ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരിയുടെ കൊലപാതകം; മുഖ്യ പ്രതികൾ പിടിയിൽ
ലഖ്നോ: ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരിയെ വെടിവെച്ചുകൊന്ന കേസിൽ പ്രധാന പ്രതികളായ രണ്ട് പേർ കൂടി അറസ്റ്റിൽ. ഗുജറാത്ത്- രാജസ്ഥാൻ അതിർത്തിയിൽ നിന്നാണ് ഗുജറാത്ത് ഭീകര വിരുദ്ധ സ്ക്വാഡ് ഇവരെ അറസ്റ്റ് ചെയ്തത്. അഫ്ഫാഖ് ഹുസ്സൈൻ(34), മൊയ്നുദ്ദിൻ ഖുർഷിദ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
അറസ്റ്റിലായ പ്രതികൾ കുറ്റം സമ്മതിച്ചുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. 2015ൽ പ്രവാചകനായ മുഹമ്മദ് നബിക്കെതിരെ നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നിഗമനം. കഴിഞ്ഞ ഒക്ടോബർ 18നാണ് തിവാരി കൊല്ലപ്പെടുന്നത്.

കാവി വേഷം ധരിച്ചെത്തിയ കൊലയാളികൾ ദിപാവലി സമ്മാനം നൽകാനെന്ന വ്യാജേന തിവാരിയുടെ വസതിയിലേക്ക് പ്രവേശിക്കുകയായിരുന്നു. തുടർന്ന് തിവാരിയുടെ കഴുത്ത് മുറിക്കുകയും പിന്നാലെ വെടിയുതിർക്കുകയും ചെയ്യുകയായിരുന്നു. രണ്ട് പേർ സമ്മാനപ്പെട്ടിയുമായി തിവാരിയുടെ മുറിയിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഗുജറാത്തിലെ സൂററ്റിലെ ഒരു ബേക്കറിയുടെ വിലാസമായിരുന്നു ഈ മധുരപലഹാര പെട്ടിയുടെ പുറത്തുണ്ടായിരുന്നത്.
കൊലപാതകത്തിന് മുമ്പ് പ്രതികൾ ലഖ്നോവിലെ ഹോട്ടലിൽ സ്വന്തം പേരിൽ മുറി ബുക്ക് ചെയ്തിരുന്നു. ഇവിടെ നിന്നും രക്തക്കറ പുരണ്ട കത്തിയും വസത്രങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകികൾക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ഉത്തർപ്രദേശ് ഡിജിപി ഒപി സിംഗ് വ്യക്തമാക്കി.


Click it and Unblock the Notifications