ഒരു ചാക്ക് സിമന്റിന് 8000 രൂപ! ഒരു ചെറിയ കക്കൂസിന് 20000 രൂപ ചെലവ്! ഞെട്ടേണ്ട, സംഭവം ഇന്ത്യയിൽ തന്നെ
അരുണാചലിലെ ചാങ്ലാങ് ജില്ലയിലാണ് വിജോയ് നഗർ ഗ്രാമം.
ഇറ്റാനഗർ: ഒരു ചാക്ക് സിമന്റിന് 8000 രൂപ! ഞെട്ടേണ്ട, സംഭവം സത്യമാണ്. അരുണാചൽ പ്രദേശിലെ അതിർത്തിഗ്രാമമായ വിജോയ് നഗറിലാണ് ഒരു ചാക്ക് സിമന്റിന് 8000 രൂപ ഈടാക്കുന്നത്. എന്നാൽ സിമന്റ് വില കേട്ട് നമുക്കുണ്ടായ ഞെട്ടലൊന്നും ഗ്രാമവാസികൾക്കില്ല. വർഷങ്ങളായി ഇങ്ങനെയൊക്കെയാണ് വിജോയ് നഗറിലെ സ്ഥിതി.
അരുണാചലിലെ ചാങ്ലാങ് ജില്ലയിലാണ് വിജോയ് നഗർ ഗ്രാമം. ചൈനയുമായും മ്യാൻമറുമായും അതിർത്തി പങ്കിടുന്ന ഗ്രാമത്തിൽ ഭൂരിപക്ഷവും ചക്മ ഗോത്രവിഭാഗത്തിൽപ്പെട്ടവരാണ്. നഗരതിരക്കുകളിൽ നിന്ന് മാറി ഏകദേശം 1500 പേരാണ് ഇവിടെ താമസിക്കുന്നത്. ആരോഗ്യവകുപ്പിന്റെ മേൽനോട്ടത്തിൽ ഗ്രാമത്തിൽ കക്കൂസ് നിർമ്മിക്കാനാരംഭിച്ചപ്പോഴാണ് ഒരു ചാക്ക് സിമന്റ് ഇവിടേക്കെത്തിക്കാൻ 8000 രൂപ ചെലവു വരുമെന്ന് സർക്കാരിന് മനസിലായത്.

ഹെലികോപ്റ്ററുകൾ....
അതിർത്തിഗ്രാമമായ വിജോയ് നഗറിലെത്താൻ ഏകദേശം 156 കിലോമീറ്റർ കാൽനടയായി സഞ്ചരിക്കണം. നംദാപ്പ ദേശീയ പാർക്കിലൂടെ അഞ്ച് ദിവസം നടന്നാലേ ഗ്രാമത്തിലെത്താനാകൂ. ഗ്രാമവാസികൾക്കുള്ള അവശ്യസാധനങ്ങൾ ഹെലികോപ്റ്റർ വഴിയാണ് സർക്കാർ എത്തിച്ചുനൽകുന്നത്. 1980 മുതൽ പൊതുവിതരണ സംവിധാനത്തിൾ ഉൾപ്പെടുത്തിയാണ് അവശ്യവസ്തുക്കൾ ഹെലികോപ്റ്റർ വഴി എത്തിച്ചുനൽകിയിരുന്നത്.

പൊള്ളുന്നവില...
എന്നാൽ പൊതുവിതരണ സംവിധാനം അവതാളത്തിലായതോടെ വിജോയ് നഗറടക്കമുള്ള അതിർത്തിഗ്രാമങ്ങളിൽ സ്ഥിതി ഗുരുതരമായി. ഇറ്റാനഗറിൽ 20 രൂപ വിലയുള്ള ഉപ്പിന് അതിർത്തി ഗ്രാമങ്ങളിലെത്തുമ്പോൾ വില 250 രൂപയാകും. ഇതേ വെല്ലുവിളിയാണ് ഇപ്പോൾ സർക്കാരും നേരിടുന്നത്. ഒരു കക്കൂസ് നിർമ്മിക്കാൻ കേന്ദ്രസർക്കാർ 10800 രൂപയും സംസ്ഥാന സർക്കാർ 9200 രൂപയുമാണ് മുടക്കുന്നത്.

സിമന്റ് എത്തിക്കാൻ...
വിജോയ് നഗറിൽ കക്കൂസ് നിർമ്മാണം ആരംഭിച്ചതോടെയാണ് സർക്കാരിനും ഈ പ്രശ്നത്തെക്കുറിച്ച് മനസിലാകുന്നത്. പേരിനൊരു റോഡ് പോലുമില്ലാത്ത വിജോയ് നഗറിലേക്ക് നിർമ്മാണ സാമഗ്രഹികൾ എത്തിക്കാൻ ഭീമമായ തുക മുടക്കണം. ഗ്രാമത്തിലെ ഗോത്രവിഭാഗക്കാർ സിമന്റടക്കമുള്ള നിർമ്മാണ സാമഗ്രഹികൾ തലച്ചുമടായാണ് എത്തിക്കുന്നത്.

റോഡ് നിർമ്മിക്കുമെന്ന്....
തലച്ചുമടായി സിമന്റ് എത്തിക്കുമ്പോൾ ഒരു ചാക്കിന് 8000 രൂപയാണ് സർക്കാരിന് ചിലവ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്ത മൂലം ഒട്ടനവധി കുടുംബങ്ങൾ ഗ്രാമം വിട്ട് പോകുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതിർത്തി ഗ്രാമങ്ങളിൽ കൂടുതൽ സൗകര്യങ്ങളൊരുക്കി ഗ്രാമവാസികളെ തിരികെയെത്തിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജ്ജു പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും ഒന്നും നടപ്പായില്ല. പ്രശ്നം വീണ്ടും ചർച്ചയായതോടെ ഗ്രാമത്തിലേക്ക് അടിയന്തരമായി റോഡ് നിർമ്മിക്കുമെന്ന് സംസ്ഥാന സിവിൽ സപ്ലൈസ് മന്ത്രി കാംലുങ് മൊസാങ് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications