അത്തരം കള്ളക്കഥകളോട് പ്രതികരിക്കാനില്ല; ഋഷിരാജ് സിംഗിന്റെ പരാമർശത്തിനെതിരെ ബോണി കപൂർ
മുംബൈ: ബോളിവുഡ് നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട ജയിൽ ഡിജിപി ഋഷിരാജ് സിംഗിന്റെ പ്രസ്താവനയ്ക്കെതിരെ ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂർ രംഗത്ത്. ശ്രീദേവിയുടെ മരണം കൊലപാതകമാകാനാണ് സാധ്യതയെന്ന് അടുത്തിടെ അന്തരിച്ച ഫോറൻസിക് ഡോ. ഉമാദത്തൻ തന്നോട് പറഞ്ഞിരുന്നതായി ഋഷിരാജ് സിംഗ് വെളിപ്പെടുത്തിയിരുന്നു.
ഗോവയ്ക്കും കർണാടകയ്ക്കും ശേഷം മഹാരാഷ്ട്ര! കുത്തഴിഞ്ഞ് കോൺഗ്രസ്, ബിജെപിക്ക് കാര്യങ്ങൾ എളുപ്പം!
അത്തരം കള്ളക്കഥകളോട് താൻ പ്രതികരിക്കുന്നില്ല, അത്തരം കെട്ടുകഥകൾ വന്നുകൊണ്ടേയിരിക്കും, അതുകൊണ്ട് തന്നെ അവയൊന്നും പ്രതികരണം അർഹിക്കുന്നില്ല. അടിസ്ഥാനപരമായി ഇത് ഒരാളുടെ സങ്കൽപ്പം മാത്രമാണ് എന്നായിയിരുന്നു ബോണി കപൂറിന്റെ പ്രതികരണം.
ശ്രീദേവിയുടെ മരണത്തെക്കുറിച്ച് ആകാംഷകൊണ്ട് താൻ ചോദിച്ചപ്പോൾ അതൊരു അപകട മരണമല്ലെന്നും കൊലപാതകമാകാനാണ് സാധ്യതയെന്നും സുഹൃത്തും ഫോറൻസിക് വിദഗ്ധനുമായ ഉമാദത്തിൻ പറഞ്ഞായി ഒരുമാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ഋഷിരാജ് സിംഗ് പറഞ്ഞിരുന്നു.
ഒരാൾ എത്ര മദ്യപിച്ചാലും ഒരടി വെള്ളത്തിൽ മുങ്ങിമരിക്കാനുള്ള സാധ്യതയില്ല. ആരെങ്കിലും രണ്ട് കാലുകളും ഉയർത്തിപ്പിടിച്ച് തലവെള്ളത്തിൽ മുക്കിയാൽ മാത്രമെ മരണം സംഭവിക്കുകയുള്ളുവെന്നും ഉമാദത്തൻ ചൂണ്ടിക്കാട്ടിയതായി ഋഷിരാജ് സിംഗ് പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലായിരുന്നു ശ്രീദേവിയുടെ അകാല മരണം.
ദുബായിലെ ആഡംബര ഹോട്ടലിന്റെ ബാത്ത് ടബ്ബിൽ ശ്രീദേവിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി ദുബായിലെത്തിയതായിരുന്നു ശ്രീദേവി. മരണകാരണം ശ്വാസകോശത്തിൽ വെള്ളം കയറിയതാണെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ശ്രീദേവിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണങ്ങൾ നേരത്തെ ഉയന്നിരുന്നു.