'ജനിച്ച് വളർന്ന് ജീവിക്കുന്നത് ഇവിടെ', വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയെന്ന് പ്രകാശ് രാജ്
വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ കൂട്ടത്തില്‍ താനുമുണ്ടെന്ന് വെളിപ്പെടുത്തി നടന്‍ പ്രകാശ് രാജ്. എസ്‌ഐആറിന്റെ ഭാഗമായുളള വോട്ടര്‍ പട്ടിക പുതുക്കലില്‍ ഒഴിവാക്കപ്പെട്ട 65 ലക്ഷം വോട്ടര്‍മാരില്‍ തന്റെ പേരും നീക്കപ്പെട്ടതായി പ്രകാശ് രാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. ബെംഗളൂരു മണ്ഡലത്തിലെ വോട്ടര്‍ ആയിരുന്നു പ്രകാശ് രാജ്.
താന്‍ ഈ മണ്ഡലത്തില്‍ ജനിച്ച് വളര്‍ന്ന് ജീവിക്കുന്ന ആളാണെന്ന് പ്രകാശ് രാജ് പറയുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രകാശ് രാജ് ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു.
പ്രകാശ് രാജിന്റെ വാക്കുകള്‍ ഇങ്ങനെയാണ്: ''പ്രിയപ്പെട്ട സുഹൃത്തുക്കളെ, നിങ്ങളോട് എനിക്കൊരു തമാശ പങ്കുവെയ്ക്കാനുണ്ട്. എസ്‌ഐആറിന് ശേഷം ബെംഗളൂരു മണ്ഡലത്തില്‍ നിന്നും വോട്ടവകാശം നീക്കം ചെയ്യപ്പെട്ട 65 ലക്ഷം വോട്ടര്‍മാരില്‍ ഒരാള്‍ ഞാനാണ്. നല്ല തമാശ അല്ലേ. ഞാന്‍ ഈ മണ്ഡലത്തിലാണ് ജനിച്ചത്, ഈ മണ്ഡലത്തിലാണ് ജീവിച്ചതും സ്‌കൂളിലും കോളേജിലും പഠിച്ചതും തിയറ്റര്‍ ചെയ്തതും. നിങ്ങളുടെ അറിവിന് വേണ്ടി പറയാം, ഈ മണ്ഡലത്തിലെ ഒരു എംപി സ്ഥാനാര്‍ത്ഥി കൂടി ആയിരുന്നു ഞാന്‍.

എന്തായാലും ഈ തമാശ കൊള്ളാം. കളി തുടങ്ങിയിരിക്കുന്നു. എന്റെ വോട്ടര്‍ ഐഡി കിട്ടാന്‍ എന്ത് പ്രകൃയയിലൂടെയാണ് എനിക്ക് കടന്ന് പോകാനുളളത് എന്ന് നോക്കാം. സുഹൃത്തേ ഒരു ചെറിയ കാര്യം പറയാം, നിങ്ങളെ തിരഞ്ഞെടുക്കാന്‍ സാധ്യത ഇല്ലാത്ത ഏതാനും പൗരന്മാരുടെ വോട്ടവകാശം നിങ്ങള്‍ക്ക് നിങ്ങളുടെ അധികാരം ഉപയോഗിച്ച് ഇല്ലാതാക്കാന്‍ സാധിക്കുമായിരിക്കും, പക്ഷേ നിങ്ങളെ താഴെ ഇറക്കാനുളള ഞങ്ങളുടെ ശക്തിയെ തടയാന്‍ നിങ്ങള്‍ക്കാകുമോ.. വെറുതെ ചോദിച്ചതാണ്''.
നീറ്റ് ക്രമക്കേടിന് എതിരെയുളള സിജെപി പ്രതിഷേധത്തിലടക്കം കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും എതിരെയുളള പോരാട്ടങ്ങളില്‍ മുന്‍നിരയിലുളള നടനാണ് പ്രകാശ് രാജ്. ജന്തര്‍ മന്തറിലെത്തി പ്രകാശ് രാജ് സമരത്തില്‍ പങ്കെടുത്തിരുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും രൂക്ഷമായ വിമര്‍ശനം താരം ഉന്നയിക്കാറുണ്ട്.
അടുത്തിടെ നാല് വോട്ടര്‍ ഐഡികള്‍ കൈവശം വെയ്ക്കുന്നു എന്ന് ആരോപിച്ച് പ്രകാശ് രാജിനെതിരെ കേസെടുത്തിരുന്നു. കര്‍ണാടക, തെലങ്കാന, ആന്ധ്ര പ്രദേശ്, തമിഴ്‌നാട് എന്നീ 4 സംസ്ഥാനങ്ങളില്‍ പ്രകാശ് രാജിന് വോട്ടര്‍ ഐഡികളുണ്ടെന്നാണ് പരാതി. തുടര്‍ന്ന് നടനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ മാസം കോടതി പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു.




Click it and Unblock the Notifications