട് യോജിക്കാനാകില്ലെന്ന് കോതി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസത്തിന് 12 ശതമാനവും സര്‍ക്കാര്‍ ജോലിയില്‍ 13 ശതമാനവും ആക്കി കോടതി കുറച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് മറാത്തകളെ സാമൂഹികമായും സാമ്ബത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവരായി സംസ്ഥാന നിയമസഭ അംഗീകരിച്ച് സംവരണം കൊണ്ടുവന്നത്.
സംസ്ഥാനത്ത് ആകെ 52% സംവരണമാണ് നിലവിലുള്ളത്. പുതിയ സംവരണം കൂടി നിലവില്‍ വരുന്നതോടെ സംവരണം 68 ശതമാനമായി മാറും. എന്നാൽ ഇത് സുപ്രീംകോടതി നിർദേശത്തിന് വിരുദ്ധവുമാണ്. സംവരണാവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെമ്പാടും മറാത്ത സംഘടനകൾ വൻ പ്രക്ഷോപമായിരുന്നു നടത്തിയിരുന്നത്. ഇതിന് പിന്നാലെ ഒരു ബില്‍ മുഖാന്തിരമായിരുന്നു സംവരണം ഏർപ്പെടുത്തിയത്.