അശ്ലീല ചിത്രം കണ്ടതിന് അധ്യാപകർ വഴക്ക് പറഞ്ഞു; കുടക് സൈനിക് സ്കൂൾ വിദ്യാർത്ഥിയുടെ മരണത്തിന് പിന്നിൽ
മഡിക്കേരി: കുടക് സൈനിക് സ്കൂളിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ മരണം സംഭവിച്ചത് രാസപദാർഥം കഴിച്ചതിനാലെന്ന് പോലീസ്. ജൂൺ 23നാണ് കർണാടക കുടക് ജില്ലയിലെ കുശാൽ നഗറിന് സമീപമുള്ള സൈനിക് സ്കൂൾ വിദ്യാർത്ഥി എൻ പി ചിങ്ങപ്പയെ സ്കൂളിലെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അധ്യാപകർ ശകാരിച്ചതിൽ മനംനൊന്ത് കുട്ടി രാസപദാർഥം കഴിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. സംഭവത്തിൽ സ്കൂളിലെ അധ്യാപകർക്കും വൈസ് പ്രിൻസിപ്പലിനുമെതിരെ ചിങ്ങപ്പയുടെ പിതാവ് ആരോപണം ഉന്നയിച്ചിരുന്നു.

വഴക്ക് പറഞ്ഞതിന്
ചിങ്ങപ്പ കംപ്യൂട്ടറിൽ അശ്ലീല ചിത്രം കണ്ടതിന് കംപ്യൂട്ടർ അധ്യാപകനായ ഗോവിന്ദ രാജ കുട്ടിയെ ശകാരിച്ചിരുന്നു. മാപ്പ് പറഞ്ഞുള്ള കത്ത് നൽകണമെന്ന ആവശ്യപ്പെടുകയും ചെയ്തു. ഇതിൽ മനംനൊന്ത കുട്ടി കെമിസ്ട്രി ലാബിലെത്തി രാസപദാർഥം എടുത്ത് കുടിക്കുകയായിരുന്നു. ഈ ദൃശൃങ്ങൾ സ്കൂളിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇതിന് ശേഷം ശുചിമുറിയിലെത്തിയ ചിങ്ങപ്പ വാതിൽ അകത്ത് നിന്ന് പൂട്ടുകയായിരുന്നു. ചിങ്ങപ്പയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് രാസപദാർഥം വെച്ചിരുന്ന കുപ്പിയും പോലീസ് ഇന്നലെ കണ്ടെടുത്തിരുന്നു.

ചിങ്ങപ്പയുടെ അസാന്നിധ്യം
ഉച്ചയ്ക്ക് ഒന്നരയോടെയാണ് കുട്ടി രാസപദാർഥം കുടിക്കുന്നത്. വൈകിട്ട് നാല് മണിക്ക് ഹാജർ വിളിച്ചപ്പോൾ കുട്ടിയെ ക്ലാസിൽ കണ്ടെില്ലെങ്കിലും അധ്യാപകർ കാര്യമായി എടുത്തില്ല. പിന്നീട് ആറരയ്ക്ക് അന്വേഷിച്ചപ്പോഴും കുട്ടിയെ കാണാത്തതിനെ തുടർന്ന് അധികൃതർ പിതാവിനെ അറിയിക്കുകയായിരുന്നു. കുട്ടി സഹോദരന്റെ വീട്ടിലേക്ക് പോകാൻ സാധ്യതയുള്ളതിനാൽ പിതാവ് ആദ്യം അവിടെയാണ് അന്വേഷണം നടത്തിയത്. മറ്റുകുട്ടികളും അധ്യാപകരും സ്കൂളിൽ നടത്തിയ തിരച്ചിലിലാണ് ശുചിമുറിയിൽ കിടക്കുന്ന ചിങ്ങപ്പയെ കണ്ടെത്തിയത്.

ബന്ധുക്കളുടെ പ്രതിഷേധം
ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിട്ടും പോലീസിനെ അറിയിക്കാതെ അധികൃതർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നും ഇതിൽ ദുരൂഹത ഉണ്ടെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ചിങ്ങപ്പയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും ബന്ധുക്കളും ചിങ്ങപ്പയുടെ മൃതദേഹവുമായി ആശുപത്രിക്ക് മുമ്പിൽ പ്രതിഷേധിച്ചു.

അധ്യാപകർക്കെതിരെ
സ്കൂൾ വൈസ് പ്രിൻസിപ്പൽ സീമ, കംപ്യൂട്ടർ അധ്യാപകനായ ഗോവിന്ദരാജ, കന്നഡ അധ്യാപകൻ ജി കെ മഞ്ചപ്പ, അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ഡി മാത്യു, വാർഡൻ സുനിൽ എന്നിവർക്കെതിരെ ആരോപണവുമായി കുട്ടിയുടെ പിതാവ് പൂവയ്യ രംഗത്തെത്തിയിരുന്നു. ഇതേ സ്കൂളിലെ താൽക്കാലിക ഹോക്കി കോച്ചാണ് പൂവയ്യ. ചില അധ്യാപകരും വാർഡനും തന്നെ നിരന്തരമായി ഉപദ്രവിക്കുന്നുണ്ടെന്ന് ചിങ്ങപ്പ പിതാവിനോട് പറഞ്ഞിരുന്നു. മകന്റെ ആവശ്യപ്രകാരം പിതാവ് വൈസ് പ്രിൻസിപ്പലിനോട് പരാതി പറഞ്ഞെങ്കിലും നടപടിയെടുക്കാൻ തയാറാകാതെ തന്നെ കുറ്റപ്പെടുത്തി ഇറക്കിവിടുകയായിരുന്നുവെന്ന് ചിങ്ങപ്പയുടെ പിതാവ് ആരോപിക്കുന്നു. ബന്ധുക്കളുടെ പ്രതിഷേധത്തെ തുടർന്ന് ആരോപണ വിധേയർക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications