അതിർത്തി പ്രശ്നം; അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മയ്ക്ക് എതിരെ വധശ്രമത്തിന് കേസ് എടുത്ത് മിസോറാം പോലീസ്
ഗുവാഹട്ടി; അതിർത്തി പ്രശ്നങ്ങൾ പുകയുന്നതിനിടെ അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മയ്ക്കെതിരെയും പോലീസ് ഉദ്യോഗസ്ഥർക്കെതിരേയും കേസെടുത്ത് മിസോറാം പോലീസ്. തിങ്കളാഴ്ച അതിർത്തിയിൽ ഉണ്ടായ സംഘർഷത്തിലാണ് മിസോറാം പോലീസിന്റെ നടപടി. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ്.

മുഖ്യമന്ത്രിയെ കൂടാതെ അസം ഇൻസ്പെക്ടർ ജനറൽ, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ, പോലീസ് സൂപ്രണ്ട് എന്നിവർക്കെതിരേയും കാച്ചർ ഡിസ്ട്രിക്ട് ഡെപ്യൂട്ടി കമ്മീഷണർക്കെതിരേയും പേരറിയാത്ത 200 പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും കേസെടുത്തിട്ടുണ്ട്. മിസോറാമിലെ കൊലാസിബ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഓഗസ്റ്റ് ഒന്നിന് പോലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തേ മിസോറാം എംപി കെ വൻലാൽവേണ ഉൾപ്പെടെയുള്ളവർക്കെതിരെ അസം പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മിസോ പോലീസിന്റ നടപടി.
വർഷങ്ങളായി ഇരു സംസ്ഥാനങ്ങളും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്നുണ്ട്. എന്നാൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച തർക്കം രൂക്ഷമായി സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സംഘർഷത്തിൽ 5 അസം പോലീസുകാർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഷില്ലോങ്ങിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കഴിഞ്ഞ രണ്ട് ദിവസങ്ങൾക്ക് ശേഷമായിരുന്നു സംഘർഷം ഉടലെടുത്തത്.












Click it and Unblock the Notifications