അസാം ബിടിസി തിരഞ്ഞെടുപ്പ്: ബിപിഎഫിന് 17 സീറ്റ്, ബിജെപിക്ക് 9, ഒന്നിലൊതുങ്ങി കോൺഗ്രസ്
ഗുവാഹട്ടി: അസാമിലെ ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ കൗണ്‍സിലിലേക്കുളള തിരഞ്ഞെടുപ്പ് ഫലം പുറത്ത്. ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് 17 സീറ്റുകളില്‍ വിജയിച്ചു. യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറല്‍ 12 സീറ്റുകളുമായി രണ്ടാമതെത്തി. അതേസമയം ബിജെപിക്ക് 9 സീറ്റുകള്‍ ആണ് ലഭിച്ചത്. കോണ്‍ഗ്രസ് ഒരു സീറ്റിലൊതുങ്ങി. കേവല ഭൂരിപക്ഷമായ 20 സീറ്റുകള്‍ ഒരു പാര്‍ട്ടിക്കും നേടാനിയിട്ടില്ല. ഈ സാഹചര്യത്തില്‍ ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ ആദ്യമായി ഒരു കൂട്ടുകക്ഷി ഭരണത്തിലേക്ക് പോയേക്കും.
യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറലുമായി ചേര്‍ന്ന് ബിടിസി ഭരണം പിടിക്കാനുളള നീക്കത്തിലാണ് ബിജെപി. യുപിപിഎല്ലുമായി തങ്ങള്‍ ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി ദിലീപ് സായിക പറഞ്ഞു. അസാമില്‍ ബിജെപിയുടെ സഖ്യകക്ഷിയാണ് ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട്. എങ്കിലും ബിപിഎഫിന് എതിരെ ബിജെപി മത്സരിക്കുകയായിരുന്നു.
കഴിഞ്ഞ ഒന്നര ദശാബ്ദക്കാലമായി ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ ഏരിയ ജില്ലകള്‍ ഭരിക്കുന്നത് ബിപിഎഫ് ആണ്. കോക്രജാര്‍, ചിരാംഗ്, ഭാക്‌സ, ഉദല്‍ഗുരി ജില്ലകള്‍ ചേരുന്നത് ഈ മേഖല. 2016 മുതല്‍ ബിജെപി നയിക്കുന്ന അസാം സര്‍ക്കാരിന്റെ ഭാഗമാണ് ബിപിഎഫ്. 2015ലെ ബിടിസി തിരഞ്ഞെടുപ്പില്‍ ബിപിഎഫ് 20 സീറ്റുകളില്‍ വിജയിച്ചിരുന്നു. അന്ന് ബിജെപിക്ക് ലഭിച്ചത് ഒരു സീറ്റ് മാത്രമായിരുന്നു. ആള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് നാല് സീറ്റുകളിലും സ്വതന്ത്രര്‍ 15 സീറ്റുകളിലുമാണ് വിജയിച്ചത്. ശനിയാഴ്ചയാണ് ബിടിസി തിരഞ്ഞെടുപ്പിലെ 40 സീറ്റുകളിലേക്കുളള വോട്ടെണ്ണല്‍ നടന്നത്. ഡിസംബര്‍ 7നും 10നുമായാണ് ബിടിസിയിലേക്കുളള വോട്ടെടുപ്പ് നടന്നത്.