ഗുജറാത്ത് സന്ദർശനത്തിനിടെ അരവിന്ദ് കെജരിവാളിന് നേർക്ക് കുപ്പിയെറിഞ്ഞു; വീഡിയോ
അഹമ്മദാബാദ്: ഗുജറാത്ത് സന്ദർശനത്തിനിടെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് നേർക്ക് കുപ്പിയേറ്. രാജ്‌കോട്ടിൽ കോടൽദാം ക്ഷേത്രത്തിലെ ഗാബ്ര ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയപ്പോഴായിരന്നു സംഭവം. ഒരാൾ പ്ലാസ്റ്റിക്ക് കുപ്പി വലിച്ചെറിയുകയായിരുന്നു. എന്നാല്‍ ഉന്നം തെറ്റി കുപ്പി താഴെ വീണു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ശനിയാഴ്ച രാത്രിയിലാണ് സംഭവം. അരവിന്ദ് കെജരിവാളിന് ഒപ്പം സുരക്ഷ ഉദ്യോഗസ്ഥരും പാർട്ടിയിലെ മറ്റ് നേതാക്കളും ഉണ്ടായിരുന്നു. ഇതിനിടയിലായിരുന്നു ആൾകൂട്ടത്തിനിടയിൽ നിന്നം ഒരാൾ കുപ്പി വലിച്ചെറിഞ്ഞത്. അതേസമയം വിഷയത്തിൽ ഇതുവരെ പരാതി കൊടുക്കാൻ ആം ആദ്മി തയ്യാറായിട്ടില്ല. എന്തെങ്കിലും പ്രത്യേക കാരണം സംഭവത്തിന് പിന്നിൽ ഉണ്ടെന്ന് പറയാനാകില്ല, അതിനാലാണ് പരാതി നൽകാത്തത്, ആം ആദ്മി വക്താവ് പറഞ്ഞു.പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം ഗുജറാത്തിൽ ദ്വിദിന സന്ദർശനത്തിന് എത്തിയതാണ് കെജരിവാൾ. മന്നും നവരാത്രി ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു.
അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് ഗുജറാത്തിൽ പ്രചരണം ശക്തമാക്കിയിരിക്കിയിരിക്കുകയാണ് ആം ആദ്മി പാർട്ടി. ഇതിനോടകം തന്നെ നിരവധി തവണ കെജരിവാൾ ഗുജറാത്ത് സന്ദർശിക്കുകയും വിവിധ റാലികളെ അഭിസംബോധന ചെയ്യുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഭരണം പിടിക്കാൻ സാധിക്കുമെന്ന പ്രതീക്ഷ ആം ആദ്മിക്ക് ഇല്ല. കോൺഗ്രസിനെ തള്ളി മുഖ്യ പ്രതിപക്ഷമാകുകയാണ് ആം ആദ്മി ലക്ഷ്യം വെയ്ക്കുന്നത്. ഗ്രാമ-നഗര വ്യത്യാസമില്ലാതെ വലിയ പിന്തുണ പല കോണുകളിൽ നിന്നും ലഭിക്കുന്നതായി ആം ആദ്മി അവകാശപ്പെടുന്നുണ്ട്.
അതേസമയം ആം ആദ്മിയുടെ കടന്ന് വരവിൽ ബി ജെ പി ക്യാമ്പിലും ആശങ്ക ശക്തമാണ്. പതിവിൽ നിന്നും വിപരീതമായി വലിയ രീതിയിലുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പാർട്ടി ആരംഭിച്ച് കഴിഞ്ഞു. നരേന്ദ്ര മോദി നേരിട്ടെത്തിയാണ് പ്രചരണങ്ങൾ നയിക്കുന്നത്. വിവിധ മേഖലകൾ തിരിച്ച് കേന്ദ്ര മന്ത്രിമാരെ ഉൾപ്പെടെ അണിനിരത്തി പ്രത്യേക യാത്രകൾ നടത്തി പ്രചരണം കൊഴുപ്പിക്കാനാണ് ബി ജെ പി ഒരുങ്ങുന്നത്.
ഭരണതുടർച്ച മാത്രമല്ല കൂറ്റൻ ഭൂരിപക്ഷമാണ് ബി ജെ പി പ്രതീക്ഷ വെയ്ക്കുന്നത്. കുറഞ്ഞത് 130 സീറ്റെങ്കിലും നേടുകയാണ് ലക്ഷ്യം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 99 സീറ്റുകളായിരുന്നു ബി ജെ പി ലഭിച്ചത്. കോൺഗ്രസിന് 77 സീറ്റുകളും ലഭിച്ചിരുന്നു.












Click it and Unblock the Notifications